Wednesday, June 17, 2009

ലാവ്ലിന്‍ കള്ളവും രണ്ടാം വിമോചനസമരവും

ലാവ്ലിന്‍ കള്ളവും രണ്ടാം വിമോചനസമരവും( part 1 )
ടി എം തോമസ് ഐസക്

1959ലെ കമ്യൂണിസ്റ് വിരുദ്ധ വിമോചനസമരത്തിന്റെ ഹാലിളക്കത്തില്‍ ഏറ്റവും നിര്‍ണായകമായ പങ്ക് സെല്‍ കോടതി അടക്കമുള്ള കള്ളപ്രചാരണങ്ങള്‍ക്കായിരുന്നു. പത്രങ്ങള്‍, ലഘുലേഖകള്‍, ഇടയലേഖനങ്ങള്‍, പള്ളിപ്രഭാഷണങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കമ്യൂണിസ്റ് വിരുദ്ധ പ്രചാരണം മലയാളിയുടെ സാമൂഹ്യമനസ്സില്‍ ഒരു മസ്തിഷ്ക പ്രക്ഷാളനംതന്നെ നടത്തുന്നതിന് പര്യാപ്തമായിരുന്നു. എങ്ങനെ ഇത്രയധികം ആളുകളെ തങ്ങളുടെ നേതൃത്വത്തിന്‍കീഴില്‍ കൊണ്ടുവരാന്‍ വിരുദ്ധ മുന്നണി നേതാക്കന്മാര്‍ക്കു കഴിയുന്നു എന്ന ചോദ്യത്തിന് ഇ എം എസിന്റെ മറുപടി ഇതായിരുന്നു: “ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഒരു ചെറുവാചകമാണ് -നുണ പറഞ്ഞിട്ട് കേരളത്തിലെ കമ്യൂണിസ്റുകാരെപ്പറ്റി, ഇന്ത്യന്‍ കമ്യൂണിസ്റുകാരെപ്പറ്റി, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ ആചാര്യന്മാരെയുംപറ്റി, സോവിയറ്റ് യൂണിയനെയും ചൈനയെയും പറ്റി - എല്ലാംതന്നെ വെള്ളംകൂട്ടാത്ത തനിക്കള്ളം പറഞ്ഞു പരത്തിയിട്ടാണവര്‍ നാട്ടുകാരിലൊരു വിഭാഗത്തെ കമ്യൂണിസ്റ് വിരുദ്ധ മുന്നണിയില്‍ നിര്‍ത്തുന്നത്.....” ഒരൊറ്റ സാമ്പിള്‍മാത്രം നല്‍കാം: ഇന്ത്യയില്‍ കമ്യൂണിസ്റുകാര്‍ക്ക് ഭരണംകിട്ടിയാല്‍ എന്തുണ്ടാവുമെന്ന് ജനാധിപത്യ സമിതിയുടെ ‘കമ്യൂണിസത്തെപ്പറ്റിയുള്ള ഒരു ചോദ്യോത്തര ഗ്രന്ഥം’ പ്രവചിക്കുന്നതിങ്ങനെ: “കമ്യൂണിസ്റ് പാര്‍ടിക്ക് ഇന്ത്യയുടെ ഭരണം കിട്ടിയെന്നിരിക്കട്ടെ. സ.എ.കെ.ജി. പ്രധാനമന്ത്രിയായെന്നും കരുതുക. എന്താണ് ആദ്യമായി ചെയ്യുക? ഒരു രഹസ്യ പൊലീസ് സൈന്യത്തെ റിക്രൂട്ട് ചെയ്യും. അവര്‍ക്ക് പ്രധാനമന്ത്രിയെ വധിക്കുന്നതൊഴികെയുള്ള സകല അധികാരവും കൊടുക്കും. അടുത്തപടി അറസ്റ്റും ശുദ്ധീകരണവുമായിരിക്കും. സ.കോട്ടയം ഭാസിയെക്കൊണ്ടുപോയി ആര്‍ക്കോട്ട് ജയിലില്‍ പാര്‍പ്പിക്കും. സ.ടി.വി.തോമസിനെ മധുരയില്‍വെച്ച് ലിക്വിഡേറ്റ് ചെയ്യും. എന്നുവേണ്ട കമ്യൂണിസ്റ് പാര്‍ട്ടിയിലെ പല പ്രമുഖരും അപ്രത്യക്ഷരാകും. തസ്കര പ്രമാണിമാര്‍ കൊള്ളമുതല്‍ പങ്കുവെക്കുമ്പോള്‍ സാധാരണ സംഭവിക്കാറുള്ള കാര്യംതന്നെ. പിന്നെ എ.കെ.ജി. ഏകാധിപത്യ ഭരണം തുടങ്ങും.” ഈ പ്രചരണ തന്ത്രം മറ്റു പലരാജ്യങ്ങളിലും സി.ഐ.എ വളരെ ആസൂത്രിതമായി പ്രയോഗിച്ചിട്ടുണ്ട്. ഇതുപോലെ എത്ര നുണക്കഥകള്‍! ഇത് യാദൃശ്ചികമോ ഒറ്റപ്പെട്ടതോ ആയിരുന്നില്ല. 1950കളില്‍ സി.ഐ.എ ഇടപെട്ട് കോംഗോ, ഗ്വാട്ടിമാല, ഇറാന്‍, ബ്രിട്ടീഷ്ഗയാന, കോസ്റോറിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരായ അട്ടിമറികളിലോരോന്നിലും വിഭ്രമാത്മകമായ കമ്യൂണിസ്റ് വിരുദ്ധ പ്രചാരണം നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്. ഗ്വാട്ടിമാലയിലെ അട്ടിമറിയുടെ ഭാഗമായിട്ടാണ് സി.ഐ.എ. മനഃശാസ്ത്ര യുദ്ധം സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. ഈ അടവുകള്‍ക്ക് കേരളത്തില്‍ നടന്നതുമായുള്ള സാമ്യം ഈ രേഖകള്‍ വായിക്കുന്നൊരാളെ വിസ്മയിപ്പിക്കും. ഗ്വാട്ടിമാലയെ മാതൃകയാക്കാന്‍ കേരളീയരോട് ദീപിക പത്രം അന്ന് ആഹ്വാനം ചെയ്യുകയുണ്ടായി എന്നതും സ്മരണീയമാണ്. ഇന്ന് കേരളത്തിലെ മാധ്യമങ്ങളും പള്ളിയും മറ്റും ചേര്‍ന്ന് നടത്തുന്ന പ്രചണ്ഡമായ കമ്യൂണിസ്റ് വിരുദ്ധ പ്രചാരണം 1959നെ അനുസ്മരിപ്പിക്കുന്നതാണ്. അന്നത്തെപ്പോലെ ഇന്നും കേരളകൌമുദി പത്രം മാത്രമേ കമ്യൂണിസ്റ് പാര്‍ടിയുടെ നിലപാടിനോട് അനുഭാവം പുലര്‍ത്തുന്നുള്ളൂ. ഈശ്വരവിശ്വാസം അപകടത്തില്‍, സെല്‍ഭരണം വീണ്ടും, വിദ്യാഭ്യാസ അവകാശധ്വംസനം തുടങ്ങിയ മുറവിളികള്‍ 57-59 കാലത്തെ തെറ്റിദ്ധാരണാജനകമായ നിലവിളികളുടെ മാറ്റൊലിയാണ്. ലാവ്ലിന്‍ കേസില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിക്ക് എതിരെ നിയമ നടപടി തുടങ്ങാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയപ്പോള്‍ പാര്‍ടിയുടെ കഥ തീര്‍ന്നു (ജമൃ്യ ശ ീ്ലൃ) എന്നാണ് ഒരു ദേശീയ കുത്തകപത്രം തലക്കെട്ട് നല്‍കിയത്. മാധ്യമചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയവും താളുകളും അപഹരിച്ചിട്ടുള്ള കേസ് ലാവ്ലിന്‍ ആയിരിക്കും. ലളിതമായ സത്യങ്ങളെ എത്ര ഫലപ്രദമായാണ് വിഭ്രമാത്മകമായ തലക്കെട്ടുകള്‍കൊണ്ടും വാചാടോപംകൊണ്ടും മറച്ചുവയ്ക്കുന്നത് എന്ന് നോക്കൂ. പന്നിയാര്‍, പള്ളിവാസല്‍, ശെങ്കുളം വൈദ്യുത നിലയങ്ങള്‍ നവീകരിക്കാന്‍ ലാവ്ലിന്‍ കമ്പനിയുമായി യുഡിഎഫ് സര്‍ക്കാര്‍ ധാരണപത്രം ഒപ്പുവയ്ക്കുന്നു. തുടര്‍ന്ന് കസല്‍ട്ടന്‍സി കരാറും ഒപ്പുവയ്ക്കുന്നു. ഇനി ആകെ വേണ്ടത് ഇവയുടെ അടിസ്ഥാനത്തില്‍ പര്‍ച്ചേസ് എഗ്രിമെന്റില്‍ ഒപ്പുവയ്ക്കലാണ്. ഈ സന്ദര്‍ഭത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ആ സര്‍ക്കാരിന്റെ മുന്നിലുള്ള ചോദ്യം ഇതായിരുന്നു: യുഡിഎഫ് സര്‍ക്കാര്‍ മുക്കാല്‍ പങ്ക് പണിയും തീര്‍ത്തുവച്ച നവീകരണ പദ്ധതി മുന്നോട്ടുകൊണ്ടുപോകണമോ അതോ അവര്‍ ഉണ്ടാക്കിയ കരാറും ധാരണപത്രവും റദ്ദാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റെല്ലാ വൈദ്യുത നിലയങ്ങളുടെ കാര്യത്തിലും ചെയ്തതുപോലെ ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കണോ? രണ്ടാമത്ത വഴി സ്വീകരിച്ചാല്‍ കേസ് ഉറപ്പാണ്. നഷ്ടപരിഹാരവും കൊടുക്കേണ്ടിവരും. നിലയങ്ങളുടെ നവീകരണത്തിന് കാലതാമസം നേരിടും. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന വേളയില്‍ അത്തരമൊരു കാലതാമസം അക്ഷന്തവ്യമായിരിക്കും. ഉത്തമവിശ്വാസത്തോടെ യുഡിഎഫ് തുടങ്ങിവച്ച നടപടികള്‍ പൂര്‍ത്തീകരിച്ചു. എല്‍ഡിഎഫിന്റെ ഭരണകാലത്ത് ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാതെ നടത്തിയിട്ടുള്ള ഏക നവീകരണ പദ്ധതി ഇതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച ബാക്കി എല്ലാ കരാറുകളും ആഗോള ടെന്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നു. യുഡിഎഫിന്റെ കാലത്താവട്ടെ 14 വൈദ്യുതി കരാറുണ്ടാക്കിയതില്‍ ഒറ്റയെണ്ണത്തിനുപോലും ഗ്ളോബല്‍ ടെന്‍ഡര്‍ വിളിച്ചിരുന്നില്ല. ലാവ്ലിന്‍ കമ്പനിക്ക് പള്ളിവാസല്‍, പന്നിയാര്‍, ശെങ്കുളം നവീകരണത്തിന് അവസാന കരാര്‍ ഉണ്ടാക്കിയപ്പോള്‍ യുഡിഎഫ് ധാരണയിലെത്തിയതിനേക്കാള്‍ എന്തെങ്കിലും അനുകൂല്യങ്ങള്‍ നല്‍കിയോ എന്നതാണ് അടുത്ത പ്രസക്തമായ ചോദ്യം. ഇല്ലെന്നു മാത്രമല്ല പലിശനിരക്ക്, വിവിധയിനം ഫീസുകള്‍, ഇറക്കുമതി ചെയ്യേണ്ടുന്ന യന്ത്രങ്ങളുടെ തുക ഇവയിലെല്ലാം കുറവു വരുത്തുകയാണ് ചെയ്തത്. ലാവ്ലിന്‍ കമ്പനി കരാര്‍പ്രകാരം ജോലി പൂര്‍ത്തീകരിച്ചുവോ എന്നുള്ളതാണ് അടുത്തചോദ്യം. പണി പൂര്‍ത്തീകരിച്ചു എന്നുള്ളതാണ് ഇപ്പോഴത്തെ നില കാണിക്കുന്നത്. ഏതായാലും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് പിണറായി വിജയനല്ലല്ലോ. പണി തീര്‍ന്നതും കാശ് കൊടുത്തതുമെല്ലാം തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ബന്ധപ്പെട്ട മറ്റൊരു പ്രശ്നം ക്യാന്‍സര്‍ സെന്റര്‍ സംബന്ധിച്ചാണ്. ലാവ്ലിനുമായി പത്മരാജനും കാര്‍ത്തികേയനും ചര്‍ച്ച നടത്തിയ കാലത്ത് അവര്‍ നല്‍കിയ വാഗ്ദാനമാണ് കേരളത്തിലെ ആരോഗ്യമേഖലയ്ക്കോ പരിസ്ഥിതി സംരക്ഷണത്തിനോ കനേഡിയന്‍ വിദേശ സഹായ ഏജന്‍സിയില്‍നിന്ന് 40 കോടി രൂപ സൌജന്യ സഹായമായി നല്‍കാമെന്നത്. പിണറായി വിജയന്‍ ചെയ്തത് ഈ 40 കോടി രൂപ 100 കോടി രൂപയാക്കുക എന്നതാണ്. ഇതിനുമുമ്പും കനേഡിയന്‍ വിദേശസഹായം ലഭ്യമാക്കിയിട്ടുണ്ട്. അന്നൊന്നും ഇതു സംബന്ധിച്ച് ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. എന്നാല്‍, പിണറായി വിജയനാകട്ടെ കരാറിനു മുന്നോടിയായുള്ള ഒരു ധാരണപത്രം ഉണ്ടാക്കി. ആശുപത്രിയുടെ പ്ളാനും എസ്റിമേറ്റുമെല്ലാം തയ്യാറായതിനുശേഷം കരാര്‍ ഒപ്പുവയ്ക്കാമെന്നായിരുന്നു ധാരണ. ഇതിന് സാധിക്കുന്നതിനു മുമ്പ് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞു. എന്തുകൊണ്ട് കരാര്‍ ഉണ്ടായില്ല? എന്തുകൊണ്ടാണ് ധാരണപത്രംപോലും പുതുക്കാതെ കാലഹരണപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാരാണ് വിശദീകരണം നല്‍കേണ്ടത്. മുകളില്‍ വിവരിച്ച കേസാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസായി കോഗ്രസും മാധ്യമങ്ങളും കൊണ്ടാടുന്നത്. ഇതില്‍ പിണറായി വിജയനെ വേട്ടയാടുന്നതിനുള്ള ഒരു ഉപകരണമായി കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ദുരുപയോഗപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പുകാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണായുധമായിരുന്നു സിബിഐയുടെ കള്ളറിപ്പോര്‍ട്ട്. പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന് ഗവര്‍ണറുടെമേല്‍ യുഡിഎഫ് നടത്തിയ സമ്മര്‍ദം ലാവ്ലിന്‍കേസ് രാഷ്ട്രീയപ്രേരിതമാണെന്നതിന് ഒരിക്കല്‍ക്കൂടി അടിവരയിടുന്നു. വിമോചനസമരകാലത്തേതിന് സമാനമായ സാഹചര്യമാണ് ഇന്നുള്ളത് എന്ന് ശ്രീ.കെ എം മാണി അങ്കമാലിയില്‍ വെടിവയ്പ് ദിനാചരണത്തിന്റെ ഭാഗമായി പ്രസ്താവിച്ചു. അന്ന് അങ്കമാലി വെടിവയ്പെങ്കില്‍ ഇന്ന് ചെറിയതുറ വെടിവയ്പ്. അന്ന് സ്കൂള്‍ വിദ്യാഭ്യാസ പ്രശ്നമായിരുന്നെങ്കില്‍ ഇന്ന് സ്വാശ്രയ പ്രശ്നം. അന്ന് അരികുംഭകോണമായിരുന്നെങ്കില്‍ ഇന്ന് ലാവ്ലിന്‍. ലാവ്ലിന്‍ ദുഷ്പ്രചാരണത്തിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്. 1959ല്‍ കമ്യൂണിസ്റ് വിരുദ്ധ വിമോചനസമരം സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ വിജയിച്ചു. പക്ഷേ, കമ്യൂണിസ്റ് പാര്‍ടിയെ അട്ടിമറിക്കാനായില്ല. 35 ശതമാനം വോട്ടോടുകൂടി 1957ല്‍ അധികാരത്തിലേറിയ കമ്യൂണിസ്റ് പാര്‍ടി വിമോചനസമരം കഴിഞ്ഞുനടന്ന തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ടുനേടി. അന്നു ചെയ്യാന്‍ കഴിയാതെ പോയത് ഇന്ന് നേടാന്‍ കഴിയുമോ എന്നാണ് പിന്തിരിപ്പന്മാര്‍ ശ്രമിക്കുന്നത്. വിമോചനസമരം ഇല്ലാതെതന്നെ സര്‍ക്കാരിന്റെ കഥകഴിക്കാം എന്ന് പ്രതിപക്ഷനേതാവ് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഉന്നം പാര്‍ടിയാണ്. ലാവ്ലിന്‍ കേസ് പോലുള്ള അപഖ്യാത കഥകള്‍ പാര്‍ടി നേതൃത്വത്തിനെതിരെ പ്രചരിപ്പിച്ച് പാര്‍ടിയെ തകര്‍ക്കാനാണ് ഇവരുടെ ഗൂഢതന്ത്രം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും പാര്‍ടി ഉണ്ടെങ്കില്‍ അതിജീവിക്കാം എന്നതാണ് 59ന്റെ പാഠം. എന്നാല്‍, പാര്‍ടി ഇല്ലാതെ അതിജീവനമില്ല. പാര്‍ടി അങ്ങനെ തകര്‍ന്നുപോകുന്ന ഒന്നല്ല. കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് മനപ്പായസമുണ്ണുന്ന രണ്ടാം വിമോചന സമരക്കാരുടെ മോഹം വിലപ്പോവില്ല.
(അവസാനിക്കുന്നില്ല)

Saturday, June 13, 2009

ഇ എം എസ്: മായാത്ത മുദ്ര

ഇ എം എസ്: മായാത്ത മുദ്ര.
പ്രകാശ് കാരാട്ട്.

തന്റെ ജീവിതവും പ്രവര്‍ത്തനവും വഴി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഇ എം എസിന്റെ ജന്മശതാബ്ദി 13ന് ആഘോഷിക്കുകയാണ്. 1909ല്‍ ജനിച്ച ഇ എംഎസിന്റെ വിശിഷ്ടമായ ജീവിതം 20-ാം നൂറ്റാണ്ടില്‍ ആദ്യന്തം രാജ്യത്തുണ്ടായ രാഷ്ട്രീയ-സാമൂഹ്യ മുന്നേറ്റങ്ങളുടെ അഭേദ്യമായ ഭാഗമാണ്. വിദ്യാര്‍ഥിയായിരിക്കെ തന്നെ, ഇ എം എസ് താന്‍ ഉള്‍പ്പെട്ട യാഥാസ്ഥിതിക നമ്പൂതിരി സമുദായത്തിലെ സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ പതാകവാഹകനായി. അദ്ദേഹം ഗാന്ധിയന്‍ കോഗ്രസുകാരനായി മാറുകയും വിദ്യാഭ്യാസകാലത്ത് തന്നെ നിസ്സഹകരണസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോവുകയുംചെയ്തു. 1934ല്‍ ദേശീയതലത്തില്‍ കോഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിച്ചപ്പോള്‍ അതിന്റെ സംഘാടകരില്‍ ഒരാളായി. മലബാറില്‍ ഫ്യൂഡലിസത്തിനും സാമ്രാജ്യത്വത്തിനും എതിരായി രൂപംകൊണ്ട കര്‍ഷകപ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകനായി. 1936ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു, കേരളത്തില്‍നിന്നുള്ള ആദ്യത്തെ അഞ്ച് പാര്‍ടിഅംഗങ്ങളില്‍ ഒരാളായിരുന്നു ഇ എം എസ്. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായി മാറിയ ഇ എം എസിന്റെ കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലുള്ള അസാധാരണ യാത്രയുടെ തുടക്കം ഇവിടെനിന്നാണ്. മാര്‍ക്സിസ്റ്റ് ചിന്തകന്‍ എന്ന നിലയില്‍ ഇ എം എസിനെ സമ്പൂര്‍ണമായും അര്‍ഹിക്കുന്ന വിധത്തിലും വിലയിരുത്താനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനങ്ങള്‍ വിവരിക്കാനും ഈ ചെറിയ ലേഖനം വഴി കഴിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ വിപ്ളവജീവിതത്തിലെ വ്യതിരിക്തമായ അഞ്ച് സവിശേഷത ഇവിടെ ചൂണ്ടിക്കാട്ടുകയാണ്. ഒന്നാമതായി, മാര്‍ക്സിസ്റ്റ് സിദ്ധാന്തവും പ്രയോഗവും ക്രിയാത്മകമായി നടപ്പാക്കുന്നതില്‍ ഏറ്റവും മികവ് കാട്ടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇ എം എസ്. മാര്‍ക്സിസത്തിന്റെ സത്ത ഗ്രഹിച്ചെടുക്കാനും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അത് പ്രയോഗിക്കാനും തന്റെ അസാധാരണമായ ധിഷണാശക്തി ഇ എം എസിനെ സഹായിച്ചു. അതുല്യമായ ഈ കഴിവാണ് കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ വിശദമായി പഠിക്കാനും ഇവിടെ ജന്മിത്വം നിരോധിക്കാനുള്ള സൈദ്ധാന്തിക അടിത്തറ പാകിയവരില്‍ പ്രഥമഗണനീയനാകാനും ഇ എംഎസിനെ സഹായിച്ചത്. സിദ്ധാന്തത്തെ പ്രയോഗമാക്കി മാറ്റാന്‍ മറ്റാര്‍ക്കുമില്ലാത്ത ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. മലബാറിലെ ജന്മി-ഭൂവുടമാ സമ്പ്രദായത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രബന്ധം കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനപരമായ പ്രായോഗിക മാര്‍ഗനിര്‍ദേശമായി മാറി. കാര്‍ഷകബന്ധങ്ങളെയും കര്‍ഷകവിപ്ളവത്തിന്റെ ജനാധിപത്യ ഉള്ളടക്കത്തെയും സംബന്ധിച്ചുള്ള ഇ എം എസിന്റെ വ്യാഖ്യാനങ്ങളാണ്, കേരളത്തില്‍ 1957ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന ആദ്യകമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂപരിഷ്കരണശ്രമങ്ങള്‍ക്ക് അടിത്തറയായത്. സമൂഹത്തെയും ചരിത്രത്തെയും മാര്‍ക്സിസ്റ്റ് രീതിയില്‍ എങ്ങനെ വിശകലനം ചെയ്യാമെന്ന് മലയാളികളുടെയും കേരളസമൂഹത്തിന്റെയും ഭാഷാദേശീയത ഉരുത്തിരിഞ്ഞതിനെക്കുറിച്ചുള്ള തന്റെ പഠനത്തില്‍ ഇ എം എസ് തെളിയിച്ചു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമുഖ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കിയത് ഇ എം എസിന്റെ \'ഐക്യകേരളം\', \' കേരളത്തിലെ ദേശീയപ്രശ്നം\' എന്നീ രചനകളാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിലുള്ള പ്രാഗത്ഭ്യം നിമിത്തം, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ എല്ലാ മുന്നേറ്റങ്ങളിലും ഇ എംഎസിന് തന്റേതായ സംഭാവന നല്‍കാനായി. മാര്‍ക്സിസ്റ്റ് വീക്ഷണമനുസരിച്ച് ഏറ്റവും ആധികാരികമായ രീതിയില്‍ അദ്ദേഹം ചരിത്രത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്തു. ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയില്‍ മാത്രമല്ല, സമൂഹത്തിലെ ചിന്തിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും ചര്‍ച്ചകളും സംവാദങ്ങളും നടക്കാന്‍ ഇ എം എസിന്റെ ഇടപെടലുകളും കാഴ്ചപ്പാടുകളും ഉള്‍പ്രേരകമായി. മുന്‍കോളനി രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലുമായി മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ വികാസത്തിലും പ്രയോഗത്തിലും ഇ എം എസ് നല്‍കിയ തോതിലുള്ള സംഭാവന ഇന്ത്യയില്‍നിന്നുള്ള മറ്റൊരു കമ്യൂണിസ്റ്റ് നേതാവും നല്‍കിയിട്ടില്ലെന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് എന്ന നിലയില്‍ ലോക സോഷ്യലിസത്തോടും സാര്‍വദേശീയതയോടും ഇ എം എസ് അഗാധമായ പ്രതിബദ്ധത പുലര്‍ത്തി. പക്ഷേ, സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട അനുഭവത്തിനുശേഷം, ഇ എം എസ് ഉള്‍പ്പെട്ട സിപിഐ എം നേതൃത്വം മോസ്കോയില്‍ രൂപംകൊള്ളുന്ന നയങ്ങള്‍ സ്വീകരിക്കുന്ന പതിവ് ഉപേക്ഷിച്ചു. സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ വിപ്ളവത്തിന്റെ ശരിയായ തന്ത്രങ്ങളും അടവുകളും കണ്ടെത്താന്‍ മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കാനുള്ള ഔത്സുക്യത്തോടെയുള്ള അന്വേഷണം ഇ എം എസും സഖാക്കളും ആരംഭിച്ചു. ഈ പ്രക്രിയയില്‍ ഇ എം എസ് പ്രധാനപങ്ക് വഹിച്ചു. പാര്‍ലമെന്ററി വേദികളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പങ്കാളിത്തം സംബന്ധിച്ച ശരിയായ കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കുന്നതില്‍ മാര്‍ഗദര്‍ശകനായി ഇ എം എസ് വഹിച്ച പങ്കാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. 1957ല്‍ കേരളത്തില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി അദ്ദേഹംതന്നെ കമ്യൂണിസ്റ്റ് പങ്കാളിത്ത പ്രവര്‍ത്തനക്രമത്തിന് തുടക്കമിട്ടു. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ 28 മാസത്തെ ഭരണം ഭൂപരിഷ്കരണ നടപടികള്‍ സ്വീകരിച്ചും അധികാര വികേന്ദ്രീകരണം നടപ്പാക്കിയും ജനപക്ഷ പൊലീസ്നയം കൊണ്ടുവന്നും പുതിയ വഴിത്താര തുറന്നു. അധികാര വികേന്ദ്രീകരണത്തോട് ഇ എം എസ് എക്കാലത്തും പ്രതിബദ്ധത കാട്ടി. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്കും അവിടെനിന്ന് പഞ്ചായത്തുകളിലേക്കും കൂടുതല്‍ അധികാരങ്ങള്‍ വികേന്ദ്രീകരിക്കുന്നതിനായി പാര്‍ടി നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഇ എം എസ് യത്നിച്ചു. പൊതുനയങ്ങളുടെ രൂപീകരണത്തിലും നിര്‍വഹണത്തിലും ഇടതുപക്ഷ കാഴ്ചപ്പാട് കൊണ്ടുവരുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഇ എം എസാണ്. സര്‍ക്കാരിലെ കമ്യൂണിസ്റ്റ് പങ്കാളിത്തത്തില്‍നിന്ന് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് റിവിഷനിസത്തെയും പാര്‍ലമെന്ററി വ്യാമോഹങ്ങളെയും അകറ്റിനിര്‍ത്തിയെന്നുള്ള ഖ്യാതിയും ഇ എം എസിന് അവകാശപ്പെട്ടതാണ്. ഇതിനെ വര്‍ഗസമരത്തിന്റെ ഭാഗമായാണ് അദ്ദേഹം കണ്ടത്. സര്‍ക്കാരിലെ പങ്കാളിത്തം അധികപാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ അകമ്പടിയോടെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയ ആയിരിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു. ജാതിയെയും വര്‍ഗബന്ധങ്ങളെയും സംബന്ധിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണയ്ക്ക് നല്‍കിയ സംഭാവനകളാണ് ഇ എം എസിന്റെ മൂന്നാമത്തെ സവിശേഷത. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ നിലനിന്ന ജാതിഘടന വിലയിരുത്തിയശേഷം ഇ എം എസ് ജാതിരൂപങ്ങളുടെ വര്‍ഗപരമായ ഉള്ളടക്കം വരച്ചുകാട്ടുകയും ജാതിവിരുദ്ധപോരാട്ടത്തിനുള്ള കമ്യൂണിസ്റ്റ് പരിപ്രേക്ഷ്യവും പ്രയോഗവും വികസിപ്പിച്ചെടുക്കുകയും ചെയ്തു. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ജനാധിപത്യപരമായ അഭിലാഷങ്ങളെ അദ്ദേഹം തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ വിശാലമായ ലക്ഷ്യങ്ങളോട് കൂട്ടിയോജിപ്പിക്കുകയും ചെയ്തു. കമ്യൂണിസ്റ്റുകാരുടെ മുന്‍തലമുറകളിലെ ബഹുഭൂരിപക്ഷംപേരും ചെയ്തതുപോലെ ഇ എം എസ് ജാതിവ്യവസ്ഥയുടെ യാഥാര്‍ഥ്യങ്ങളെ അവഗണിച്ചില്ല. സാമൂഹ്യമാറ്റത്തിനായി പ്രവര്‍ത്തിക്കാനുള്ള ആവേശത്തെ തൊഴിലാളിവര്‍ഗത്തിന്റെ വിപുലമായ ഐക്യം കെട്ടിപ്പടുക്കുന്നതിനായി വിനിയോഗിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പില്‍ക്കാലത്തും ഇ എം എസ് മാര്‍ക്സിസത്തെ ജാതിബന്ധങ്ങളില്‍ നിരന്തരമാറ്റം വരുത്തുന്നതിനായി ഉപയോഗിച്ചു. ആധികാരിക മാര്‍ക്സിസ്റ്റ് നേതാവ് എന്ന നിലയില്‍ സമൂഹത്തോടും സാമൂഹ്യവ്യവസ്ഥയിലെ എല്ലാ മേഖലകളോടും ഇ എം എസ് താല്‍പ്പര്യം പ്രകടിപ്പിച്ചു. സംസ്കാരത്തെ വ്യാഖ്യാനിക്കുന്നതിലും ഭരണവര്‍ഗസംസ്കാരത്തിന് ബദലായ സാംസ്കാരിക നായകത്വം കെട്ടിപ്പടുക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിലും അദ്ദേഹത്തിന് ഒരേപോലെ ഉള്‍ക്കാഴ്ചയുണ്ടായിരുന്നു. സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ അദ്ദേഹം സ്ത്രീവിമോചനത്തിനായി തികഞ്ഞ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചു. പാര്‍ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ലിംഗവിവേചനം, വനിതകളുടെ അടിച്ചമര്‍ത്തല്‍ എന്നീ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ പാര്‍ടിക്കുള്ളില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. പാര്‍ടിയുടെ ആശയങ്ങളും രാഷ്ട്രീയവും ജനങ്ങളിലേക്ക് പകരുന്നതില്‍ അദ്ദേഹം വഹിച്ച സമാനതകളില്ലാത്ത പങ്കാണ് നാലാമത്തെ സവിശേഷത. ലേഖനങ്ങള്‍, നിരൂപണങ്ങള്‍, വിവരണങ്ങള്‍, ഗ്രന്ഥങ്ങള്‍ എന്നിവ എഴുതിയ കാര്യത്തില്‍ ഇ എം എസിനെ മറികടക്കാന്‍ മറ്റൊരു കമ്യൂണിസ്റ്റ് നേതാവില്ല. കേരളത്തില്‍, തന്റെ ദൈനംദിന രചനകളിലൂടെ ഇ എം എസും ജനങ്ങളും തമ്മില്‍ ശ്രദ്ധേയമായ ആശയവിനിമയം നടന്നിരുന്നു. 1935ല്‍ കോഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായി ആരംഭിച്ച \'പ്രഭാതം\' മുതലുള്ള മിക്ക പാര്‍ടി പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപര്‍ ഇ എം എസായിരുന്നു. \'ദേശാഭിമാനി\'യുടെ മുഖ്യപത്രാധിപരായി വീണ്ടും പ്രവര്‍ത്തിച്ചുവരവെയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രസിദ്ധീകരണങ്ങളുടെയും \'പീപ്പിള്‍സ് ഡെമോക്രസി\', \'ദി മാര്‍ക്സിസ്റ്റ്\' എന്നിവയുടെയും പത്രാധിപരായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇ എം എസിന്റെ സമ്പൂര്‍ണകൃതികള്‍ നൂറില്‍പ്പരം വോള്യം വരും. ഈ സൃഷ്ടികള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും എല്ലാക്കാലത്തും പ്രസക്തമായ പാരമ്പര്യസ്വത്താണ്. ഇ എം എസിന്റെ അഞ്ചാമത്തെ സവിശേഷത അദ്ദേഹം പ്രത്യേക അച്ചില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റുകാരനായിരുന്നു എന്നതാണ്. ബുദ്ധിപരമായി ഇത്രയേറെ ഔന്നത്യം ഉണ്ടായിരുന്നിട്ടും ഇ എം എസ് വിനയവാനും ദുരഭിമാനമില്ലാത്ത വ്യക്തിയുമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ പ്രകടിപ്പിച്ച സ്നേഹാദരങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ തലയ്ക്ക് പിടിച്ചില്ല. തന്റെ സ്വത്ത് പാര്‍ടിക്ക് നല്‍കിയശേഷം അങ്ങേയറ്റം ലളിതജീവിതമാണ് ഇ എം എസ് നയിച്ചത്. നേതാവ് എന്ന നിലയില്‍ അദ്ദേഹം ജനാധിപത്യപരമായ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കാന്‍ പാര്‍ടി കേഡര്‍മാര്‍ക്ക് മുന്നില്‍ മികച്ച മാതൃക കാട്ടുകയുംചെയ്തു. എന്റെ രാഷ്ട്രീയജീവിതത്തില്‍ ഇ എം എസ് അളവറ്റ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1968ല്‍ ഞാന്‍ മാര്‍ക്സിസത്തില്‍ ആകൃഷ്ടനായപ്പോള്‍ സിപിഐ എമ്മില്‍ ചേരാന്‍ പ്രചോദനമായത് ഇ എംഎസിന്റെ പുസ്തകങ്ങളും ലേഖനങ്ങളുമാണ്. 1970ല്‍ പരിചയപ്പെട്ടതുമുതല്‍ ചര്‍ച്ചകളും ഉപദേശങ്ങളും വഴി അദ്ദേഹത്തില്‍നിന്ന് പ്രയോജനം ലഭിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അദ്ദേഹം പാര്‍ടി ജനറല്‍സെക്രട്ടറിയായിരിക്കെയാണ് 1985ല്‍ ഞാന്‍ പാര്‍ടികേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അന്നുമുതല്‍ അദ്ദേഹവുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. പാര്‍ടിനയങ്ങളെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്ന് മനസ്സിലാക്കാന്‍ അക്കാലത്ത് എനിക്ക് കഴിഞ്ഞു. ചെറുപ്പക്കാരോ അനുഭവസമ്പത്ത് കുറഞ്ഞവരോ ആയ സഖാക്കളെ ഒരിക്കലും അദ്ദേഹം പ്രത്യേക രീതിയില്‍ കണ്ടില്ല. എല്ലാവരെയും തുല്യരായി പരിഗണിച്ചു. അതാണ് ഇ എം എസിന്റെ മഹത്വം. രാജ്യത്തെ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനത്തിന് ഇ എംഎസ് നമ്പൂതിരിപ്പാടിന്റെ സൈദ്ധാന്തിക-പ്രായോഗിക പ്രവര്‍ത്തനംസമ്പന്നവും സ്ഥായിയുമായ പാരമ്പര്യാവകാശമാണ്. ഈ പാരമ്പര്യത്തിന്റെ സത്ത ജനങ്ങളുടെ പക്ഷത്തുനിന്ന് പോരാടുന്ന പിന്മുറക്കാരിലേക്ക് കൈമാറണം. ഇതിനായി സോഷ്യലിസത്തിന്റെ വിമോചന ലക്ഷ്യത്തില്‍ ഉറച്ചുവിശ്വസിച്ചും ജനങ്ങളുമായി പൂര്‍ണതോതില്‍ താദാത്മ്യം പ്രാപിച്ചും മാര്‍ക്സിസ്റ്റ് സിദ്ധാന്തം പഠിക്കുകയും സമൂഹത്തിലെ സജീവവും സുവ്യക്തവുമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഇവ പ്രയോഗിക്കുകയും ചെയ്യണം

മാതൃകാ കമ്യൂണിസ്റ്

മാതൃകാ കമ്യൂണിസ്റ് .

പിണറായി വിജയന്‍

മാര്‍ക്സിസം-ലെനിനിസം ഓരോ രാജ്യത്തിന്റെയും സാഹചര്യം നോക്കി പ്രയോഗിക്കേണ്ട തത്വസംഹിതയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ കാഴ്ചപ്പാടിനെ പ്രയോഗിക്കുന്നതില്‍ അമൂല്യമായ സംഭാവനയാണ് ഇ എം എസ് നല്‍കിയത്. എന്നാല്‍, രാജ്യത്തിന്റെ അകത്തുള്ള രാഷ്ട്രീയപ്രശ്നങ്ങളില്‍ മാത്രമല്ല സാര്‍വദേശീയ കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്താനും അവയെ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിനും സഖാവ് വലിയ ശുഷ്കാന്തിയാണ് കാണിച്ചത്. ഇ എം എസിന്റെ ഇത്തരം ഇടപെടല്‍ കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ബന്ധിപ്പിച്ചു. ഏത് പ്രശ്നത്തെയും മാര്‍ക്സിസം-ലെനിനിസത്തിന്റെ വെളിച്ചത്തില്‍ ലളിതമായി വിശദീകരിക്കുന്നതിന് കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് ഉജ്വലമായ സംഭാവനയാണ് നല്‍കിയത്. ഇ എം എസിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു എന്നതാണ് ശരി. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് തന്റെ പൊതുപ്രവര്‍ത്തനം ഇ എംഎസ് ആരംഭിക്കുന്നത്. തുടര്‍ന്ന് കോഗ്രസുകാരനായി രാഷ്ട്രീയ ജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ് ഗ്രൂപ്പില്‍ സഖാവ് അംഗമായിരുന്നു. 1934 ലും 1938-40 ലും കെപിസിസി സെക്രട്ടറിയായി. തുടര്‍ന്നാണ് കമ്യൂണിസ്റ് പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. പാര്‍ടിക്കകത്ത് പ്രത്യക്ഷപ്പെട്ട എല്ലാവിധ ഇടത്-വലത് പ്രവണതകള്‍ക്കെതിരെയും ശക്തമായി പൊരുതുന്നതിന് ഇ എം എസ് തയ്യാറായിരുന്നു. ലെനിനിസ്റ് സംഘടനാതത്വങ്ങളെ ഒരു ജീവവായുകണക്കെ സ്വീകരിച്ച യഥാര്‍ഥ കമ്യൂണിസ്റായിരുന്നു സഖാവ്. വ്യക്ത്യാധിഷ്ഠിത രാരഷ്ടീയത്തെ എക്കാലവും എതിര്‍ത്തുകൊണ്ടുള്ള നിലപാട് സ്വീകരിക്കുന്നതിലും ഇ എം എസ് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ഐക്യകേരളം രൂപീകരിക്കുന്നതിന് ഇടയാക്കിയ സാമൂഹ്യ മുന്നേറ്റങ്ങളെ മുന്നില്‍നിന്ന് നയിക്കാന്‍തന്നെ സഖാവ് ഉണ്ടായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ കേരളത്തെ ഒന്നാക്കി നിര്‍ത്തേണ്ടതിന്റെ പ്രാധാന്യം സംസ്കാരത്തെയും രാഷ്ട്രീയത്തെയും സാമൂഹ്യ രൂപീകരണത്തെയും അടിസ്ഥാനപ്പെടുത്തി ഇ എം എസ് വിശദീകരിച്ചു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ എഴുതിയ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം ഐക്യകേരളത്തിന്റെ രൂപീകരണത്തിനുള്ള ആശയ അടിത്തറതന്നെ ബലപ്പെടുത്തുന്നതിന് ഇടയാക്കിയതായിരുന്നു. ഐക്യകേരളത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍തന്നെ അത് പ്രാവര്‍ത്തികമായാല്‍ ഭാവികേരളം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ചുള്ള ദീര്‍ഘവീക്ഷണവും അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. ജന്മിത്വവും രാജാധിപത്യവും സാമ്രാജ്യത്വ ഇടപെടലുമില്ലാത്ത ഭാവികേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതിനും ഇ എം എസ് ജാഗ്രത കാണിച്ചിരുന്നു. ഐക്യകേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമായതിനുശേഷം ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടി അധികാരത്തിലെത്തി. ഈ ഘട്ടത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചതും സഖാവിനെയായിരുന്നു. ഒരു പൂര്‍വ മാതൃക മുമ്പിലില്ലാതിരുന്ന ഇത്തരമൊരു സാഹചര്യം ഒരു ഭരണകര്‍ത്താവിനെയും പാര്‍ടിയെയും സംബന്ധിച്ചിടത്തോളവും ഏറെ സങ്കീര്‍ണമായിരുന്നു. അന്നത്തെ ഈ അവസ്ഥയെ സംബന്ധിച്ച് പാര്‍ടി സംസ്ഥാനകമ്മിറ്റി 1957 ജൂലൈ 12ന് പാസാക്കിയ പ്രമേയത്തില്‍ത്തന്നെ സൂചിപ്പിച്ചിരുന്നു. "കമ്യൂണിസ്റ് പാര്‍ടി നേതൃത്വത്തിലുള്ളതോ അവര്‍ക്ക് പങ്കുള്ളതോ ആയ ഗവമെന്റ് ബൂര്‍ഷ്വാ ജനാധിപത്യ സമ്പ്രദായമനുസരിച്ച് വിജയകരമായി ഭരണം നടത്തിയ ഒരനുഭവം നമ്മുടെ മുമ്പിലില്ല. പരമാധികാരമില്ലാതെ പരിമിതമായ അധികാരങ്ങള്‍ വച്ചുകൊണ്ട് ഭരണം നടത്തിയിട്ടുള്ള അനുഭവങ്ങളും നമ്മുടെ പ്രസ്ഥാനത്തിന് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല..... ഈ സാഹചര്യത്തില്‍ മാര്‍ക്സിസം-ലെനിനിസത്തില്‍ ഉറച്ചുനിന്നുകൊണ്ട് നമ്മുടെ ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ഓരോ ചുവടും നാം തന്നെ നമ്മുടെ അനുഭവങ്ങളുടെയും മാര്‍ക്സിസം-ലെനിനിസത്തിന്റെയും വെളിച്ചത്തിന് പുതുതായി വെട്ടിത്തുറക്കേണ്ടതായിട്ടുണ്ട്.'' ഈ ശ്രമകരമായ ദൌത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്നത് ഭരണതന്ത്രജ്ഞന്‍ എന്ന നിലയിലും കേരളത്തിന്റെ പ്രശ്നങ്ങളെ സമഗ്രമായി പഠിച്ച ഒരു ചിന്തകന്‍ എന്ന നിലയിലും ഇ എം എസിന്റെ വിജയം കൂടിയായിരുന്നു. അതുകൊണ്ടാണ് കേരളത്തിലെ എക്കാലത്തെയും മന്ത്രിസഭയ്ക്ക് മാതൃകയാകുന്ന വിധത്തില്‍ സര്‍ക്കാരിനെ നയിക്കാന്‍ സഖാവിന് സാധ്യമായത്. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഇടപെട്ടുകൊണ്ട് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ജന്മിത്വത്തിന്റെ പിടിയിലമര്‍ന്നിരുന്ന കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതിന് സുപ്രധാനമായ പങ്കുവഹിച്ചത്. 1967 ലെ സപ്തകക്ഷി സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഇ എം എസ് തന്നെയായിരുന്നു. ഈ സര്‍ക്കാരുകളുടെ നയസമീപനങ്ങളെ പിന്‍പറ്റിയാണ് പില്‍ക്കാല ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം യഥാര്‍ഥത്തില്‍ പ്രവര്‍ത്തിച്ചത്. ഈ സര്‍ക്കാരുകളുടെ പ്രവര്‍ത്തനവും തൊഴിലാളി-കര്‍ഷക ജനവിഭാഗങ്ങളുടെ ശക്തമായ ഇടപെടലും കേരളത്തിന്റെ വികസനത്തിന് വന്‍ കുതിപ്പേകി. ഇതിന്റെ ഫലമായി സാമ്പത്തികമായി താരതമ്യേന പിന്നോക്കമാണെങ്കിലും ഉചിതമായ പുനര്‍വിതരണ പരിപാടികളിലൂടെ താരതമ്യേന ഉയര്‍ന്ന ജീവിതനിലവാരം ജനങ്ങള്‍ക്ക് ലഭിച്ചു. സാമൂഹ്യ സുരക്ഷാപദ്ധതികള്‍, സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ പരിരക്ഷ, മിനിമം കൂലി, വീടുവയ്ക്കാന്‍ ഭൂരിപക്ഷത്തിനും ഒരുതുണ്ട് ഭൂമി, ജാതിവ്യവസ്ഥയുടെ സാമൂഹ്യ അനാചാരങ്ങളെ ഇല്ലായ്മ ചെയ്യല്‍ എന്നീ നേട്ടങ്ങള്‍ സ്വായത്തമാക്കാനും സാധിച്ചു. ഇത്തരത്തിലുള്ള നേട്ടങ്ങള്‍ നേടുമ്പോഴും ദൌര്‍ബല്യങ്ങളെ വിമര്‍ശന-സ്വയം വിമര്‍ശനങ്ങളിലൂടെ വിലയിരുത്തുന്നതിനും കഴിഞ്ഞു. തന്റെ പോരായ്മകളെ വിലയിരുത്താനും തിരുത്താനുമുള്ള ഒരു മാര്‍ക്സിസ്റിന്റെ ശരിയായ ആര്‍ജവം ഇ എം എസ് കാണിച്ചിരുന്നു. ഏത് പ്രശ്നങ്ങളിലെയും പോരായ്മകളെ ഉള്‍ക്കൊള്ളാനും നേട്ടങ്ങളെ മുറുകെപ്പിടിക്കാനുമുള്ള ഈ കഴിവ് കേരളത്തിന്റെ വികസന പ്രശ്നങ്ങളെ കൈകാര്യംചെയ്യുന്ന ഘട്ടങ്ങളിലും ഇ എം എസ് സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വികസനത്തിലുള്ള ദൌര്‍ബല്യങ്ങള്‍ തുറന്നുകാട്ടുകയുംചെയ്തു. സാമൂഹ്യനേട്ടങ്ങള്‍ക്കനുസരിച്ച സാമ്പത്തികവളര്‍ച്ച സംസ്ഥാനത്ത് ഉണ്ടാകാത്തതും കാര്‍ഷിക-വ്യവസായ മേഖല ദുര്‍ബലമായിക്കിടക്കുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. തൊഴിലില്ലായ്മയുടെ ഭീകരതയും വിദ്യാഭ്യാസ-ആരോഗ്യ മേഖലയുടെ നിലവാരത്തകര്‍ച്ചയുടെ പ്രശ്നങ്ങളും ഗൌരവമായി എടുക്കേണ്ടതുണ്ടെന്നും സഖാവ് ഓര്‍മിപ്പിച്ചു. കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മുന്‍കൈയും ഇ എം എസിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായി. ഇതിന്റെ ഭാഗമായാണ് കേരള വികസനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര പഠനകോഗ്രസ് സംഘടിപ്പിക്കാന്‍ സഖാവ് തന്നെ മുന്‍കൈയെടുത്തത്. ആഗോളവല്‍ക്കരണകാലത്ത് കേരളം നേരിടുന്ന വികസന പ്രശ്നങ്ങളെ ജനങ്ങളെ അണിനിരത്തി അഭിമുഖീകരിക്കാനുള്ള ധീരമായ പരിശ്രമത്തിന്റെ പുതിയ കാല്‍വയ്പായിരുന്നു ഈ ഇടപെടല്‍. ലോകം മുഴുവന്‍ ശ്രദ്ധിച്ച പുതിയ വികസന സംവിധാനത്തിന് നേതൃത്വം നല്‍കാന്‍ ഈ ഇടപെടലിലൂടെ ഇ എം എസിന് സാധ്യമായി. കേരളത്തിന്റെ ഗ്രാമീണ മേഖലയില്‍ വിശേഷിച്ചും, പുതിയ ചൈതന്യം നല്‍കിയ ജനകീയാസൂത്രണത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കിയത് ഇത്തരത്തിലുള്ള ചര്‍ച്ചകളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ്. അധികാരവികേന്ദ്രീകരണം എന്നത് കേവലമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം മാതമല്ലെന്ന് ഇ എം എസ് എപ്പോഴും ഓര്‍മിപ്പിച്ചിരുന്നു. ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനവും പ്രാദേശിക സര്‍ക്കാരുകളായി ഉയരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെന്നതായിരുന്നു ആ സമീപനം. ഈ കാഴ്ചപ്പാടിനെതിരായുള്ള കപട അധികാരവികേന്ദ്രീകരണ സമീപനങ്ങളെ ശക്തമായി എതിര്‍ക്കുന്ന കാര്യത്തിലും ഇ എം എസ് വിട്ടുവീഴ്ച കാണിച്ചില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ജനാധിപത്യവല്‍ക്കരണത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും ഇ എം എസ് സജീവമായി ഇടപെട്ടു. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലകളില്‍ ഇ എം എസ് നല്‍കിയ സംഭാവന കേരളം നിലനില്‍ക്കുന്നിടത്തോളം ഉണ്ടാകും. കലയിലും സാഹിത്യത്തിലും സാധാരണക്കാരുടെ ജീവിതവും ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. കേരളചരിത്രത്തെ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന പേര് വിളിച്ച് കേരളത്തിന്റെ ഫ്യൂഡല്‍ ഘടനയുടെ സവിശേഷതയെ ഇ എം എസ് വ്യക്തമാക്കി. ഇത്തരത്തില്‍ കേരള ചരിത്രപഠനത്തിന് നല്‍കിയ സംഭാവന ചരിത്രത്തില്‍ മായാതെ നില്‍ക്കും. വിദ്യാഭ്യാസത്തെ ഗുമസ്തന്മാരെ സൃഷ്ടിക്കുന്ന സംവിധാനമാക്കി മാറ്റുന്ന കൊളോണിയല്‍ ഉള്ളടക്കത്തെ ഇ എം എസ് ചോദ്യം ചെയ്തു. ശാസ്ത്ര-സാങ്കേതികവിദ്യയുടെ പഠനത്തിനും തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയ്ക്കും വേണ്ടി അദ്ദേഹം നിലയുറപ്പിച്ചു. എന്നാല്‍, മാതൃഭാഷാ പഠനത്തിന്റെയും സാംസ്കാരിക ചരിത്രപഠനത്തിന്റെയും പ്രാധാന്യത്തെ അദ്ദേഹം കുറച്ചുകണ്ടില്ല.

ഇ.എം.എസ്സും സാഹിത്യവും

.എം.എസ്സും സാഹിത്യവും

അനില്‍കുമാര്‍ എ.വി.
ജീവിക്കുകമാത്രംചെയ്‌ത മലയാളിയുടെ ചലനങ്ങളെ പ്രത്യയശാസ്‌ത്രപരമായി വ്യാഖ്യാനിക്കുകയും നിര്‍വചിക്കുകയും ചെയ്‌തതില്‍ ഇ.എം.എസ്‌. നല്‍കിയ സംഭാവനകള്‍ ചരിത്രപരമാണ്‌. മതനിരപേക്ഷ-ജനാധിപത്യ സമൂഹത്തിലേക്കുള്ള പ്രയാണത്തിന്‌ ആവേഗം കൂട്ടുന്നതായിരുന്നു അവയില്‍പലതും. തൊഴിലാളി വര്‍ഗത്തിന്റെ വീക്ഷണകോണില്‍ ചരിത്രത്തെയും സംസ്‌കാരത്തെയും സാഹിത്യത്തെയും കലയെയും പുനര്‍വായിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധകലാവാദത്തിന്റെ ദൈവിക പ്രബോധനങ്ങളിലും അക്കാദമിക രീതിശാസ്‌ത്രത്തിന്റെ സിദ്ധാന്തസമ്മിശ്രവാദങ്ങളിലും അടയിരുന്നുകൊണ്ടാണ്‌ മുഖ്യധാരാ കേരളീയ സാഹിത്യവിമര്‍ശനം വിരിഞ്ഞുവന്നത്‌. ഈയൊരു ധാരയെ തുറന്നുകാട്ടുക രാഷ്ട്രീയ സമരത്തിന്റെ ഭാഗംതന്നെയാണ്‌. കലയുടെ സ്വയംഭരണ നാട്യം മാര്‍ക്‌സിസ്റ്റ്‌ വിമര്‍ശനത്തെ പലപ്പോഴും സംശയാസ്‌പദമാക്കിയിട്ടുണ്ട്‌. ഈ ശകാരങ്ങള്‍ക്കിടയില്‍നിന്നും കൂടുതല്‍ ശരിയിലേക്ക്‌ വളര്‍ന്നതിന്റെ കേരളീയാനുഭവ സാക്ഷ്യങ്ങളാണ്‌ ഇ.എം.എസ്സിന്റെ വിമര്‍ശന പരിശ്രമങ്ങളും സൗന്ദര്യശാസ്‌ത്രവിചാരങ്ങളും. വലതുപക്ഷ സാംസ്‌കാരികാധിനിവേശത്തെ ചെറുക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ തുടര്‍ച്ചയായി ഗ്രഹിക്കാനാവാത്ത പരാധീനത ചില മാര്‍ക്‌സിസ്റ്റുകാരെപ്പോലും വഴിതെറ്റിച്ചിരുന്നു. അതുകൊണ്ടാണ്‌ ചിലര്‍ അതിലെ പ്രത്യേക ഘട്ടത്തെ കേന്ദ്രപ്രമേയത്തില്‍നിന്ന്‌ അടര്‍ത്തിമാറ്റി പരിശോധിച്ചത്‌. തുടര്‍ച്ചയായ സാംസ്‌കാരിക സമരത്തിന്റെ നടുവില്‍നിന്നുകൊണ്ടേ ഇ.എം.എസ്സിന്റെ കലാസംബന്ധിയായ നിഗമനങ്ങളെ വിലയിരുത്താനാവൂ. വര്‍ഗസമരത്തിന്റെ പ്രായോഗിക മുന്നേറ്റങ്ങളില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം അനിഷേധ്യമായ സംഭാവനകളാല്‍ ശ്രദ്ധേയമാണ്‌. എന്നാല്‍ താത്ത്വികമേഖലയില്‍ അത്രയും ഉജ്ജ്വലമായ പാരമ്പര്യം അതിനില്ലെന്നതാണ്‌ സത്യം. എങ്കിലും കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ വിമര്‍ശനം കയറ്റിറക്കങ്ങളോടെ പുതിയ ഉയരത്തില്‍ പ്രതിഷ്‌ഠിക്കപ്പെട്ടതിനു പിന്നില്‍ ഇ.എം.എസ്സിന്റെ സംഭാവന അമൂല്യമാണ്‌. സൗന്ദര്യശാസ്‌ത്ര പ്രശ്‌നങ്ങളില്‍ ഇ.എം.എസ്സിന്റെ പ്രവര്‍ത്തനമണ്ഡലം കേരളമായിരുന്നിട്ടുപോലും അദ്ദേഹത്തിന്റെ താത്വികസംഭാവന ലോക നിലവാരത്തിലുള്ളതായി. ഇന്ത്യയ്‌ക്ക്‌ വെളിയില്‍ മാര്‍ക്‌സിസ്റ്റ്‌ കലാ ചിന്തകര്‍ക്കിടയില്‍ നടന്ന സംവാദങ്ങളിലോ സൗന്ദര്യശാസ്‌ത്രത്തിന്റെ വികാസത്തോട്‌ ബന്ധപ്പെട്ട ചര്‍ച്ചകളിലോ ഇ.എം.എസ്‌. പങ്കെടുത്തിട്ടില്ല. സൗന്ദര്യശാസ്‌ത്രപ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന കൃതികളും ഇദ്ദേഹത്തില്‍നിന്ന്‌ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കലാസാഹിത്യവിചിന്തനങ്ങള്‍ കേരളത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ ഒതുങ്ങിനില്‍ക്കുമ്പോള്‍പ്പോലും മാര്‍ക്‌സിസ്റ്റ്‌ ചിന്ത, പദ്ധതിയുടെയും ലോകവീക്ഷണത്തിന്റെയും സമ്പത്തില്‍ അതും മുതല്‍ക്കൂട്ടാവുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉദയത്തോടെ നാടുവാഴിത്ത സമൂഹങ്ങളുടെ സൗന്ദര്യധാരണകളെ തകര്‍ത്ത്‌ മുന്നേറിയ മുതലാളിത്ത സൗന്ദര്യസങ്കല്‌പത്തിനും അത്‌ പിറവി നല്‍കിയ സിദ്ധാന്തങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി പോരടിച്ചുകൊണ്ടാണ്‌ മാര്‍ക്‌സിസ്റ്റ്‌ വിശകലനം വളര്‍ന്നു വികസിച്ചത്‌. കേരളത്തില്‍ പഴയ ലോകത്തിന്റെ സങ്കല്‌പങ്ങള്‍ക്കെതിരെ കലഹസ്വരം ഉയര്‍ന്നത്‌ ഈ നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലാണ്‌. ബൂര്‍ഷാ നവോഥാന പരിശ്രമങ്ങളുടെ അനുബന്ധമായി ഒ. ചന്തുമേനോനെപ്പോലെയുള്ളവര്‍ നാടുവാഴിത്ത സമൂഹത്തിന്റെ ജീവിതമൂല്യങ്ങള്‍ക്കും ശീലങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ തുടങ്ങി. ഇങ്ങനെ ബൂര്‍ഷ്വാസങ്കല്‌പങ്ങളുടെ നിരന്തരമായ ഇടപെടലിലൂടെ പുതിയ പ്രത്യയശാസ്‌ത്രം ഉയര്‍ന്നുവന്നു. പുതിയ രാഷ്ട്രീയശക്തിയായി തൊഴിലാളിവര്‍ഗം രംഗപ്രവേശനം ചെയ്‌തത്‌ പ്രത്യയശാസ്‌ത്രമണ്ഡലത്തിലും സ്വാധീനമുണ്ടാക്കി. പുതിയ സൗന്ദര്യമൂല്യസങ്കല്‌പത്തിന്റെ പിറവിയിലേക്ക്‌ അത്‌ നയിച്ചു. നാടുവാഴിത്തത്തിന്റെ കലാസാഹിത്യ സിദ്ധാന്തത്തോടും ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്ര കാഴ്‌ചപ്പാടുകളോടും ഏറ്റുമുട്ടിക്കൊണ്ടാണ്‌ പുതിയ സൗന്ദര്യശാസ്‌ത്രം രൂപപ്പെട്ടത്‌. 1937 ലെ ജീവല്‍ സാഹിത്യസംഘടന അതിന്റെ സംഘടനാ രൂപമായിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ സ്വതന്ത്രാസ്‌തിത്വവും ജനാധിപത്യസങ്കല്‌പവും സൗന്ദര്യവീക്ഷണവും കേരളീയ സാമൂഹിക-സാഹിത്യ ജീവിതത്തിലുളവാക്കിയ സ്വാധീനം അതിന്റെ പരിമിതിയോടും ശക്തിയോടും തിരിച്ചറിയുകയും അതിന്റെ ധാരണകള്‍ എക്കാലവും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌തു എന്നതാണ്‌ ഇ.എം.എസ്സിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം. കല കലയ്‌ക്കുവേണ്ടിയോ സാമൂഹികപുരോഗതിക്കുവേണ്ടിയോ എന്ന വിവാദത്തിലും പിന്നീട്‌ രൂപഭദ്രതയുടെ പ്രശ്‌നത്തിലും കമ്യൂണിസ്റ്റുകാര്‍ പുലര്‍ത്തിയിരുന്ന സമീപനങ്ങളുടെ ദുര്‍ബലാവസ്ഥയെ ഇ.എം.എസ്‌. തിരഞ്ഞത്‌ തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തിന്റെ അവികസിതാവസ്ഥയിലാണ്‌. ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്രത്തിന്റെ പരിമിതികളെ നേരിടേണ്ടത്‌ തൊഴിലാളിവര്‍ഗസൗന്ദര്യശാസ്‌ത്രം കൊണ്ടുതന്നെയാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. ഇ.എം.എസ്‌. അടിവരയിട്ട പരിമിതികള്‍ മറികടക്കുന്നതിലും തിരുത്തലുകള്‍ പ്രയോഗത്തില്‍ വരുത്തുന്നതിലും ചിലപ്പോഴെല്ലാം സംഘടിത സാഹിത്യസംരംഭം പരാജയമായിരുന്നുവെങ്കിലും തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തിന്റെ ചരിത്രപരമായ സ്ഥാനം സംശയരഹിതമായി പ്രഖ്യാപിക്കുമായിരുന്നു ഇ.എം.എസ്‌. ജീവല്‍ സാഹിത്യകാലത്ത്‌ താനടക്കമുള്ളവര്‍ക്കും പുരോഗമന സാഹിത്യകാലത്ത്‌ മുണ്ടശ്ശേരിയെപ്പോലുള്ളവര്‍ക്കും കാണാന്‍ കഴിയാതിരുന്ന വ്യത്യാസങ്ങളെക്കുറിച്ച്‌ അദ്ദേഹം പിന്നീട്‌ പറഞ്ഞിട്ടുണ്ട്‌. 'വിമോചനസമര'കാലത്തെ അനുകൂല രാഷ്ട്രീയാവസ്ഥ ബൂര്‍ഷ്വാ സിദ്ധാന്തങ്ങള്‍ക്ക്‌ ഒരുതരം അപ്രമാദിത്വം പതിച്ചുനല്‍കുകയുണ്ടായി. ഇങ്ങനെ തത്ത്വശാസ്‌ത്രത്തിന്റെ വേര്‍തിരിവുകള്‍ മായ്‌ച്ചുകളയാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ലിബറല്‍ സങ്കല്‌പങ്ങള്‍ക്കും സ്വന്തം പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്‌ മാര്‍ക്‌സിസ്റ്റ്‌ സാഹിത്യധാരണകളെ വ്യാഖ്യാനിക്കുകയും സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത അക്കാദമിക്‌ സൈദ്ധാന്തിക വ്യായാമങ്ങള്‍ക്കുമെതിരെ സന്ധിയില്ലാതെ പോരടിച്ചുനിന്നത്‌ ഇ.എം.എസ്‌. ആയിരുന്നു. ഇത്തരം സൈദ്ധാന്തിക ചെറുത്തുനില്‌പുകളില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച വികസിച്ച ധാരണകള്‍ മാര്‍ക്‌സിസ്റ്റ്‌ സൗന്ദര്യശാസ്‌ത്രസങ്കല്‌പത്തിന്‌ ഇനിയും മുന്നേറാനുള്ള വഴികളിലൊന്നു മാത്രമാണ്‌. ''സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്‌. സാമൂഹികമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനയ്‌ക്ക്‌ ആവശ്യമില്ല. ആ അര്‍ഥത്തില്‍ കല കലയ്‌ക്കുവേണ്ടിതന്നെയാണ്‌. ഈ സത്യം കമ്യൂണിസ്റ്റുകാരായ ഞങ്ങള്‍ വേണ്ടത്ര കണ്ടിരുന്നില്ല.....'' (പുരോഗമന സാഹിത്യപ്രസ്ഥാനം അന്നും ഇന്നും) എന്ന ഇ.എം.എസ്സിന്റെ പരാമര്‍ശം ഉയര്‍ത്തിവിട്ട കോലാഹലം ഏറെ നാള്‍ തുടര്‍ന്നു. ആശയവാദാധിഷ്‌ഠിതമായ ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്ര നിലപാടുകള്‍ അദ്ദേഹത്തെ ഒരു ശുദ്ധ കലാവാദിയായി പ്രതിഷ്‌ഠിക്കാനാണൊരുമ്പെട്ടത്‌. കലയുടെ കലാതീതവും സാമൂഹികബാഹ്യവുമായ കേവലതയിലേക്ക്‌ പിന്‍മടങ്ങിയ ഒരു ഇ.എം.എസ്സിനെ നിരൂപിച്ചെടുക്കാനായിരുന്നു മറ്റൊരുകൂട്ടരുടെ ശ്രമം. ചില മാര്‍ക്‌സിസ്റ്റ്‌ സുഹൃത്തുക്കളാകട്ടെ അദ്ദേഹത്തിന്റെ നിലപാട്‌ മാര്‍ക്‌സിസ്റ്റ്‌ സമീപനത്തിന്‌ വിരുദ്ധമാണെന്ന്‌ വാദിച്ചു. കലയുടെ സാമൂഹികനിഷ്‌ഠവും വ്യക്തിനിഷ്‌ഠവുമായ വിരുദ്ധവശങ്ങളെ ഒരേസമയം ഗ്രഹിക്കാനാവാത്ത സാമാന്യബുദ്ധിയോട്‌ മാത്രം സംവദിക്കുന്ന പഴയ വിമര്‍ശനരീതികള്‍ക്കൊന്നും ഇ.എം.എസ്സിന്റെ പ്രസ്‌താവത്തിന്റെ യഥാര്‍ഥ സത്ത തിരിച്ചറിയാനായിരുന്നില്ല. കൃതിക്ക്‌ പിറകിലെ കര്‍തൃദൈവത്തിന്റെ പൊരുള്‍ തിരയുന്ന വിമര്‍ശനരീതിയുടെ ചാക്രികതയിലാണ്‌ സര്‍ഗാത്മകതയെയും പ്രതിബദ്ധതയെയും കുറിച്ചുള്ള വിവാദം കേന്ദ്രീകരിച്ചത്‌. കൃതി കര്‍ത്താവിന്റെ ഏകാന്ത ശബ്ദമാണെന്നും അതുപോലെ അത്‌ കര്‍തൃസത്തയുടെ നിരുപാധികാവിഷ്‌കാരമല്ലാതെ മറ്റൊന്നുമല്ലെന്നുമുള്ളവിധം നടന്ന അന്വേഷണങ്ങള്‍ സര്‍ഗാത്മകതയെയും പ്രതിബദ്ധതയെയും പരസ്‌പരം അടുപ്പിക്കാതെ രണ്ട്‌ ധ്രുവങ്ങളില്‍ തള്ളുന്നു. സൗന്ദര്യശാസ്‌ത്ര സംബന്ധിയായ ആലോചനകള്‍ക്ക്‌ മാര്‍ക്‌സിസ്റ്റുകാര്‍ക്ക്‌ ആഗോളമായ മാതൃകയില്ലെന്നും അതിനാല്‍ ''മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സിദ്ധാന്തങ്ങളെ ആസ്‌പദമാക്കിയ ഒരു സൗന്ദര്യശാസ്‌ത്രം രൂപപ്പെടുത്തുന്നതിന്‌ വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ പൊതുതത്ത്വങ്ങളെ ആശ്രയിക്കാനേ നിവൃത്തിയുള്ളൂ''വെന്നാണ്‌ ഇ.എം.എസ്‌. പറഞ്ഞത്‌ (മാര്‍ക്‌സിസവും മലയാള സാഹിത്യവും എന്ന കൃതിക്കെഴുതിയ ആമുഖം). എന്നാല്‍, മാര്‍ക്‌സിസത്തിന്റെ താത്ത്വികവ്യവഹാരങ്ങളില്‍ ലോകനിലവാരത്തിലെ പ്രവണതാധാരകളോട്‌ വൈകി മാത്രമേ അദ്ദേഹം ജൈവബന്ധം പുലര്‍ത്തിയിരുന്നുവെന്നത്‌ ചിലപ്പോഴെങ്കിലും പരിമിതിയായി വര്‍ത്തിച്ചിട്ടുണ്ട്‌. അതുപോലെ ഒരു മുദ്രാവാക്യത്തിന്‌ വന്നുപെട്ട രൂപമാറ്റം വിശദീകരിക്കുന്നതിന്റെ ഘട്ടത്തില്‍ പൂര്‍ണമായ മടങ്ങിപ്പോകലിന്റെ ധാരണ പരക്കുകയും ചെയ്‌തത്‌ മറ്റൊരു പ്രശ്‌നമായിരുന്നു. പാശ്ചാത്യമാര്‍ക്‌സിസ്റ്റ്‌ സൈദ്ധാന്തിക സംവാദങ്ങളില്‍ വളരെ മുമ്പുതന്നെ കെട്ടടങ്ങിപ്പോയതും പരിഹരിക്കപ്പെട്ടതും നിര്‍ധാരണം ചെയ്യപ്പെട്ടതുമായ സാഹിത്യപ്രശ്‌നങ്ങളില്‍ ഇ.എം.എസ്സിന്‌ ചിലപ്പോഴെല്ലാം സമയം പാഴാക്കേണ്ടതായും വന്നിട്ടുണ്ട്‌.

ഇ.എം.എസ്‌. സ്‌മരണ

ഇ.എം.എസ്‌. സ്‌മരണ
വി.എസ്‌. അച്യുതാനന്ദന്‍ .

വ്യത്യസ്‌ത കക്ഷികളെ പൊതുലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിച്ച്‌ പൊതുശത്രുവിനെതിരായ പോരാട്ടം വിജയിപ്പിക്കുക എന്ന ഐക്യമുന്നണി തന്ത്രം വിജയിപ്പിക്കുന്നതില്‍ ഇ.എം.എസ്സിന്റെ സംഭാവന എക്കാലവും സ്‌മരിക്കപ്പെടും
ആധുനിക കേരളത്തിന്റെ ശില്‌പികളിലൊരാളായ സഖാവ്‌ ഇ.എം.എസ്സിന്റെ ജന്മശതാബ്‌ദിയാണ്‌. സാര്‍വദേശീയവും ദേശീയവുമായ രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കേരളീയ അവസ്ഥയെ ശാസ്‌ത്രീയമായി വിലയിരുത്തുകയും മലയാളികളെ നന്മയിലേക്കാനയിക്കുന്നതിന്‌ വഴിവെട്ടുകയും ചെയ്യുകയായിരുന്നു ഇ.എം.എസ്സിന്റെ മുഖ്യ കര്‍മ മേഖല. മുക്കാല്‍ നൂറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ഇടപെടലിലൂടെ, ധൈഷണിക സംഭാവനകളിലൂടെ, സമര-സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ആധുനിക കേരള സൃഷ്‌ടിയില്‍ അദ്വിതീയമായ പങ്കാണ്‌ ഇ.എം.എസ്‌. വഹിച്ചത്‌. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഘടകമുണ്ടാക്കുന്നതിന്‌ നേതൃത്വം നല്‍കിയത്‌ പി. കൃഷ്‌ണപിള്ള, ഇ.എം.എസ്‌., കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍ എന്നിവരാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കുന്നതിന്‌ ഒരുപതിറ്റാണ്ടിലേറെ മുമ്പ്‌ തന്നെ കേരളത്തിന്റെ പൊതുരംഗത്ത്‌ ഇ.എം.എസ്‌. സജീവമായിരുന്നു. സ്വസമുദായമായ നമ്പൂതിരിമാര്‍ക്കിടയിലെ അനാചാരങ്ങള്‍ക്കെതിരെ യോഗക്ഷേമസഭ നടത്തിവന്ന പ്രവര്‍ത്തനങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാട്‌, എം.ആര്‍.ബി. തുടങ്ങിയവര്‍ക്കൊപ്പം പങ്ക്‌ വഹിക്കുകയും ആ സംഘടനയുടെ മുഖപത്രമായ ഉണ്ണി നമ്പൂതിരിയില്‍ ലേഖനങ്ങളെഴുതിയുമാണ്‌ ഇ.എം.എസ്‌.തുടങ്ങിയത്‌. തുടര്‍ന്ന്‌ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ നിയമലംഘന സമരത്തില്‍ പങ്കെടുക്കുകയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കേരളത്തിലെ പ്രധാന നേതാക്കളിലൊരാളായി മാറുകയും ചെയ്‌തു. കോണ്‍ഗ്രസ്സില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി സംഘടിപ്പിക്കുകയും കോണ്‍ഗ്രസ്സിനകത്ത്‌ ഇടതുപക്ഷാശയം വ്യാപിപ്പിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയെ ക്രമത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതില്‍ ഇ.എം.എസ്‌. വഹിച്ച പങ്ക്‌ നിര്‍ണായകമാണ്‌. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും സംഘടന കെട്ടിപ്പടുക്കാനും സമരങ്ങള്‍ നടത്താനും ആശയപ്രചാരണമാണ്‌ ഒന്നാമതായി വേണ്ടതെന്നതിനാല്‍ പത്രങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇ.എം.എസ്‌. നേതൃത്വം നല്‍കി. ഉണ്ണി നമ്പൂതിരിയിലൂടെയാണ്‌ ഇ.എം.എസ്‌. പത്രപ്രവര്‍ത്തനത്തിന്‌ തുടക്കം കുറിക്കുന്നത്‌. തുടര്‍ന്ന്‌ സ്വന്തം തറവാട്ടു സ്വത്തില്‍ ലഭിച്ച വിഹിതം വിറ്റുകിട്ടിയ പണം കൂടി മുടക്കി കോഴിക്കോട്ട്‌ ദേശാഭിമാനി സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി. ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം മുടങ്ങാതെ പത്രപ്രവര്‍ത്തനവും തുടര്‍ന്നുവെന്നതാണ്‌ ഇ.എം.എസ്സിന്റെ ഒരു സവിശേഷത. ദിവസേനയെന്നോണം സാര്‍വദേശീയ-ദേശീയ-പ്രാദേശിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടുള്ള ലേഖനങ്ങള്‍, മുഖപ്രസംഗങ്ങള്‍ എന്നിവയെല്ലാം ഇ.എം.എസ്സില്‍ നിന്നുണ്ടായി. കേരളത്തിന്റെ പുരോഗതിയില്‍ പൊതുവിലും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ, സി.പി.എമ്മിന്റെ വളര്‍ച്ചയില്‍ വിശേഷിച്ചും നിര്‍ണായകമായിരുന്നു ഇ.എം.എസ്സിന്റെ ഈ ഇടപെടല്‍. നിരന്തരമായ ഇത്തരം ഇടപെടലിലൂടെ കേരളത്തിന്റെ ഇടതുപക്ഷ മനസ്സ്‌ രൂപപ്പെടുത്തുന്നതില്‍ ഇ.എം.എസ്‌. നേതൃത്വപരമായ പങ്ക്‌ വഹിച്ചു. പത്രങ്ങളിലൂടെയുള്ള ഇടപെടല്‍, പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി വകസിപ്പിക്കാന്‍ ഇ.എം.എസ്സിനു കഴിഞ്ഞു. എതിരാളികളുമായുള്ള ആശയസമരത്തെ ആരോഗ്യകരമായ സംവാദമായി മാറ്റുകയായിരുന്നു ഇ.എം.എസ്‌. ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ വികസന-ക്ഷേമരംഗങ്ങളില്‍ പുതിയൊരു പന്ഥാവ്‌ വെട്ടിത്തുറക്കാന്‍ ഇ.എം.എസ്സിനു കഴിഞ്ഞു. അധികാരമേറ്റ ദിവസം തന്നെ ഇ.എം.എസ്‌. കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തി. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ വികസനമുന്നേറ്റത്തിന്റെ ഒരു മാനിഫെസ്റ്റോവാണ്‌ ആ പ്രസംഗം. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങള്‍ നിറവേറ്റുമെന്നും അത്‌ നിറവേറ്റുന്നതെങ്ങനെയായിരിക്കുമെന്നും അതിന്റെ പ്രതിബന്ധങ്ങളെന്തൊക്കെയാണെന്നും കമ്യൂണിസ്റ്റ്‌ മന്ത്രിമാരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളില്‍ പലതും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരേണ്ടതിന്റെയും വിദേശികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ ദേശസാത്‌കരിക്കേണ്ടതിന്റെയും പ്രാധാന്യത്തില്‍ ഇ.എം.എസ്‌. ഊന്നി. സൗഹാര്‍ദപൂര്‍ണമായ തൊഴില്‍ബന്ധം, തൊഴില്‍ത്തര്‍ക്കമുണ്ടായാല്‍ ത്രികക്ഷി സമ്മേളനം, തൊഴില്‍ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കാതിരിക്കല്‍, കൃഷിഭൂമി കൃഷിക്കാരന്‌, കുടികിടപ്പവകാശം, ഒഴിപ്പിക്കല്‍ തടയല്‍, വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളുടെ ജനകീയവത്‌കരണം, അഴിമതിക്കെതിരായ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ എന്നിങ്ങനെ കേരള സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ശാസ്‌ത്രീയമായ പരിപാടികളുടെ സൂചനയാണ്‌ ഇ.എം.എസ്സിന്റെ സുപ്രസിദ്ധമായ നയപ്രഖ്യാപനം. 1959 ജൂണ്‍ പത്തിന്‌ ഭൂപരിഷ്‌കരണ നിയമം പാസാക്കിയതോടെ ജന്മിത്തം നിയമപരമായിത്തന്നെ ഇല്ലായ്‌മ ചെയ്യുകയായിരുന്നു. കൃഷിഭൂമി കൃഷിക്കാരന്‌ എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ചുവടുവെപ്പ്‌.എന്നാല്‍, ആ നിയമം പ്രാബല്യത്തിലാകുന്നതിന്‌ ചില കടമ്പകളുണ്ടായിരുന്നു. അതിലേറെ, ശക്തമായ എതിര്‍പ്പും. 1963 ല്‍ ആര്‍. ശങ്കറിന്റെ മന്ത്രിസഭയുടെ കാലത്ത്‌ റവന്യൂവകുപ്പ്‌ കൈയാളിയത്‌ പി.ടി. ചാക്കോയാണ്‌. ഭൂപരിഷ്‌കരണ നിയമത്തെ വികലമാക്കുകയാണ്‌ അന്ന്‌ ചെയ്‌തത്‌. തുടര്‍ന്ന്‌, 1967 ല്‍ വീണ്ടും ഇ.എം.എസ്‌. അധികാരത്തില്‍ വന്നപ്പോള്‍ സമഗ്രമായ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നു. അതോടെ കൃഷിഭൂമി കൃഷിക്കാരന്‌ സ്വന്തമായി. പരിധിക്കപ്പുറമുള്ള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്ന്‌ അനുശാസിച്ചു. മിച്ചഭൂമി ഭൂരഹിതര്‍ക്ക്‌ നല്‍കണമെന്ന്‌ നിശ്ചയിച്ചു. ഗ്രാമത്തില്‍ പത്ത്‌ സെന്റും നഗരത്തില്‍ അഞ്ച്‌ സെന്റും കുടികിടപ്പവകാശമായി. മുന്‍ ഭൂവുടമകള്‍ക്ക്‌ മര്യാദപ്പാട്ടം ഗഡുക്കളായി നല്‍കിക്കൊണ്ടാണ്‌കുടിയാന്‌ ഭൂമി സ്വന്തമായത്‌. 1957 ജൂലായില്‍ വിദ്യാഭ്യാസമന്ത്രി ജോസഫ്‌ മുണ്ടശ്ശേരി അവതരിപ്പിച്ച്‌ പാസാക്കിയ വിദ്യാഭ്യാസബില്‍ വിദ്യാഭ്യാസമേഖലയില്‍ വിപ്ലവം സൃഷ്‌ടിച്ചതാണ്‌. ഭൂമിയുടെ കാര്യത്തിലെന്നപോലെ വിദ്യാഭ്യാസരംഗത്തും ഒരുതരം ജന്മിത്തം നിലനില്‍ക്കുകയായിരുന്നു. വിദ്യാഭ്യാസനിയമം സാര്‍വത്രിക വിദ്യാഭ്യാസത്തിന്‌ സൗകര്യമൊരുക്കി; അധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ നേരിട്ട്‌ ശമ്പളം നല്‍കുന്ന രീതി കൊണ്ടുവന്നു. സാമുദായിക വര്‍ഗീയ ശക്തികളുടെ കച്ചവടമേഖലയായി അധഃപതിച്ച വിദ്യാഭ്യാസമേഖലയെ ജനകീയമായി പുനഃസംഘടിപ്പിക്കാനാണ്‌ വിദ്യാഭ്യാസനിയമം കൊണ്ടുവന്നത്‌. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസനിയമം, തൊഴിലാളികള്‍ക്ക്‌ അടിമസമാനമായി ജോലി ചെയ്യേണ്ടിയിരുന്ന അവസ്ഥ മാറിയത്‌, സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത്‌, അധികാരവികേന്ദ്രീകരണത്തിന്‌ മുന്‍കൈയെടുത്തത്‌ - ഇതെല്ലാം കേരള വികസനത്തിന്റെ പരസ്‌പരപൂരക നടപടികളാണ്‌. സമഗ്രവികസനത്തിനുള്ള അടിത്തറയാണ്‌. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക്‌, പിന്നാക്കക്കാര്‍ക്ക്‌ അന്തസ്സും ആത്മവിശ്വാസവും പകര്‍ന്നുകിട്ടി. അപകര്‍ഷബോധം അകറ്റാന്‍ കഴിഞ്ഞു. ജീവിതപുരോഗതിയിലേക്ക്‌ വഴിതുറന്നു. ഇങ്ങനെ ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിന്‌ മഹത്തായ തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ആ ഗവണ്‍മെന്റിന്റെ സല്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌ ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌. വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്‌, വീട്‌ വെക്കാന്‍ സ്ഥലമില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്‌ വെക്കാന്‍ സ്ഥലം. പിന്നെ വീട്‌ എന്നത്‌ ഇപ്പോഴത്തെ ഗവണ്‍മെന്റ്‌ പ്രധാന ലക്ഷ്യമാക്കിയെടുത്തിരിക്കുന്നു. അസംഘടിതമേഖലയിലെ പെന്‍ഷന്‍-ക്ഷേമനിധി, അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ നടത്തിയ തുടക്കം, പ്രവാസി ക്ഷേമനിധി എന്നിവയെല്ലാം അതിന്റെ ഭാഗമാണ്‌. ഇ.എം.എസ്‌. നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ പതിനൊന്ന്‌ വര്‍ഷം കഴിഞ്ഞു. എങ്കിലും ഈ കാലയളവിലും കേരള രാഷ്ട്രീയത്തിലും സാമൂഹിക-സാംസ്‌കാരിക മേഖലകളിലും ഇ.എം.എസ്‌. നിറഞ്ഞ സാന്നിദ്ധ്യമാണ്‌. ഭരണരംഗത്ത്‌ വികസന പദ്ധതികള്‍, ക്ഷേമനടപടികള്‍, നിയമനിര്‍മാണം തുടങ്ങിയ ഏത്‌ രംഗത്തുമുള്ള ചര്‍ച്ചയില്‍ ഇ.എം.എസ്സിനെ പരാമര്‍ശിക്കാതെ മുന്നോട്ടു പോവുക പ്രയാസമാണ്‌. അതുപോലെ വര്‍ഗീയത, സാമുദായിക സൗഹാര്‍ദം, സാമൂഹികപരിഷ്‌ക്കരണം, സംവരണം തുടങ്ങി ഏത്‌ വിഷയത്തിലും ഇ.എം.എസ്സിന്റെ ആശയങ്ങള്‍ പ്രസക്തമായി തുടരുന്നു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുന്നതിന്‌ നേതൃത്വം നല്‍കിയവരില്‍ പ്രധാനി ഇ.എം.എസ്സാണ്‌. വ്യത്യസ്‌ത കക്ഷികളെ പൊതുലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിച്ച്‌ പൊതുശത്രുവിനെതിരായ പോരാട്ടം വിജയിപ്പിക്കുക എന്ന ഐക്യമുന്നണി തന്ത്രം വിജയിപ്പിക്കുന്നതില്‍ ഇ.എം.എസ്സിന്റെ സംഭാവന എക്കാലവും സ്‌മരിക്കപ്പെടും. മുന്നണി ഭരണത്തിന്റെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകകാട്ടിയത്‌ കേരളമാണ്‌. ദേശീയമായിത്തന്നെ ഇനി ഏകകക്ഷി ഭരണം സാധ്യമല്ലെന്ന്‌ ഇ.എം.എസ്‌. വളരെമുമ്പേ ദീര്‍ഘദര്‍ശനം ചെയ്യുകയുണ്ടായി. അന്ന്‌ കോണ്‍ഗ്രസ്‌ അതിനെ പരിഹസിച്ചെങ്കിലും പതിനാലാം ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഇ.എം.എസ്സിന്റെ പ്രവചനം യാഥാര്‍ഥ്യമാകുന്നത്‌ അവര്‍ക്ക്‌ അംഗീകരിക്കേണ്ടി വന്നു. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക്‌ കടുത്ത തിരിച്ചടി നേരിട്ട ഘട്ടത്തിലാണ്‌ ഇ.എം.എസ്സിന്റെ ജന്മശതാബ്‌ദി എത്തുന്നത്‌. കേരളത്തില്‍ മാത്രമല്ല പശ്ചിമബംഗാളിലും സി.പി.എമ്മിനും ഇടതുപക്ഷത്തിനും വന്‍പരാജയമാണുണ്ടായത്‌. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുന്നത്‌ ഇതാദ്യമല്ല. 1957 ല്‍ ആദ്യനിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പിന്നീട്‌ പലതവണ വന്‍വിജയം നേടുകയും പലതവണ വന്‍ പരാജയം നേരിടുകയും ചെയ്യുകയുണ്ടായി. ഇടതുപക്ഷത്തിന്‌ തിരഞ്ഞെടുപ്പ്‌ പരാജയങ്ങളുണ്ടായ എല്ലാ ഘട്ടത്തിലും പാര്‍ട്ടിയും ഇടതുപക്ഷവും ആകെ തകര്‍ന്നു, അടിത്തറ ഇളകി എന്നൊക്കെ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്‌. ആ ഘട്ടത്തിലെല്ലാം എതിരാളികള്‍ക്ക്‌ ശക്തമായ മറുപടി നല്‍കിക്കൊണ്ട്‌ ആശയപ്രചാരണത്തിലൂടെ പുതിയൊരു മുന്നേറ്റത്തിന്‌ കളമൊരുക്കാന്‍ ഇ.എം.എസ്സിന്‌ കഴിഞ്ഞിട്ടുണ്ട്‌. വിമര്‍ശനവും സ്വയം വിമര്‍ശനവും തെറ്റ്‌തിരുത്തല്‍ പ്രക്രിയയും വഴിയാണ്‌ പുതിയ മുന്നേറ്റത്തിന്‌ വഴി തെളിക്കുന്നത്‌. സ്വന്തം ഭാഗത്തെ തെറ്റ്‌ തിരുത്തുകയും വിവിധ ജനവിഭാഗങ്ങള്‍ക്ക്‌ തെറ്റിദ്ധാരണയുണ്ടെന്ന്‌ തോന്നുകയാണെങ്കില്‍ അത്‌ തിരുത്താന്‍ ആശയപ്രചാരണം നടത്തുകയും ചെയ്യുക എന്നതിലാണ്‌ ഇ.എം.എസ്‌ ഊന്നിയത്‌. അത്‌ അതിവേഗം വിജയത്തിലെത്തിയതിന്റെ അനുഭവമാണുള്ളത്‌. സംസ്ഥാനത്തെ 2004 ല്‍ നടന്ന പതിന്നാലാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2006 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്‌ വമ്പിച്ച ജനപിന്തുണയാണ്‌ ലഭിച്ചത്‌. ആ പിന്തുണയില്‍ ഇടിവ്‌ തട്ടിയിട്ടുണ്ടെന്നാണ്‌ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായത്‌. വികസന-ക്ഷേമരംഗങ്ങളില്‍ അഭൂതപൂര്‍വമായ നേട്ടങ്ങളുടെ റെക്കോഡുമായാണ്‌ ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ്‌ മുന്നോട്ടു പോകുന്നത്‌. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്ത്‌ സര്‍ക്കാര്‍ വിരുദ്ധവികാരം പ്രകടമായില്ലെന്ന്‌ പൊതുവില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നിട്ടും വലിയ തോല്‍വിയുണ്ടായി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടില്‍ ഇടിവുണ്ടായി. ഈ പരാജയത്തില്‍നിന്ന്‌ പാഠമുള്‍ക്കൊണ്ടുകൊണ്ട്‌ വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ തെറ്റുതിരുത്തിയും തെറ്റിദ്ധാരണതിരുത്തിച്ചുംകൊണ്ട്‌ തിരിച്ചടിയെ അതിജീവിക്കാന്‍ കഴിയും. സ്വയംവിമര്‍ശനമില്ലാതുള്ള വിമര്‍ശനം മുന്നോട്ടുപോക്കിന്‌ തടസ്സമാകുമെന്ന്‌ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയുന്നു. ഈ പ്രക്രിയക്ക്‌ ഇ.എം.എസ്സിന്റെ മാതൃക, ഇ.എം.എസ്സിന്റെ സ്‌മരണ പ്രചോദനമാകുമെന്നതില്‍ സംശയമില്ല.

Thursday, May 28, 2009

ഉപതെരഞ്ഞെടുപ്പ്:എല്‍ഡിഎഫിനു വിജയം

ഉപതെരഞ്ഞെടുപ്പ്:എല്‍ഡിഎഫിനു വിജയം .

സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മുന്‍തൂക്കം. തെരഞ്ഞെടുപ്പ് നടന്ന 19 സീറ്റുകളില്‍ 11 സീറ്റ് നേടിയാണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. യുഡിഎഫിനു ആറും ബിജെപിയും എന്‍സിപിയും ഓരോ സീറ്റുവീതവും നേടി.
എറണാകുളം ജില്ലയിലെ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ സിപിഎമ്മിലെ പി.പി മണികണ്ഠന്‍ വിജയിച്ചു. 186 വോട്ടാണ് ഭൂരിപക്ഷം.
കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ഥി ശശിധരന്‍ കുന്നപ്പള്ളി വിജയിച്ചു. കള്ളാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൃഷ്ണന്‍ ജയിച്ചു. 116 വോട്ടാണ് ഭൂരിപക്ഷം. പനച്ചിക്കാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ബിനു പുള്ളുവേലിക്കല്‍ 278 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
ആലപ്പുഴ ജില്ല ബുധനൂര്‍ പഞ്ചായത്ത് ഉളുന്തി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ജോസുകുട്ടി ജയിച്ചു. 249 വോട്ടാണ് ഭൂരിപക്ഷം.
പത്തനംതിട്ടയിലെ റാന്നി ചവറപ്ലാവ് രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫിലെ അനില്‍ വലിയകാലായില്‍ ജയിച്ചു.
തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലും പടിഞ്ഞാറെ വെമ്പല്ലൂരിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വന്‍വിജയം കരസ്ഥമാക്കി.
പാലക്കാട് ജില്ലയിലെ കുമരംപത്തൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് ചുങ്കത്ത് സിപിഐയിലെ എന്‍ സുധാകരന്‍ വിജയിച്ചു. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ നവാസ് അലി വിജയിച്ചു.
മലപ്പുറം നഗരസഭയിലെ മുപ്പറമ്പ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ സത്താര്‍ ഹാജി ജയിച്ചു. കാലടി പഞ്ചായത്തിലെ നരിപ്പറ്റ വാര്‍ഡില്‍ യുഡിഎഫിലെതന്നെ സുരേഷ് ബാബു ജയിച്ചു.
കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്ത് 16ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അംബിക ജയിച്ചു.
കാസര്‍കോഡ് ജില്ലയിലെ കള്ളാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ സിപിമ്മിലെ കൃഷ്ണന്‍ 116 വോട്ടിന് തിളക്കമാര്‍ന്ന വിജയം കാഴചവച്ചു. മംഗല്‍പാടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് ജയിച്ചു.

Tuesday, May 26, 2009

സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തികമാകാതിരിക്കാനുള്ള കാരണങള്‍ സര്‍ക്കാര്‍ ജനങളെ അറിയിക്കണം.

സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തികമാകാതിരിക്കാനുള്ള കാരണങള്‍ സര്‍ക്കാര്‍ ജനങളെ അറിയിക്കണം.

കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിചേര്‍ക്കാന്‍ പര്യാപ്തമായ, കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി വീണ്ടും വിവാദത്തിലായിരിക്കുകയാണ് ‍.കഴിഞ്ഞ യു ഡി എഫിന്റെ ഭരണകാലത്ത് തുടക്കമിട്ട ഈ പദ്ധതി, തുടക്കത്തിലെ വിവാദത്തിന്ന് വഴിമരുന്ന് ഇട്ടിരുന്നു.‍ കേരളത്തിന്റെ താല്പര്യങല്‍ക്ക് വിരുദ്ധമായ വകുപ്പുകള്‍ കുത്തി നിറച്ചുകൊണ്ടുള്ള കരാറുമായി മുന്നോട്ട് പോകാനായിരുന്നു യു ഡി എഫിന്ന് ഏറെ താല്പര്യം .എന്നാല്‍ കേരളത്തിന്ന് അകത്തും പൂറത്തുമുള്ളവര്‍ ഈ നിലപാടിനെ ശക്തമായി എതിര്‍ത്തു. പിന്നിട് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തിന്ന് ഹാനികരമായ വകുപ്പുകളൊക്കെ മാറ്റി വളരെ സുതാര്യമായ രീതിയില്‍ കരാര്‍ ഒപ്പ് വെച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഗള്‍ഫ് രാജ്യങളില്‍ പണിയെടുക്കുന്ന പ്രവാസികളായിരുന്നു.
കേരളത്തിന്ന് വികസനത്തിന്റെ പാതയില്‍ ബഹുദൂരം മുന്നോട്ട് പോകാനും പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന്ന് ആളുകള്‍ക്ക് ജോലിസാധ്യത ഉറപ്പ് വരുത്തുന്നതുമായ ബൃഹ് പദ്ധയിയായ കൊച്ചി സ്മാര്‍ട്ട്‌ സിറ്റികരാറില്‍ കേരളസര്‍ക്കാറും ദുബായിലെ ടീക്കോം അധികൃതരും ഒപ്പുവെച്ചെങ്കിലും പദ്ധതിയുടെ പ്രവര്‍ത്തനങള്‍ ഏറെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തത് സര്‍ക്കാറിന്റെ കഴിവുകേടായി കാണേണ്ടിവരും. സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാന്‍ താല്പര്യം കാണിക്കുന്നില്ലായെന്ന് പരാതി ഇന്ന് നാനാഭഗത്തുനിന്നും വന്ന് കൊണ്ടിരിക്കുകയാണ്. എന്താണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകാത്തതെന്നും ആരാണിതിന്ന് തടസ്സം സൃഷ്ടിക്കുന്നതെന്നും, എന്താണ് തടസ്സമെന്നും ജനങളൊട് തുറന്ന് പറയാണുള്ള ഉത്തവാദിത്തം കേരളസര്‍ക്കറിന്നുണ്ട്. അതിന്നവര്‍ തീര്‍ച്ചയായും തയ്യാറാകുമെന്ന് നമുക്ക് തീര്‍ച്ചയായും കരുതാം.നിസ്സാര പ്രശ്നങളാണെങ്കില്‍ എത്രയും പെട്ടെന്ന് പരസ്പര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തുറന്ന മനസോടെ തയ്യാറാകേണ്ടതായിട്ടുണ്ട്.
വിവര സാങ്കേതിക രംഗത്ത്‌ കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും,തിരുവന്തപുരത്തെ ടെക്‍നോ സിറ്റിയും പോലുള്ള സംരംഭങ്ങള്‍ക്ക്‌ മുന്‍കാലങ്ങളില്‍ തുടക്കം കുറിച്ച എല്‍ ഡി എഫ്‌ സര്‍ക്കാറിന്റെ മഹത്തായ മറ്റൊരു നേട്ടമായിട്ടാണ്‌ കൊച്ചിയിലെ സ്മാട്ട്‌ സിറ്റിയെ വിലയിരുത്തിയിരുന്നത്. ഈ വന്‍ പദ്ധതി കേരളത്തിന്റെ ഐ ടി രഗത്തുള്ള മുന്നേറ്റത്തിന്ന് ശക്തിപകരുകമാത്രമല്ല ലോകത്തുള്ള മുഴുവന്‍ ഐ ടി കമ്പനികള്‍ക്കും കേരളത്തെ കൂടുതല്‍ പരിചയപ്പെടുത്താനും അവരുടെ പ്രവര്‍ത്തങ്ങള്‍ ഇവിടെ ആരംഭിക്കാനും സഹായകരമായ രീതിയിലായിരിരുന്നു ടീക്കോം അധികൃതരുടെ പ്രരംഭ നടപടികള്‍. ദൂബായില്‍ ഏറ്റവും പ്രശസ്തമായ രീതിയില്‍ ഇന്റര്‍നെറ്റ്‌ സിറ്റി നടത്തുന്ന ടീക്കോം അധികൃതര്‍ക്ക്‌ കൊച്ചി സ്മാര്‍ട്ട്‌ സിറ്റി ഏറ്റവും നല്ല നിലയില്‍ നടത്താനുള്ള കഴിവും പ്രാപ്തിയുമുണ്ട്‌. ലോകത്തിലുള്ള എറ്റവും വലിയ ഐ ടി കമ്പനികള്‍ക്കെ ഇന്ന് ദുബായ് ഇന്റെര്‍നെറ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തിന്റെ താല്‍പര്യങള്‍ പരിപൂര്‍ണമായി സം‌രക്ഷിക്കുന്ന കരാറാണ് ടിക്കോമുമായി നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാര്‍ ഒപ്പ് വെച്ചത്. 236 ഏക്കര്‍ സ്ഥലം 36 കോടി രൂപക്ക്‌ വില്‍ക്കാനായിരുന്നു യു ഡി എഫ്‌ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നത്‌.എന്നാല്‍ 246 എക്കര്‍ സ്ഥലം 104 കോടി രൂപക്ക്‌ പാട്ടത്തിന്ന് നല്‍കാനാണ്‌ പുതിയ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്‌. 10 വര്‍ഷം കൊണ്ട്‌ ഇന്‍ഫോ പാര്‍ക്കിലെ പതിനായിരത്തോളം ജോലി ഉല്‍പ്പെടെ 33000 പേര്‍ക്ക്‌ തൊഴില്‍ നല്‍കുമെന്നായിരുന്നു ടിക്കോം അധികൃതര്‍ അന്നു പറഞ്ഞത്ത്‌. എന്നാല്‍ യു ഡി എഫ്‌ ഈ വ്യവസ്ഥയും ബോധപൂര്‍വ്വം അംഗികരിച്ചു. എന്നാല്‍ പുതിയ കരാറില്‍ 10 വര്‍ഷം കൊണ്ട്‌ 90000 പ്രത്യക്ഷ തൊഴിലും 5 ലക്ഷത്തോളം പാരോക്ഷ തൊഴിലും സൃഷ്ടിക്കുമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്‌ അഭിനന്ദനം അര്‍ഹിക്കുന്നതാണ്‌. മാത്രമല്ല യു ഡി എഫ്‌ സര്‍ക്കാര്‍ സൗജന്യമായി കൊടുക്കാന്‍ തയ്യാറായ ഇന്‍ഫോ പാര്‍ക്കില്‍ നാലു വര്‍ഷംകൊണ്ട്‌ 40000 പേര്‍ക്ക്‌ തൊഴില്‍ അവസരം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. സര്‍ക്കാറിന്ന് 25ശതമാനം ഓഹരി പങ്കാളിത്തവും ചെയര്‍മാന്‍ സ്ഥാനവും നല്‍കുക മാത്രമല്ല സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ഏറ്റെടുത്ത സ്ഥലത്തിന്റെ 80 ശതമാനവും ഐ ടി അനുബന്ധവ്യവസായത്തിന്ന് മാത്രമെ ഉപയോഗിക്കുകയുള്ളുവെന്നും കരാറില്‍ വ്യവസ്ഥയുണ്ട്‌. ഇത്രയും സുതാര്യവും കേരളത്തിന്റെ താല്പര്യങള്‍ക്ക് മികച്ച മുന്‍‌ഗണനകൊടുക്കുന്നതുമായ ഈ കരാര്‍ എത്രയും വേഗം നടപ്പാക്കാന്‍ കേരള സര്‍ക്കാറിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം അനിവാര്യമാണ്.ഈ പദ്ധതിക്ക് ആവശ്യമായ സ്ഥലം പരിപൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുത്ത് കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ക്ക് കൈമാറിയിട്ടും ഇതിന്റെ പ്രവര്‍ത്തനങള്‍ ചടുലതയോടെ മുന്നേറാതെ ഇരിക്കാനുള്ള കാരണങള്‍ ജനങളോട് തുറന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം .ഈ പദ്ധതി പ്രബല്യത്തില്‍ വന്നാല്‍ ഐ ടി വികസനരംഗത്ത്‌ കേരളത്തിന്റെ സ്ഥാനം ഇന്ത്യയില്‍ത്തന്നെ ഒന്നാമതായിരിക്കും.മാത്രമല്ല ലക്ഷക്കണക്കിന്ന് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്ന ഈ പദ്ധതി നടപ്പാക്കാനുള്ള കാലതാമസം ഉടനെ മാറ്റി ഈ പദ്ധതി പ്രവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങള്‍ ഉടണെ ആരംഭിക്കേണ്ടിയിരിക്കുന്നു .


നാരായണന്‍ വെളിയംകോട്.ദുബായ്.

മാധ്യമങ്ങള്‍ സ്വയം പരിശോധിക്കുമോ?

മാധ്യമങ്ങള്‍ സ്വയം പരിശോധിക്കുമോ?

സുകുമാര്‍ അഴീക്കോട്


ഇന്ത്യന്‍ സമൂഹത്തില്‍ 'പ്രിവിലജ്ഡ്' എന്നു വിളിക്കുന്ന വിഭാഗങ്ങള്‍ പാടില്ലെന്നാണ് വയ്പ്-ഭരണഘടനയുടെ വയ്പ്. പക്ഷേ, പ്രത്യേകാവകാശങ്ങള്‍ അനുഭവിച്ചുവരുന്ന പല വിഭാഗങ്ങളുമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഏറ്റവും കൂടുതല്‍ വിശിഷ്ടാവകാശങ്ങള്‍ കിട്ടുന്നത് രാഷ്ട്രീയനേതാക്കള്‍ക്കാണെന്ന്(നിയമസഭ-പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിശേഷിച്ചും) തോന്നുന്നു. ആരെക്കാളും ബഹുജനദൃഷ്ടിയില്‍ സദാ കഴിയേണ്ടതുകൊണ്ട് അവരുടെ പ്രവൃത്തികള്‍ പലപ്പോഴും പല നിലകളില്‍ പരിശോധിക്കപ്പെടുന്നുണ്ട്. കോടതികള്‍ക്ക് പ്രത്യേക പരിഗണന നിയമത്തിന്റെ വഴിക്കും പരമ്പരാബോധംകൊണ്ടും ധാരാളം ലഭിച്ചുവരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍. എന്നാല്‍, തൊഴിലുകള്‍ക്കിടയില്‍ ഏറ്റവും അധികം 'പ്രിവിലജുകള്‍' അനുഭവിക്കുന്ന വര്‍ഗം പത്രമാധ്യമപ്രവര്‍ത്തകരുടേതാണ്. ആശയപ്രകടനസ്വാതന്ത്യ്രം എന്ന് നാം പറയുന്ന അവകാശം ഭരണഘടനയില്‍ കാണുന്നത് 'ഫ്രീഡം ഓഫ് സ്പീച്ച്' എന്നാണ്. 'സ്പീച്ച്' വാക്കാണ്. വായയിലുടെയല്ലാതുള്ള ആശയപ്രകടനത്തിനും എല്ലാ സ്വാതന്ത്യ്രവും ഉണ്ട്. തങ്ങള്‍ക്ക് കിട്ടിയ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് പല പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കും അന്യ മാധ്യമപ്രവര്‍ത്തകര്‍ക്കും ദേഹോപദ്രവവും പൊലീസിന്റെ അതിക്രമവും നേരിടേണ്ടിവരാറുണ്ട്. പക്ഷേ, റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് പീഡിതരാകുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നീതി കൊടുക്കാന്‍ ആര്‍ക്കും മടിയില്ല. സമൂഹത്തിന് പൊതുവെ ആവശ്യമുള്ള ഒരു ജോലി ചെയ്യുന്നവരാണെന്ന് സാമാന്യമായ അംഗീകാരം പത്രപ്രവര്‍ത്തകന് സ്വാഭാവികസിദ്ധമാണ്. അതുകൊണ്ട് അവരുടെ തൊഴില്‍ ചെയ്യുന്നതിന് തടസ്സം ഉണ്ടാക്കരുത് എന്നത് ഏറെക്കുറെ സമൂഹം ഒരു കടപ്പാടായി സീകരിച്ചിട്ടുണ്ട്. നിയമപരവും സംസ്കാരപരവുമായി തങ്ങള്‍ക്ക് ലഭിച്ച 'പ്രിവിലജ്ഡ്' പദവിയുടെ മഹത്വത്തിന്റെ വലുപ്പം എന്താണെന്ന് മീഡിയക്കാര്‍ മനസ്സിലാക്കണം എന്നത് ഇതിന്റെ മറുവശമാണ്. തങ്ങളുടെ ഓരോ എഴുത്തും ഈ ഉന്നതപദവിക്ക് ഊനം തട്ടിക്കുന്നതാകരുത് എന്നത് അവരുടെ വമ്പിച്ച ഉത്തരവാദിത്തമാണ്. ഒരു കാലത്ത് പത്രങ്ങളും മറ്റും ഈ ഉദാരമായ കര്‍മശൈലി പുലര്‍ത്തിയിരുന്നെന്നാണ് കേള്‍വി. പക്ഷേ, ഇപ്പോള്‍ അത് അനുദിനം താണുവരികയാണെന്ന് എല്ലാ വിഭാഗങ്ങളും ഒരേ സ്വരത്തില്‍ പരാതിപ്പെടുന്നു. എവിടെയോ നടന്ന ഒരു വാര്‍ത്ത അത് നേരിട്ടറിയാന്‍ കഴിയാത്ത അനേകം പേര്‍ക്കുവേണ്ടി നേരിട്ടറിയുന്ന ഒരാള്‍ റിപ്പോര്‍ട്ട് എഴുതുമ്പോള്‍ അത് നൂറുശതമാനം സത്യസന്ധമായിരിക്കണമല്ലോ. ജേര്‍ണലിസ്റ്റിന് ഇവിടെ ഒരു ഇടനിലക്കാരന്റെ സ്ഥാനമേയുള്ളൂ. സംഭവം താന്‍ അറിഞ്ഞതുപോലെ വാര്‍ത്തയാക്കി വായനക്കാര്‍ക്ക് നല്‍കണം. നല്ല ഭാഷയില്‍ റിപ്പോര്‍ട്ട് എഴുതണം എന്നല്ലാതെ വാര്‍ത്തയെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നന്നാക്കാന്‍ ഇവര്‍ക്ക് ഒരധികാരവുമില്ല. അവര്‍ക്ക് വാര്‍ത്തയെപ്പറ്റി അഭിപ്രായം വേറെയുണ്ടെങ്കില്‍, വേറെതന്നെ കൊടുക്കണം. കൂട്ടിക്കുഴയ്ക്കരുത്. അതുകൊണ്ട് പണ്ടേ ഈ ചൊല്ല് പത്രപ്രവര്‍ത്തനത്തിന്റെ പ്രഥമസൂക്തമായി മാറി- 'വാര്‍ത്ത പവിത്രമാണ്, അഭിപ്രായം സ്വതന്ത്രവും' ഇന്ന് ഈ സൂക്തം എത്രപേര്‍ പരിപാലിക്കുന്നു? എല്ലാം തകിടം മറിഞ്ഞു. സ്ഥാനാര്‍ഥികളുടെ പേര് കൊടുക്കുമ്പോള്‍ ചില 'ബയോഡാറ്റ' കൊടുക്കേണ്ടിവരുമല്ലോ. പക്ഷേ, സ്ഥാനാര്‍ഥി നിങ്ങള്‍ക്കിഷ്ടനാണെങ്കില്‍ ഉള്ളതും ഇല്ലാത്തതുമായ പൊടിപ്പും തൊങ്ങലും മസാലയായി ചേര്‍ക്കും. പാര്‍ടി നിങ്ങള്‍ക്ക് എതിരായതാണെങ്കില്‍ (ഉദാഹരണമാണ്) ആള്‍ പണ്ടെന്നോ 'ഒരു കേസില്‍ പ്രതിയായിരുന്നു എന്നറിയുന്നു' എന്നുകൂടി നിരുപദ്രവമായി ഒരടിവര ഇടും. ഇപ്രകാരം തലക്കെട്ടില്‍, ചിത്രം കൊടുക്കുന്നതില്‍, പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എല്ലാം സജീവപക്ഷപാതമുള്ള ഒരു പത്രപ്രവര്‍ത്തകന് തെരഞ്ഞെടുപ്പിന്റെ മുമ്പുള്ള ഒന്നരമാസംകൊണ്ട് ആളെ ഒരുവിധത്തില്‍ അനഭിമതന്‍ ആക്കി എന്ന് സംതൃപ്തിയടയാവുന്നതാണ്. കഴിഞ്ഞ ഒന്നരമാസത്തെ മലയാള പത്രങ്ങള്‍ ഒന്ന് മറിച്ചുനോക്കുക! ഒരു പാര്‍ടി സ്ഥിതിസമത്വത്തിനും പാവങ്ങളുടെ അവകാശങ്ങള്‍ക്കുംവേണ്ടി നില്‍ക്കുന്നെങ്കില്‍, വിപരീതതാല്‍പ്പര്യങ്ങള്‍ പുലര്‍ത്തുന്ന ഒരു ഉടമസ്ഥന്റെ പത്രത്തിന് സ്വാഭാവികമായി വ്യക്തിസ്വാതന്ത്യ്രം എന്ന പേരില്‍ അമിതലാഭലക്ഷ്യം ഉണ്ടാക്കാനുള്ള വ്യവസായ വാണിജ്യച്ചേരിയെ തലോടിക്കഴിയുന്ന മറ്റൊരു കക്ഷിയോട് തനിയേ ഇഷ്ടം കൂടും. ഇക്കാലത്ത് വല്ല മന്ത്രിസ്ഥാനവും ലഭിക്കുന്ന ആര്‍ക്കും ഏതെങ്കിലും കേസിന്റെ പുലിവാല്‍ പിടിക്കേണ്ടിവന്നുകാണും. എതിര്‍പക്ഷക്കാരനാണെങ്കില്‍ ആ കേസിനെപ്പറ്റി സദാ എന്തെങ്കിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക വലിയൊരടവാണ്. ഇങ്ങനെ അഞ്ചാറുപത്രങ്ങള്‍ ഇടതടവില്ലാതെ 'പ്രതി, പ്രതി' എന്ന് നൂറ്റൊന്നാവര്‍ത്തിച്ചാല്‍ ഏത് മഹാത്മാവും ചീത്തയല്ലേ എന്ന സംശയം ജനിക്കാന്‍ എളുപ്പമാണ്. ഇപ്പോള്‍ നമ്മുടെ പത്രപ്പുറങ്ങളില്‍ ഏറ്റവും പ്രാധാന്യത്തോടെ എന്നും കുറ്റവാളിയെന്നമട്ടില്‍ ഒരു നേതാവിനെ വരഞ്ഞുകാട്ടുന്നുണ്ടല്ലോ. ഈ കേസിന്റെ പ്രതിപ്പട്ടികയില്‍ ഈ വ്യക്തി ഒമ്പതാം സ്ഥാനത്താണ്. ആകെ 11 പ്രതികള്‍. ഈ കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ ആര്‍ക്കും വേണ്ട. ഒമ്പതാംപ്രതിയെ ഇവര്‍ ഒന്നാംപ്രതിയായി ചമയ്ക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. കോടതി വിധിക്കുന്നത് എന്താണെന്ന് ഇപ്പോള്‍ നമുക്കാര്‍ക്കും പറയാനാവില്ല. എന്നാല്‍, ഇന്നത്തെ നിലയ്ക്ക് ഈ ഒമ്പതുകാരനെ ഒന്നാമനാക്കുന്ന വിദ്യ ആടിനെ പട്ടിയാക്കലല്ലേ? മാധ്യമ പവിത്രത കപട താല്‍പ്പര്യക്കാര്‍ക്ക് കീഴടങ്ങലല്ലേ? പൊതുവിലുള്ള ആരവത്തില്‍നിന്ന് മാറിനിന്ന് ഒരാള്‍ ഈ ലളിതമായ വസ്തുത ചൂണ്ടിക്കാട്ടിയാല്‍, ആ വ്യക്തിയെ ഇക്കൂട്ടര്‍ പക്ഷപാതിയാക്കാന്‍ നോക്കും. ഇവരുടെ പക്ഷപാതം സ്വര്‍ഗീയമായ സത്യസന്ധതയും? വസ്തുതകളെ തങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്താന്‍മാത്രം കിണഞ്ഞുവേട്ടയാടുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പടിഞ്ഞാറുള്ളവര്‍ കൊടുത്തപേര് 'പാപ്പരാസികള്‍' എന്നാണ്. ഇവിടെ പേര് മാറിയിട്ടില്ല. പക്ഷേ, പലരുടെയും പണി ആ പേരിനുവേണ്ടിയുള്ള മത്സരമാണോ എന്ന് തോന്നും. എന്റെ പ്രസംഗംതന്നെ 'വറുത്തെടുത്ത' വാര്‍ത്തയാക്കിയ എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരുടെ എഴുത്തുപോലെത്തന്നെ മൌനവും വക്രബുദ്ധിയുടെ ഫലമാണ്. നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ഡോ. മന്‍മോഹന്‍സിങ്ങിനെപ്പറ്റി ഈ പത്രങ്ങള്‍ എന്തെങ്കിലും മോശം പറഞ്ഞത് ഓര്‍മയുണ്ടോ? മോശം പറഞ്ഞോളണം എന്നല്ല. പക്ഷേ, പറയേണ്ട സമയത്ത് പറയേണ്ടേ? അതല്ലേ പ്രസ് അക്കാദമി പഠിപ്പിക്കുന്നത്? പഞ്ചാബുകാരനായ മന്‍മോഹന്‍സിങ് കഴിഞ്ഞ തവണ പ്രധാനമന്ത്രിയായത് അസമില്‍നിന്നോ മറ്റോ കിട്ടിയ ഒരു രാജ്യസഭാ ഒഴിവിലൂടെയായിരുന്നു. ഇത്തവണ ആ സൌഭാഗ്യം അദ്ദേഹം തുടരുന്നു. താനായിരിക്കും പ്രധാനമന്ത്രി എന്ന് അറിഞ്ഞുകൊണ്ട് ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍നിന്ന് അദ്ദേഹം മാറിനിന്നതിനെപ്പറ്റി ഈ പത്രങ്ങള്‍ ഇതുവരെ ഒരു കാര്‍ട്ടൂ പറയുകയോ ഒരു മുഖപ്രസംഗം എഴുതുകയോ ചെയ്തോ? ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യറിപ്പബ്ളിക്കിന്റെ പ്രധാനമന്ത്രി ലോക്സഭയില്‍ അംഗമാകാനുള്ള അവസരം വന്നിട്ടുകൂടി വീട്ടില്‍ പനിച്ചുകൂടിയത് ശരിയായില്ലെന്ന് പറയേണ്ട കടമ ഇന്ത്യയിലെ ഓരോ പൌരനുമുണ്ട്, പക്ഷേ, പത്രങ്ങളിലും ടിവി ചാനലുകളിലും എന്ത് നിശബ്ദത! പ്രതിരോധമന്ത്രാലയത്തിലെ ഇസ്രയേല്‍ബന്ധമുള്ള അഴിമതി വളരെ ഗൌരവമുള്ളതാണ്. പക്ഷേ, പ്രതിരോധമന്ത്രിയെ ഒരു പത്രവും പ്രതിക്കൂട്ടില്‍ നിര്‍ത്തിയില്ല. കാരണം! അങ്ങനെ എഴുതുന്നവര്‍ പ്രതിരോധമന്ത്രിയെ അനുകൂലിക്കുന്ന കക്ഷിയില്‍പ്പെടുന്നവരാണ്. ആന്റണിയുടെ ഭാഗ്യം! ഇതൊക്കെ കാണാതെ മിണ്ടാതിരിക്കുന്നവര്‍ എതിര്‍വശത്തുള്ള നിസ്സാരമായ അനക്കംപോലും കാണാതെയോ പറയാതെയോ പോകുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നമ്മുടെ വലിയൊരു പത്രത്തില്‍ ജുബ്ബ ധരിച്ച് മെലിഞ്ഞ ഒരാളിന്റെ ഹാസ്യചിത്രം. നല്ല വര-ഞാനാണ് ആളെന്ന് സുവ്യക്തം. വരയാന്‍ ബുദ്ധിവേണ്ട, പക്ഷേ അടിക്കുറിപ്പ് എഴുതാന്‍ അത് നല്ലതുപോലെ വേണം. അപ്പോഴേ കാര്‍ട്ടൂ ആവുകയുള്ളൂ. ഞാന്‍ നിരന്തരം എഴുതിയിട്ടും 16 പേര്‍ തോറ്റതിനെ പരിഹസിക്കുകയാണ് കലാകാരന്‍. ഞാന്‍ ഒരാളെഴുതിയിട്ട് എല്ലാവരും ജയിക്കുമെന്ന് കലാകാരന്‍ സമ്മതിച്ചിരിക്കുന്നു. ഇതിനെയല്ല കളിയാക്കേണ്ടത്. കഴിഞ്ഞ ഒന്നുരണ്ടുവര്‍ഷമായി ശമ്പളം വാങ്ങിക്കൊണ്ട് ഒരു നാളും മുടങ്ങാതെ നിരന്തരം കാര്‍ട്ടൂ വരഞ്ഞും കോളങ്ങള്‍ നിരത്തിയും മുഖപ്രസംഗങ്ങള്‍ സൃഷ്ടിച്ചും ഒരു മഹാസ്ഥാപനം മുഴുവന്‍ ശ്രമിച്ചിട്ടും നാലുസീറ്റ് നഷ്ടപ്പെട്ടതിനെയാണ് കളിയാക്കേണ്ടത്. ഞാന്‍ ഒറ്റയ്ക്ക്, ശമ്പളം വാങ്ങാതെ എഴുതുന്നു. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് ഞാനൊന്നും എഴുതിയിട്ടില്ല. എഴുതിയാല്‍ത്തന്നെ അത് ഒരു പൌരനുള്ള അവകാശമാണ്. കാര്‍ട്ടൂവിഷയമല്ല അത്. ശമ്പളം പറ്റിക്കൊണ്ട് മാനേജ്മെന്റിനുവേണ്ടി എഴുതുന്നത് പൌരാവകാശമല്ല, കൂലിപ്പണിയാണ്. ഇവിടെ കാണിച്ചതെല്ലാം ധര്‍മാനുസൃതമായ പത്രപ്രവര്‍ത്തനത്തിന്റെ വിപരീതോദാഹരണങ്ങളാണ്. അസത്യം പറയാനോ അസത്യത്തെ അവലംബിച്ച് ആശയാവിഷ്കരണം നടത്താനോ ആര്‍ക്കും അവകാശമില്ല. അതിനാല്‍ വാര്‍ത്താവാസ്തവങ്ങളെ വാക്കുകൊണ്ടോ മനനംകൊണ്ടോ വളച്ചൊടിച്ച് അസത്യത്തെ പ്രചരിപ്പിക്കുന്നത് ഭരണഘടനാലംഘനമാണ്. പത്രങ്ങളുടെ ഈ പോക്ക് അവയെ എവിടെയാണ് എത്തിക്കുക എന്ന് ചൂണ്ടിക്കാട്ടാനല്ലേ നമുക്ക് കഴിയൂ? ഇത്രയൊക്കെ എഴുതിയിട്ടും ഒരു പത്രമെങ്കിലും നേര്‍വഴിക്ക് വന്നില്ലല്ലോ എന്നുപറഞ്ഞ് ഇവര്‍ക്ക് എന്റെ ഒരു കാര്‍ട്ടൂകൂടി വരയാന്‍ ഇത് അവസരം കൊടുക്കുകയില്ലെന്ന് ആരുകണ്ടു.

Monday, May 25, 2009

ഇടതുപക്ഷം ദുര്‍ബലമായാല്‍

ഇടതുപക്ഷം ദുര്‍ബലമായാല്‍


ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഐ എമ്മിന്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഗണ്യമായി കുറഞ്ഞതില്‍ മാധ്യമങ്ങളിലുള്ള ആഘോഷം ഇനിയും അവസാനിച്ചിട്ടില്ല. ഇടതുപക്ഷത്തെ ആശ്രയിക്കാതെ കോഗ്രസിന് ഭരിക്കാന്‍ കഴിയുന്ന സാഹചര്യം ഡല്‍ഹിയില്‍ ഉണ്ടായതിലാണ് വലിയ ആഹ്ളാദം. ബിജെപിയുടെ പ്രചാരകനായ പത്രപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായ് പറയുന്നത് ഓഹരിവിപണിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ കുതിച്ചുകയറ്റം, ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉറപ്പായതിന്റെ പ്രതിഫലനമാണെന്നാണ്. ഷേണായിയുടെ വാദം ചോദ്യംചെയ്യേണ്ടതില്ല. 2004ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ യുപിഎ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യന്‍ വിപണികളില്‍ ഓഹരിയുടെ വില ഇടിഞ്ഞിരുന്നു. ഇന്ത്യയിലും പുറത്തുമുള്ള വന്‍കിട കമ്പനികള്‍ക്ക് ഇടതുപക്ഷത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇടതുപക്ഷത്തിന് സീറ്റ് കുറയ്ക്കാന്‍ കോര്‍പറേറ്റുകള്‍ ഈ തെരഞ്ഞെടുപ്പില്‍ കാര്യമായി ഇടപെട്ടിട്ടുമുണ്ട്. ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നേരിടുകയും ലോക്സഭയില്‍ അതിന്റെ സ്വാധീനം കുറയുകയും ചെയ്തതില്‍ കോര്‍പറേറ്റുകള്‍ക്ക് ആഘോഷിക്കാമെങ്കില്‍, ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അത് ഒരിക്കലും സന്തോഷകരമല്ല. രാജ്യത്ത് മതനിരപേക്ഷത നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇടതുപക്ഷത്തിന്റെ പരാജയം കടുത്ത ആശങ്കയുളവാക്കും. ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളെ ലാഭചേതം നോക്കാതെ ഉറച്ചുനിന്ന് എതിര്‍ത്തുപോരുന്നത് സിപിഐ എമ്മിന് നേതൃത്വമുള്ള ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ ഒഴിച്ചുനിര്‍ത്തിയാല്‍, ബിജെപിയോടും അതിന്റെ ഹൈന്ദവ വര്‍ഗീയ ആശയങ്ങളോടും മൃദുസമീപനം സ്വീകരിക്കാത്ത ഏതു പാര്‍ടിയാണ് ഇന്ത്യയിലുള്ളത്. നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍, രാജ്യത്തെ സാധാരണക്കാരയുെം ഇടത്തരക്കാരെയും കൂടുതല്‍ ദുരിതത്തിലാഴ്ത്തുമെന്ന് തിരിച്ചറിയുന്ന ആര്‍ക്കും ഇടതുപക്ഷത്തിന് സീറ്റ് കുറഞ്ഞതില്‍ ആശ്വസിക്കാനാവില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങുന്ന വിദേശനയത്തെ എതിര്‍ക്കാന്‍ ഇടതുപക്ഷമല്ലാതെ മറ്റാരുണ്ട്. നാലുവര്‍ഷം താന്‍ ഇടതുപക്ഷത്തിന്റെ തടവറയിലായിരുന്നുവെന്നാണ് ആണവകരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍ ഡോ. മന്‍മോഹന്‍സിങ്ങില്‍ നിന്നുണ്ടായ പ്രതികരണം. ലോക്സഭയിലും ഗവമെന്റിലുമുള്ള സ്വാധീനം രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യത്തിന് ഉപയോഗിക്കാനാണ് നാലുവര്‍ഷവും ഇടതുപക്ഷം ശ്രമിച്ചതെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. തങ്ങള്‍ക്കുള്ള 60 സീറ്റ് വച്ച് കേന്ദ്രത്തില്‍ ഏതു വകുപ്പും എത്ര മന്ത്രിസ്ഥാനവും പിടിച്ചുവാങ്ങാനുള്ള ശക്തി 2004ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്നു. പുറത്തുനിന്ന് പിന്തുണ നല്‍കിയ ഇടതുപക്ഷം നേടാന്‍ ശ്രമിച്ചതൊക്കെയും രാജ്യത്തിനും തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണ ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു. ഉത്തരവാദിത്തമില്ലാതെ ഇടതുപക്ഷം ഭരണം കൈകാര്യം ചെയ്തെന്നാണ് ആക്ഷേപമെങ്കില്‍, അധികാരത്തില്‍ പങ്ക് ചേരാതെ ഉത്തരവാദിത്തം നിര്‍വഹിക്കുകയായിരുന്നു ഇടതുപക്ഷം. ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് ഇടതുപക്ഷം എന്തൊക്കെയാണ് ചെയ്യാന്‍ ശ്രമിച്ചത്? പാവപ്പെട്ട ഗ്രാമീണര്‍ക്ക് തൊഴിലുറപ്പു നല്‍കുന്ന നിയമത്തിന് സര്‍ക്കാരിനെ നിര്‍ബന്ധിച്ചു. യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍തന്നെ ഇടതുപക്ഷത്തിന്റെ സ്വാധീനവും നിശ്ചയദാര്‍ഢ്യവും പ്രകടമായിരുന്നു. സര്‍ക്കാരിന് തോന്നുകയാണെങ്കിെല്‍ തൊഴിലുറപ്പുപദ്ധതി അവസാനിപ്പിക്കാമെന്ന വകുപ്പ് ബന്ധപ്പെട്ട ബില്ലില്‍ കോഗ്രസ് ഉള്‍പ്പെടുത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ആ വകുപ്പ് പിന്‍വലിച്ചു. ബിപിഎല്ലുകാര്‍ക്ക് മാത്രമായി ഈ പദ്ധതിയുടെ ആനുകൂല്യം പരിമിതപ്പെടുത്താനുള്ള നീക്കവും ഇടതുപക്ഷം അനുവദിച്ചില്ല. ഗുണഭോക്താക്കളുടെ മൂന്നിലൊന്ന് സ്ത്രീകളാവണമെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥ ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയത് ഇടതുപക്ഷം നിര്‍ബന്ധിച്ചതുകൊണ്ടാണ്. വനാവകാശനിയമം കൊണ്ടുവരാനും അതിന് ആദിവാസികള്‍ക്ക് അനുകൂലമായ ഉള്ളടക്കം നല്‍കാനും ഗവമെന്റ് നിര്‍ബദ്ധമായെങ്കില്‍ രാജ്യം അതിന് ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. ഇടതുപക്ഷത്തിന്റെ 'തടവറ'യില്‍ മറ്റൈന്തൊക്കെ സംഭവിച്ചു, സംഭവിച്ചില്ല? ഇന്ത്യന്‍ സാമ്പത്തികമേഖല ഫിനാന്‍സ് മൂലധനത്തിന്റെ ഊഹക്കച്ചവടത്തില്‍നിന്നും കൊള്ളയില്‍നിന്നും രക്ഷപ്പെട്ടുനിന്നത് ഇടതുപക്ഷം അഞ്ചുവര്‍ഷമായി നടത്തിയ ഇടപെടലിന്റെ ഫലമാണെന്ന് സമ്മതിക്കാത്തത് മുരത്ത ഇടതുപക്ഷ വിരുദ്ധര്‍ മാത്രമായിരിക്കും. ഇന്ത്യന്‍ സ്വകാര്യബാങ്കുകളെ വിദേശ ബാങ്കുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ബാങ്കിങ് റഗുലേഷന്‍ (ഭേദഗതി നിയമം) പാസാക്കാന്‍ ഇടതുപക്ഷം അനുവദിച്ചിരുന്നുവെങ്കില്‍ ബാങ്കിങ് മേഖലതന്നെ തകരുമായിരുന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ശതമാനമാക്കുന്നതിന് ഏക തടസ്സം ഇടതുപക്ഷമായിരുന്നു. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചശേഷം കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ നിലനിര്‍ത്തിയെങ്കിലും ഇത്തരം നിയമഭേദഗതികള്‍ കൊണ്ടുവരാനുള്ള അംഗബലം പാര്‍ലമെന്റില്‍ കോഗ്രസിനില്ലായിരുന്നു. പെന്‍ഷന്‍ഫണ്ട് സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള നീക്കം എതിര്‍ക്കാനും ഇടതുപക്ഷംമാത്രമേ ഉണ്ടായിരുന്നുള്ളു. നവരത്ന കമ്പനികളില്‍ ഒന്നായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിന്റേതടക്കമുള്ള ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകാരണം ഉപേക്ഷിക്കേണ്ടിവന്നു. ചില്ലറ വ്യാപാരമേഖലയില്‍ ബഹുരാഷ്ട്ര കുത്തകകളെ കൊണ്ടുവരാന്‍ കോഗ്രസ് പഠിച്ചപണി പതിനെട്ടും പയറ്റിയിരുന്നു. പക്ഷേ, ഇടതുപക്ഷം അനുവദിച്ചില്ല. രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ചില്ലറകച്ചവടക്കാരുടെ താല്‍പ്പര്യമായിരുന്നു ഇടതുപക്ഷത്തിന് വലുത്. യുപിഎയ്ക്കുമേല്‍ ഇനി ഇത്തരം ചരടുകളോ നിയന്ത്രണമോ ഇല്ലാത്തിലാണ് കോര്‍പറേറ്റുകളും അവരുടെ മാധ്യമങ്ങളും തുള്ളിച്ചാടുന്നത്. പിന്തുണയ്ക്ക് കോഗ്രസ് ആശ്രയിക്കുന്ന കക്ഷികളുടെ വിലപേശല്‍ ഇപ്പോള്‍ നാം കാണുന്നുണ്ട്. അവരാരും രാജ്യത്തെ ബാധിക്കുന്ന നയങ്ങളുടെ കാര്യത്തില്‍ ഒരു ഉപാധിയും കോഗ്രസിനുമേല്‍ വച്ചിട്ടില്ല. ഇടതുപക്ഷം വിലപേശിയത് തൊഴിലാളികളുടെ, കൃഷിക്കാരുടെ, ഇടത്തരക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകൊണ്ട് എന്തൊക്കെ മുടങ്ങിയോ അതൊക്കെ നടപ്പാക്കാനുള്ള ജനവിധിയാണ് കോഗ്രസിന് ലഭിച്ചതെന്നാണ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ വാദിക്കുന്നത്. നവഉദാരവല്‍ക്കരണവുമായി വേഗത്തില്‍ മുന്നോട്ടുപോകാനാണ് അവരുടെ ഉപദേശം. സത്യത്തില്‍ അങ്ങനെയൊരു അപകടംതന്നെയാണ് രാജ്യത്തെ തുറിച്ചുനോക്കുന്നത്. ഇന്ത്യ കൂടുതല്‍ കൂടുതല്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങുമെന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാനുള്ളത് ഇടതുപക്ഷം മാത്രമാണ്. നവഉദാരവല്‍ക്കരണത്തിനും മതനിരപേക്ഷതയ്ക്കും സ്വതന്ത്ര വിദേശനയത്തിനും വേണ്ടി ജനങ്ങളെ അണിനിരത്തി പോരാടുകയെന്ന വലിയ ഉത്തരവാദിത്തമാണ് ഇടതുപക്ഷത്തിനുള്ളത്. ലോക്സഭയില്‍ സീറ്റ് കുറഞ്ഞുപോയി എന്നതുകൊണ്ട് ജനവിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ സിപിഐ എമ്മിനോ മറ്റു ഇടതുപക്ഷ പാര്‍ടികള്‍ക്കോ കഴിയില്ല. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് പാര്‍ലമെന്റും നിയമസഭയും പോരാട്ടത്തിനുള്ള വേദികളില്‍ ഒന്നുമാത്രമാണ്. സാമ്പത്തികമാന്ദ്യവും ഉദാരവല്‍ക്കരണവും ദശലക്ഷക്കണക്കിനാളുകളെ തൊഴിലില്‍നിന്ന് പുറന്തള്ളുമ്പോള്‍ ബദല്‍ നയങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ഇടതുപക്ഷമേയുള്ളു. കോര്‍പറേറ്റുകളുടെ ആഹ്ളാദത്തിന്റെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദുഃഖത്തിന്റെയും പൊരുള്‍ അതാണ്.
പി പി അബൂബക്കര്‍

Saturday, May 23, 2009

കേരളത്തില്‍ നിന്ന് ജനങള്‍ തെരഞ്ഞെടുത്തവര്‍ കഴിവുകെട്ടവര്‍ .കഴിവുള്ള എ കെ ആന്റണിയും വയലാര്‍ രവിയും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

കേരളത്തില്‍ നിന്ന് ജനങള്‍ തെരഞ്ഞെടുത്തവര്‍ കഴിവുകെട്ടവര്‍ .കഴിവുള്ള എ കെ ആന്റണിയും വയലാര്‍ രവിയും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ടുനിന്നത് മനഃപൂര്‍വം

തിരു: എ കെ ആന്റണിയും വയലാര്‍ രവിയും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കാത്തത് ബോധപൂര്‍വമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് നടക്കുമ്പോള്‍ കെപിസിസി ആസ്ഥാനത്തുപോലും ആഹ്ളാദാരവമുണ്ടായില്ല. ഇരുനേതാക്കളും തലസ്ഥാനത്തുണ്ടായിട്ടും ഡല്‍ഹിയില്‍ പോകുന്നതിനോ പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ളാദം പങ്കിടുന്നതിനോ തയ്യാറായില്ല. കേരളത്തിലെ കോഗ്രസ് നേതൃത്വത്തില്‍ എ കെ ആന്റണി പിടിമുറുക്കിയതിന്റെ പ്രതിഷേധമാണ് ഇരുനേതാക്കളും പ്രകടിപ്പിച്ചതെന്ന് കോഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. കേരളത്തിലെ സംഘടനാകാര്യങ്ങളില്‍ ആന്റണി കൈകടത്തുന്നതിലുള്ള പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍കൂടിയാണ് ബഹിഷ്കരണം. ചരിത്രത്തിലാദ്യമായാണ് പ്രധാനമന്ത്രിക്കൊപ്പം കേരളത്തിലെ രണ്ട് കോഗ്രസ് നേതാക്കള്‍ക്ക് മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്യാന്‍ അവസരം ലഭിക്കുന്നത്. കെപിസിസി ഓഫീസില്‍ ചടങ്ങൊന്നും ഇല്ലാതിരുന്നതിനാല്‍ വെള്ളിയാഴ്ച ഡിസിസി ഓഫീസിലാണ് പേരിന് ചില പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. പരാതി ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി ഇവര്‍ക്കൊപ്പം ചെലവഴിച്ചു. രമേശ് ചെന്നിത്തലയാകട്ടെ ഈ സമയത്ത് സത്യസായി ഫൌണ്ടേഷന്റെ പരിപാടിയിലായിരുന്നു. ഇരുവരും ഒത്തുകൂടി പൊതുപരിപാടികളൊന്നും ആലോചിക്കാനും മെനക്കെട്ടില്ല. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് പിന്തുണ അറിയിച്ച് അവിടത്തെ ഡിസിസി ഭാരവാഹികള്‍വരെ ഡല്‍ഹിയില്‍ എത്തി. പ്രധാന നേതാക്കള്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് ആന്റോ ആന്റണി, പി ടി തോമസ് തുടങ്ങി ഏതാനും കോഗ്രസ് എംപിമാരും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമാണ് പങ്കെടുത്തത്. ഇവരാകട്ടെ സത്യപ്രതിജ്ഞയ്ക്കുമുമ്പ് വയലാര്‍ രവിയെ കാണാനെത്തിയിട്ടും ആന്റണിയെ സന്ദര്‍ശിച്ചില്ല. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ ആന്റണിക്ക് കോഗ്രസ് ഹൈക്കമാന്‍ഡിലും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിര്‍ദേശിച്ച പലര്‍ക്കും ലോക്സഭാ സീറ്റ് നിഷേധിച്ചു. ഇടുക്കി, പാലക്കാട്, കാസര്‍കോട് സീറ്റുകളില്‍ മത്സരിച്ചവരൊഴികെ മറ്റ് കോഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ ആന്റണിയുടെ താല്‍പ്പര്യമാണ് വിജയിച്ചത്. ഇതും ആന്റണിയോടുള്ള വിരോധത്തിന് കാരണമായി.

Friday, May 22, 2009

(പഭാകരനും കുടുംബവും സുരക്ഷിതര്‍; വൈകാതെ പ്രത്യക്ഷപ്പെടുമെന്ന് നക്കീരന്‍


(പഭാകരനും കുടുംബവും സുരക്ഷിതര്‍; വൈകാതെ പ്രത്യക്ഷപ്പെടുമെന്ന് നക്കീരന്‍ .


ചെന്നൈ: പ്രഭാകരന്‍, ഭാര്യ മതിവദനി, മകള്‍, ഇളയ മകന്‍ എന്നിവര്‍ സുരക്ഷിതരെന്ന് 'നക്കീരന്‍' തമിഴ് വാരിക. പ്രഭാകരന്‍ ചില സുരക്ഷാ ഏര്‍പ്പാടുകള്‍ കൂടി പൂര്‍ത്തീകരിച്ച ശേഷം മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും ഇന്നലെ പുറത്തിറങ്ങിയ 'നക്കീര'ന്റെ പുതിയ ലക്കത്തില്‍ പറയുന്നു. ഈ മാസം 17ന് പ്രഭാകരന്‍ യുദ്ധമുഖത്തുനിന്ന് സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടതായാണ് നൂറു ശതമാനം വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് ലഭ്യമായ വിവരമെന്ന അവകാശവാദത്തോടെ വാരിക വെളിപ്പെടുത്തുന്നത്. സ്വന്തം മരണവാര്‍ത്ത അച്ചടിച്ച തമിഴ് പത്രം കൈയില്‍ പിടിച്ച് ടെലിവിഷനില്‍ മരണവാര്‍ത്ത കാണുന്ന പ്രഭാകരന്റെ ചിത്രത്തോടെയാണ് 'നക്കീരന്‍' ഇന്നലെ പുറത്തിറങ്ങിയത്.റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:
സൈന്യം തങ്ങളെ ഞെരുങ്ങിയ സാഹചര്യത്തില്‍ തമിഴ് ഈഴത്തിനുവേണ്ടിയുള്ള പോരാട്ടം അന്യം നിന്നുപോകാതിരിക്കാന്‍ പ്രഭാകരന്‍ ജീവിച്ചിരിക്കണമെന്ന് നിര്‍ബന്ധമുള്ള മുതിര്‍ന്ന എല്‍.ടി.ടി.ഇ നേതാക്കള്‍ പ്രഭാകരനോട് യുദ്ധമുഖത്തുനിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. യുദ്ധ നേതൃത്വം മകന്‍ ചാള്‍സ് ആന്റണിക്ക് നല്‍കി പ്രഭാകരന്‍ പോയേ തീരൂവെന്ന് നേതാക്കള്‍ വാശിപിടിച്ചത്തിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ പ്രഭാകരന്‍ തീരുമാനിച്ചു.ഇതിന് വഴിയൊരുക്കാന്‍ 5000 കിലോ വെടിമരുന്ന് ദേഹത്ത് കെട്ടിവച്ച് എല്‍.ടി.ടി.ഇ.യുടെ കരിമ്പുലി വിഭാഗത്തില്‍പെട്ട 30 ചാവേറുകള്‍ വെടിയുതിര്‍ത്തുകൊണ്ട് സൈന്യത്തിനിടയിലേക്ക് കുതിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സൈന്യം നാലുപാടും ചിതറിയോടി. കടല്‍തീരത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച പഴയ കോട്ടയില്‍ അദ്ദേഹത്തെ എത്തിച്ചശേഷം തുരങ്കത്തിലൂടെ പ്രഭാകരനെ മുള്ളിവായ്ക്കാല്‍ കടലോരത്തെത്തിച്ചു.മറ്റു പുലിനേതാക്കളായ പൊട്ടുഅമ്മന്‍, കടല്‍പുലിത്തലവന്‍ സൂസൈ എന്നിവരെയും വ്യത്യസ്ത ബോട്ടുകളില്‍ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കുദിശയില്‍ ബോട്ടില്‍ മൂന്നു മണിക്കൂറോളം യാത്ര ചെയ്ത് പ്രഭാകരനും മറ്റു നേതാക്കളും സുരക്ഷിത സ്ഥാനത്തെത്തിയതായാണ് പുലികളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
ഇതേസമയം, വന്നി മേഖലയില്‍ പുലികളുടെ തുടര്‍ച്ചയായ 23 ചാവേര്‍ ആക്രമണങ്ങളില്‍ സിംഹള സൈന്യത്തിന്റെ 58^ാം ഡിവിഷന്‍ ഛിന്നഭിന്നമായി. 2000^ഓളം സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രഭാകരന്റെ മകന്‍ ചാള്‍സ് ആന്റണിയും കൊല്ലപ്പെട്ടു. യുദ്ധമുഖത്ത് പ്രഭാകരനുണ്ടെന്ന വിശ്വാസത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും സൈന്യം പീരങ്കികള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് നടത്തിയ കനത്ത ആക്രമണത്തില്‍ പുലികളും തമിഴ് സിവിലിയന്മാരുമടക്കം 20,000^ത്തോളം പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിനിടെ ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രഭാകരനെയും കൂട്ടാളികളെയും വെടിവെച്ചുകൊന്നതായും ജഡങ്ങള്‍ കത്തിക്കരിഞ്ഞതായും സൈന്യം പ്രചരിപ്പിച്ച വാര്‍ത്ത ഇംഗ്ലീഷ് ചാനലുകള്‍ ഏറ്റുപിടിക്കുകയായിരുന്നു. പ്രഭാകരന്റെ ജഡം തിരിച്ചറിയാന്‍ മുന്‍ എല്‍.ടി.ടി.ഇ നേതാവും ശ്രീലങ്കന്‍ മന്ത്രിയുമായ കരുണയെ കൊണ്ടുവന്നെങ്കിലും പുലിത്തലവന്‍മാരില്‍ ഒരാളുടെ പോലും മൃതദേഹം അതിലില്ലെന്ന് കരുണ തിരിച്ചറിഞ്ഞുവത്രേ. അതേസമയം, ശ്രീലങ്കന്‍ സര്‍ക്കാറിന്റെയും രാജപക്സേയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രഭാകരന്റേതിനു സമാനമായ ശരീരപ്രകൃതിയുള്ള ഒരാളുടെ ജഡത്തില്‍ മുഖംമൂടി അണിയിച്ചുകിടത്തി അതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും മണിക്കൂറുകള്‍ക്കകം 'ഡി.എന്‍.എ പരിശോധന' നടത്തി ജഡം തിരിച്ചറിയുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, നക്കീരന്റെ വാദം എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. നക്കീരന്‍ പ്രസിദ്ധീകരിച്ച ചിത്രം കമ്പ്യൂട്ടറില്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

Thursday, May 21, 2009

പാഠമുള്‍ക്കൊണ്ട് പോരാട്ടം തുടരും

പാഠമുള്‍ക്കൊണ്ട് പോരാട്ടം തുടരും .

പ്രകാശ് കാരാട്ട്.

കോഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് ഒരിക്കല്‍ക്കൂടി ഗവമെന്റ് രൂപീകരിക്കാനുള്ള വഴിയൊരുക്കിയിരിക്കയാണ് ലോക്സഭാതെരഞ്ഞെടുപ്പുഫലം. കോഗ്രസ് ഒറ്റയ്ക്ക് 205 സീറ്റില്‍ വിജയിച്ചു. സഖ്യകക്ഷികള്‍ക്കൊപ്പം 262 സീറ്റ് നേടി. കഴിഞ്ഞ ലോക്സഭയിലുള്ളതിനേക്കാള്‍ 61 സീറ്റ് കോഗ്രസ് വര്‍ധിപ്പിച്ചു. യുപിഎയിലെ മുന്‍ ഘടകകക്ഷികളുടെകൂടി പിന്തുണയോടെ ഗവമെന്റ് രൂപീകരിക്കാനുള്ള സുരക്ഷിതമായ നിലയില്‍ കോഗ്രസ് എത്തി. ബിജെപിയും സഖ്യകക്ഷികളും വ്യക്തമായ പരാജയമാണ് നേരിട്ടത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് അധികാരത്തിലെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടത്. ബിജെപിക്ക് 116 സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 22 കുറവ്. എന്‍ഡിഎക്ക് 159 സീറ്റ് ലഭിച്ചു. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 18 കുറവാണ്. കോഗ്രസിതര-ബിജെപിയിതര മുന്നണിയില്‍ മത്സരിച്ച പാര്‍ടികള്‍ക്ക് 78 സീറ്റ് കിട്ടി. ജനവിധിയുടെ അര്‍ഥം ഈ ജനവിധിയുടെ അര്‍ഥമെന്താണ്? ഇത് എങ്ങനെയൊക്കെ വ്യാഖ്യാനം ചെയ്യപ്പെടും? ഒന്നാമത്തെ കാര്യം, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോഗ്രസിന് അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നെങ്കിലും രാജ്യത്തെയാകെ എടുത്താല്‍ കോഗ്രസിന് അനുകൂലമായി വലിയൊരു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. വോട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 2004ല്‍ ലഭിച്ചതിനേക്കാള്‍ കേവലം രണ്ട് ശതമാനം വോട്ട് മാത്രമാണ് കോഗ്രസിന് കൂടുതലായി ലഭിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുപ്രകാരം കോഗ്രസിന് 28.55 ശതമാനം വോട്ട് ലഭിച്ചു. 2004ല്‍ 26.53 ശതമാനം വോട്ടാണ് കിട്ടിയത്. കേരളത്തിലും രാജസ്ഥാനിലും കോഗ്രസിന് വലിയ നേട്ടമുണ്ടാകുകയും പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നില മെച്ചപ്പെടുത്തുകയും ചെയ്തു. കോഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെ തമിഴ്നാട്ടിലും തൃണമൂല്‍ കോഗ്രസ് പശ്ചിമബംഗാളിലും വിജയിച്ചു. കോഗ്രസിന് അനുകൂലമായ തരംഗമോ ദേശീയാടിസ്ഥാനത്തില്‍ ശക്തമായ രാഷ്ട്രീയമാറ്റമോ ഉണ്ടായിട്ടില്ല. ഒറീസ, ജാര്‍ഖണ്ഡ്, അസം, ഗുജറാത്ത്, ഛത്തീസ്ഗഢ്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോഗ്രസിന് സീറ്റ് കുറഞ്ഞു. ഇവിടെയൊക്കെ 2004നെ അപേക്ഷിച്ച് കോഗ്രസിന് സീറ്റും വോട്ടും കുറഞ്ഞു. ആന്ധ്രപ്രദേശില്‍ കോഗ്രസിന് സീറ്റ് കൂടിയെങ്കിലും വോട്ട് കുറഞ്ഞു. കോഗ്രസിന് രണ്ട് ശതമാനം വോട്ട് നേട്ടമുണ്ടായപ്പോള്‍ ബിജെപിക്ക് മൂന്ന് ശതമാനം വോട്ട് കുറഞ്ഞെന്നതാണ് മറ്റൊരു വസ്തുത. ബിജെപിക്ക് കുറഞ്ഞ വോട്ട് കോഗ്രസിന് കിട്ടി. എന്നാല്‍, ഇരു പാര്‍ടിയും നേടിയ വോട്ട് കൂട്ടിയാല്‍ ഏറെക്കുറെ 2004ല്‍ ലഭിച്ച വോട്ടിന് തുല്യമാണ്. 2004ല്‍ ഇരു പാര്‍ടിക്കും കൂടി 48.69 ശതമാനം വോട്ട് കിട്ടി. 2009ല്‍ ഇരു പാര്‍ടിക്കും കൂടി 47.35 ശതമാനം വോട്ടാണ് കിട്ടിയത്. ഇരു പാര്‍ടിക്കും ഏറെക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷീണത്തില്‍നിന്ന് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോഗ്രസിതര, ബിജെപിയിതര പാര്‍ടികള്‍ക്കാണ് ഇപ്പോഴും അമ്പത് ശതമാനത്തില്‍ കൂടുതല്‍ വോട്ട്. ബിജെപി നിരാകരിക്കപ്പെട്ടു ജനവിധിയുടെ വ്യാഖ്യാനത്തിലെ രണ്ടാമത്തെ പ്രധാന വസ്തുത ബിജെപിയുടെയും അവരുടെ രാഷ്ട്രീയവേദിയുടെയും പരാജയമാണ്. ദേശീയസുരക്ഷ കാത്തുസൂക്ഷിക്കുമെന്നും മികച്ച ഭരണം കാഴ്ചവയ്ക്കുമെന്നുമുള്ള ബിജെപിയുടെ അവകാശവാദം ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. വര്‍ഗീയ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിട്ടും തീവ്രവാദമടക്കമുള്ള എല്ലാ പ്രശ്നങ്ങളെയും വര്‍ഗീയവല്‍ക്കരിച്ചുമാണ് അവര്‍ തെരഞ്ഞെടുപ്പുപ്രചാരണം നടത്തിയത്. വര്‍ഗീയവൈരത്തിന്റെ വിഷംതുപ്പിയുള്ള വരുഗാന്ധിയുടെ പ്രസംഗവും നരേന്ദ്രമോഡിയെ ഭാവിനേതാവായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നതും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കണ്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി എന്നിവ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പ്രതിപക്ഷ പാര്‍ടി പരാജയപ്പെട്ടു. ഇത് ജനങ്ങളുടെ തിരസ്കാരത്തിന്റെ ആഴം കൂട്ടി. ബിഹാറിലെ ജനതാദള്‍ (യുണൈറ്റഡ്) മാത്രമാണ് ബിജെപിയുടെ സഖ്യകക്ഷികളില്‍ നില മെച്ചപ്പെടുത്തിയത്. ഇത് ബിജെപിയുടെ പ്രതിഛായ കൊണ്ടല്ല, നിതീഷ്കുമാര്‍ ഗവമെന്റിനെക്കുറിച്ചുള്ള നല്ല അഭിപ്രായവും ബിജെപിയുടെ വര്‍ഗീയവേദിയില്‍ താനില്ല എന്ന അദ്ദേഹത്തിന്റെ നിലപാടും കൊണ്ടാണ്. ബിജെപിയെ തിരസ്കരിച്ച മറ്റൊരു സംസ്ഥാനം ഒറീസയാണ്. തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പുമാത്രം ബിജെപി ബന്ധം വിച്ഛേദിച്ച ബിജെഡി മികച്ച വിജയമാണ് അവിടെ നേടിയത്. 145 അംഗ നിയമസഭയില്‍ 103 സീറ്റും ബിജെഡി നേടി. 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 93 സീറ്റാണ് ബിജെഡി-ബിജെപി സഖ്യത്തിന് ലഭിച്ചത്. ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതുകൊണ്ട് ബിജെഡി കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് ചെയ്തത്. കോഗ്രസ് വിജയത്തിന്റെ കാരണങ്ങള്‍ നവ ലിബറല്‍ നയങ്ങള്‍ മുഖമുദ്രയായി കൊണ്ടുനടന്നെങ്കിലും യുപിഎ ഗവമെന്റിന്റെ ചില പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ കോഗ്രസിന് അനുകൂലമായ ചിന്താഗതിയുണ്ടാക്കിയെന്നതാണ് ജനവിധിയെ വിശകലനംചെയ്യുമ്പോള്‍ വ്യക്തമാകുന്ന മൂന്നാമത്തെ വസ്തുത. ഇപ്പോള്‍ രാജ്യവ്യാപകമായി നടപ്പാക്കിയ ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, നെല്ലിനും ഗോതമ്പിനും കുറഞ്ഞ താങ്ങുവില ഉയര്‍ത്തിയത്, കാര്‍ഷിക കടാശ്വാസപദ്ധതി തുടങ്ങി ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്ന് നടപ്പാക്കിയ ഈ പദ്ധതികളാണ് അനുകൂല പ്രതികരണമുണ്ടാക്കിയത്. കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പദ്ധതികള്‍ ഗ്രാമീണജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി. ഇതോടൊപ്പം ചില സംസ്ഥാന ഗവമെന്റുകള്‍ സ്വീകരിച്ച പദ്ധതികളും ശ്രദ്ധേയമാണ്. ആന്ധ്രപ്രദേശില്‍ കിലോക്ക് രണ്ട് രൂപ നിരക്കിലും തമിഴ്നാട്ടില്‍ ഒരു രൂപ നിരക്കിലും അരി വിതരണം, മറ്റ് സാമൂഹ്യക്ഷേമ പദ്ധതികള്‍ എന്നിവ നടപ്പാക്കി. ഒറീസയിലും രണ്ട് രൂപ നിരക്കിലുള്ള അരിവിതരണം നവീന്‍ പട്നായിക് ഗവമെന്റിനുള്ള ജനപിന്തുണ വര്‍ധിപ്പിച്ചു. അതേസമയം നാല് വര്‍ഷത്തെ ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചാനിരക്ക് സമ്പത്തിന്റെയും വരുമാനത്തിന്റെയും പുനര്‍വിതരണത്തിന് സഹായകമായില്ല. പകരം സാമ്പത്തിക അസമത്വം വര്‍ധിക്കുകയും കോഗ്രസിന്റെ ജനപിന്തുണ വര്‍ധിക്കുന്നതിന് അത് വിഘാതമാകുകയും ചെയ്തു. ബിജെപി അധികാരത്തിലേക്ക് തിരിച്ചുവരാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തിയ ന്യൂനപക്ഷങ്ങളില്‍നിന്ന് കൂടുതല്‍ പിന്തുണ കോഗ്രസിന് ലഭിച്ചു. കോഗ്രസിതര-ബിജെപിയിതര പാര്‍ടികളെ മിക്ക മേഖലയിലും ഒരു മികച്ച ബദലായി ജനങ്ങള്‍ പരിഗണിച്ചില്ല. ഇത് ന്യൂനപക്ഷങ്ങളുടെ പിന്തുണ കോഗ്രസിലേക്ക് മാറാനിടയാക്കി. രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തിയാല്‍ മാത്രമേ തീവ്രവാദത്തെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളൂ എന്ന ചിന്താഗതിയും കോഗ്രസിനാണ് ഗുണകരമായത്. തീവ്രവാദം വളരുന്നതിനു മാത്രമേ വര്‍ഗീയത സഹായിക്കുകയുള്ളൂ എന്നും ജനങ്ങള്‍ മനസ്സിലാക്കി. ഇടതുപക്ഷത്തിന് തിരിച്ചടി പശ്ചിമബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് പരാജയം മൂലം ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടു. 2004ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അപ്രതീക്ഷിതമായി 20ല്‍ 18 സീറ്റും ഇടതുപക്ഷം നേടിയിരുന്നു എന്ന സാഹചര്യത്തില്‍ ഇക്കുറി ഇടതുപക്ഷത്തിന് സീറ്റ് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പശ്ചിമബംഗാളില്‍ കോഗ്രസും തൃണമൂല്‍ കോഗ്രസും യോജിച്ചതുകൊണ്ടും എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും തങ്ങളുടെ ആക്രമണത്തിന്റെ കുന്തമുന സിപിഐ എമ്മിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ തിരിച്ചുവച്ചതുകൊണ്ടും ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. ഈ രണ്ട് സംസ്ഥാനങ്ങളിലെയും തിരിച്ചടി മൂലം സിപിഐ എമ്മിന്റെ അംഗസംഖ്യ ലോക്സഭയില്‍ 16 ആയി കുറഞ്ഞു. ലോക്സഭയില്‍ സിപിഐ എമ്മിന്റെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയാണിത്. ഈ തിരിച്ചടികള്‍ വളരെ ഗൌരവമായി പരിശോധിക്കേണ്ടതാണ്. ഈ മോശം പ്രകടനത്തിന് കാരണമായ ഘടകങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്താന്‍ സ്വയംവിമര്‍ശനപരമായ വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്. ദേശീയമായ ഘടകങ്ങളും സംസ്ഥാനതലത്തിലുള്ള ഘടകങ്ങളും വിലയിരുത്തണം. ലോക്സഭാതെരഞ്ഞെടുപ്പിനെ സ്വാധീനിച്ച, ദേശീയ രാഷ്ട്രീയസ്ഥിതിഗതികളെ സംബന്ധിച്ച പാര്‍ടിയുടെ കാഴ്ചപ്പാടും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം. പശ്ചിമബംഗാളിലും കേരളത്തിലുമുള്ള സംസ്ഥാനതല കാരണങ്ങളും പരിശോധിക്കണം. മെയ് 18ന് ചേര്‍ന്ന സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗം ഇത്തരം പരിശോധന നടത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ജൂണില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ ഇത് പൂര്‍ത്തിയാക്കണം. തോല്‍വിയുടെ കാരണം കണ്ടെത്തിയശേഷം തെറ്റുകളും വീഴ്ചകളും പരിഹരിക്കാന്‍ രാഷ്ട്രീയവും സംഘടനാപരവുമായ നടപടികള്‍ പാര്‍ടി സ്വീകരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയില്‍നിന്നും ഇടതുപക്ഷത്തുനിന്നും അകന്ന ജനവിഭാഗങ്ങളുടെ പിന്തുണ വീണ്ടും നേടിയെടുക്കുന്നതിനുള്ള കഠിനശ്രമം പാര്‍ടി നടത്തും. പാര്‍ടിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുന്നതിനും പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിനും സ്വീകരിക്കേണ്ട സംഘടനാപരമായ കടമയായി പാര്‍ടി കോഗ്രസ് നിശ്ചയിച്ച സ്വയംവിമര്‍ശന പ്രക്രിയയുടെ ഭാഗമായിക്കൂടി ഇതിനെ കാണണം. മൂന്നാം മുന്നണി ബിജെപിക്കും കോഗ്രസിനുമെതിരായ തെരഞ്ഞെടുപ്പ് ബദലിനെ രൂപപ്പെടുത്തുന്നതു സംബന്ധിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോയില്‍ പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. കോഗ്രസിതര, ബിജെപിയിതര മതനിരപേക്ഷ പാര്‍ടികളെ കൂട്ടിയോജിപ്പിച്ച് ഒരു തെരഞ്ഞെടുപ്പ് ബദലിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന തന്ത്രപരമായ തീരുമാനം 2009 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ കോഗ്രസിതര, ബിജെപിയിതര പാര്‍ടികളുമായി സിപിഐ എമ്മും സിപിഐയും തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരുന്നു. കര്‍ണാടകത്തില്‍ സീറ്റ് സംബന്ധിച്ച നീക്കുപോക്കുമുണ്ടാക്കി. ഈ തെരഞ്ഞെടുപ്പുധാരണകളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിനുമുമ്പായി ദേശീയതലത്തില്‍ കോഗ്രസിനും ബിജെപിക്കുമെതിരായ ബദലിനുവേണ്ടി ശ്രമം നടത്തി. ദേശീയതലത്തില്‍ ഈ 'മൂന്നാം മുന്നണി'ക്ക് ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ലെന്നാണ് കേരളം, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം കൂട്ടായ്മയ്ക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിശ്വാസ്യതയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ബോധ്യപ്പെടുന്നത്. ചില സംസ്ഥാനങ്ങളില്‍ രൂപപ്പെടുത്തുന്ന രാഷ്ട്രീയസംവിധാനത്തിന് ദേശീയതലത്തില്‍ വിശ്വാസ്യതയുണ്ടാക്കാന്‍ കഴിയില്ലെന്നാണ് ബോധ്യപ്പെടുന്നത്. നയങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയതലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ കൂട്ടായ്മയായി ഈ സംവിധാനം ഉയര്‍ന്നുവന്നില്ല. മൂന്നാംമുന്നണി രൂപീകരണം രണ്ട് പ്രത്യാഘാതങ്ങളുണ്ടാക്കി. മൂന്നാംമുന്നണി രൂപീകരണം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ ദോഷകരമായി ബാധിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് വലിയ തകര്‍ച്ച നേരിട്ടു. കോഗ്രസിതര മതനിരപേക്ഷ കൂട്ടായ്മയ്ക്ക് 21 ശതമാനം വോട്ട് ലഭിച്ചു. സിപിഐ എമ്മും പാര്‍ടി കോഗ്രസും വിഭാവനം ചെയ്ത നിലയിലുള്ള മൂന്നാംബദലിന്റെ രൂപീകരണത്തിന് സാധ്യത സൂചിപ്പിക്കുന്നതാണിത്. തെരഞ്ഞെടുപ്പിനെ ലാക്കാക്കിയുള്ളതല്ല, മറിച്ച് കോഗ്രസില്‍നിന്നും ബിജെപിയില്‍നിന്നും വ്യത്യസ്തമായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സമരങ്ങളുടെയും പ്രചാരണങ്ങളുടെയും അടിസ്ഥാനത്തിലുള്ള ബദലായിരിക്കണം അത്. പണശക്തി ഇതുവരെയില്ലാത്തവിധമുള്ള പണത്തിന്റെ ഉപയോഗമാണ് ഈ ലോക്സഭാതെരഞ്ഞെടുപ്പില്‍ കണ്ട ആശങ്കയുണ്ടാക്കുന്ന കാര്യം. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ അനധികൃത പണം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. മധുര പാര്‍ലമെന്റ് മണ്ഡലമാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. മറ്റ് സംസ്ഥാനങ്ങളിലും ജനാധിപത്യപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുംവിധം പണം ഉപയോഗിച്ചു. പണം നല്‍കി സ്ഥാനാര്‍ഥിത്വം നേടുന്നതും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതും വന്‍തോതില്‍ വര്‍ധിച്ചു. മൊത്തം ജനാധിപത്യപ്രക്രിയക്ക് ഇത് ഭീഷണിയാണ്. പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറല്ലാത്ത ഇടതുപക്ഷ പാര്‍ടികളെയാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക. ഇടതുപക്ഷത്തിന്റെ പങ്ക് ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന അവസരത്തിലാണ് മന്‍മോഹന്‍സിങ് ഗവമെന്റിന്റെ രണ്ടാംപതിപ്പ് അധികാരമേല്‍ക്കുന്നത്. നിരവധി ചെറുകിട ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. കാര്‍ഷികപ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നവ ലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുന്നതിലും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലും സിപിഐ എമ്മും ഇടതുപക്ഷവും ജാഗ്രത പുലര്‍ത്തും. സ്വതന്ത്ര വിദേശനയം, സാമ്പത്തിക പരമാധികാരം, മതനിരപേക്ഷത എന്നിവയുടെ കാവലാളായി പാര്‍ടി തുടര്‍ന്നും നിലകൊള്ളും. ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്താനും സിപിഐ എം പ്രവര്‍ത്തിക്കും. സംയുക്തമായ പ്രവര്‍ത്തനങ്ങളും ജനകീയപ്രശ്നങ്ങളില്‍ കോഗ്രസിതര മതനിരപേക്ഷ പാര്‍ടികളോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. പശ്ചിമബംഗാളില്‍ പാര്‍ടിക്കും ഇടതുപക്ഷത്തിനും നേര്‍ക്കുള്ള ആക്രമണം തെരഞ്ഞെടുപ്പുഫലം വന്നശേഷം വര്‍ധിച്ചു. മെയ് 16നുമുമ്പ് 16 പാര്‍ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പുഫലം വന്നശേഷം സിപിഐ എം പ്രവര്‍ത്തകര്‍ക്കും പാര്‍ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. പാര്‍ടിയെ അടിച്ചമര്‍ത്താനും ജനങ്ങളില്‍നിന്ന് പാര്‍ടിയെ അകറ്റാനും ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങള്‍ നടത്തുന്നത്. ജനങ്ങളുടെ സഹായത്തോടെ ഈ ആക്രമണങ്ങളെ പശ്ചിമബംഗാളിലെ പാര്‍ടിയും ഇടതുപക്ഷവും ദൃഢനിശ്ചയത്തോടെ ചെറുക്കും. ഈ പരാജയത്തോടെ സിപിഐ എമ്മിന്റെ അന്ത്യമായി എന്ന് കരുതുകയും ഇടതുപക്ഷത്തിന്റെ തിരിച്ചടിയില്‍ സന്തോഷിക്കുകയും ചെയ്യുന്നവരുടെ വിലയിരുത്തലുകള്‍ തികച്ചും തെറ്റാണ്. ഇതിനുമുമ്പും നിരവധി തിരിച്ചടികള്‍ നേരിട്ട് പ്രതിലോമകാരികളോടും സാമ്രാജ്യത്വത്തോടും വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാതെ പോരാടി അധ്വാനിക്കുന്ന വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ഈ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍നിന്ന് പഠിക്കുന്ന പാഠങ്ങള്‍ ഈ പോരാട്ടം ശക്തമായി തുടരുന്നതിന് പാര്‍ടിയെ സഹായിക്കും.

Tuesday, May 19, 2009

പുതിയ സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍

പുതിയ സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ .

പുതിയ ഭരണകൂടത്തിന് ഗുരുതരമായ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതില്‍ ഏറ്റവും പ്രധാനം ആഗോള ധനകാര്യ^സാമ്പത്തികപ്രതിസന്ധി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്കുമേല്‍ ഏല്‍പിച്ച കനത്ത ആഘാതം തന്നെ. വിദേശ, ആഭ്യന്തര വിപണികള്‍ കടുത്ത മാന്ദ്യത്തെ തുടര്‍ന്ന് വലയുകയാണ്. ഇതിനുപുറമെ, സേവനമേഖലയുടെ തകര്‍ച്ച, പെരുകിവരുന്ന തൊഴിലവസര നഷ്ടങ്ങള്‍, കോര്‍പറേറ്റ്മേഖലയുടെ ലാഭത്തിലുണ്ടായ ഇടിവ്, ബിസിനസ്മേഖലയില്‍ അനുഭവപ്പെടുന്ന പരക്കെയുള്ള ആത്മവിശ്വാസ തകര്‍ച്ച^ അങ്ങനെ പോകുന്നു സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍.
അങ്ങേയറ്റം സങ്കീര്‍ണവും അതിപ്രധാനവുമായ വെല്ലുവിളി ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആഭ്യന്തര ഡിമാന്റ് പുനരുജ്ജീവിപ്പിക്കുകയാണ്. ഇതിന് അനിവാര്യമായി വേണ്ടത് തൊഴില്‍നഷ്ടം ഒഴിവാക്കുകയും തൊഴിലുറപ്പ് പദ്ധതികള്‍ ശക്തമാക്കുകയും വരുമാനം ഉയര്‍ത്തുകയും അതുവഴി ദരിദ്ര ജനവിഭാഗങ്ങളെയും പ്രാന്തവത്കരിക്കപ്പെട്ട ജനതയെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കി സമയബന്ധിതമായി നടപ്പാക്കുകയുമാണ്.
ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഗ്രാമീണജനതക്ക് ആശ്വാസം നല്‍കുന്നതിനും കാര്‍ഷികമേഖലക്ക് ശക്തമായ പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ വഴിയുള്ള വായ്പാസൌകര്യങ്ങളുടെ അപര്യാപ്തതയുടെ ഫലമായി ഈ മേഖലയിലുള്ളവര്‍ ബുദ്ധിമുട്ടാന്‍ ഇടയാവരുത്. വിഭവങ്ങളുടെ ലഭ്യതക്കുറവ് ഭാരത് നിര്‍മാണ്‍ പദ്ധതിക്കും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുമായി (എന്‍.ആര്‍.ഇ.ജി.പി) വകയിരുത്തിയ പണം കാര്‍ഷികമേഖലയുടെ വികസനത്തിന് വിനിയോഗിക്കണം. അങ്ങനെ ഈ മേഖലയുടെ ആസ്തിയുടെ അടിത്തറ ശക്തമാക്കണം. തുല്യ പ്രാധാന്യം നല്‍കേണ്ടതാണ് കയറ്റുമതി ആഭിമുഖ്യമുള്ള പ്രവര്‍ത്തനമേഖലകള്‍. 2008 ഒക്ടോബറിനുശേഷം കയറ്റുമതി കുത്തനെ ഇടിയുന്ന പ്രവണതയാണ് കാണുന്നത്. ഈ പ്രവണത ഒരിക്കലും തുടരാന്‍ അനുവദിച്ചുകൂടാ. അങ്ങനെ സംഭവിച്ചാല്‍ വ്യാവസായിക വളര്‍ച്ച തകരുകയും കനത്ത തൊഴിലവസര നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യും.
ആശങ്കകളേറെഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്ന മേഖലകളില്‍ പ്രധാനം കേന്ദ്രസര്‍ക്കാറിന്റെ റവന്യൂ^ധനകമ്മി നിരക്കുകളില്‍ കാണപ്പെടുന്ന കുത്തനെയുള്ള വര്‍ധനയാണ്. ഇതോടൊപ്പം നികുതി^നികുതീതര വരുമാനങ്ങളിലുള്ള ഇടിവുകൂടിയാവുമ്പോള്‍, പ്രശ്നത്തിന്റെ ഗൌരവം വര്‍ധിക്കാന്‍ ഇടവരുന്നു. നികുതിപരിഷ്കാരങ്ങളെപ്പറ്റി പറഞ്ഞുകേള്‍ക്കുന്നതല്ലാതെ നടപടികളിലേക്ക് നീങ്ങുന്ന ലക്ഷണമില്ല. ഇതിനെല്ലാം ഉപരിയായി, ഭരണരംഗത്ത് വിവിധ തലങ്ങളില്‍ കാണുന്ന ഗുണനിലവാരത്തകര്‍ച്ചയും ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.
യു.പി.എ സര്‍ക്കാര്‍ 2008 ഡിസംബര്‍ ഏഴിനും 2009 ജനുവരി രണ്ടിനും പ്രഖ്യാപിച്ച രണ്ട് ധനകാര്യ ഉത്തേജക പാക്കേജുകളും 2009 ഫെബ്രുവരി 24ന് പ്രഖ്യാപിച്ച എക്സൈസ് ഡ്യൂട്ടി^സര്‍വീസ് നികുതിയിളവുകളും മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്ന സമ്പദ്വ്യവസ്ഥക്ക് ഫലപ്രദമായ പ്രോല്‍സാഹനം നല്‍കാന്‍ പര്യാപ്തമായില്ല. പുതുതായി അധികാരമേല്‍ക്കാന്‍ പോകുന്ന സര്‍ക്കാര്‍ വന്‍തോതില്‍ പൊതുചെലവ് ഉയര്‍ത്താനുള്ള സാധ്യത വിരളവുമാണ്. അത്രയേറെ പരിതാപകരമാണ് സര്‍ക്കാറിന്റെ ധനസ്ഥിതി. ധനകാര്യ അച്ചടക്കം ഒട്ടുംതന്നെ ഇല്ലാതായി. ലക്കും ലഗാനുമില്ലാത്ത തോതിലാണ്; പിന്നിട്ട രണ്ടു വര്‍ഷങ്ങളില്‍ കമ്മിപ്പണം വഴിയുള്ള പൊതുചെലവുകള്‍ നടന്നുവരുന്നത്. പെരുകിവരുന്ന സബ്ഡിഡികള്‍ക്കു പുറമെ, കാര്‍ഷിക വായ്പ എഴുതിത്തള്ളലും ആറാം ശമ്പള കമീഷന്‍ ശിപാര്‍ശകളെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച വമ്പിച്ച ആനുകൂല്യങ്ങളും സര്‍ക്കാറിന്റെ സാമ്പത്തികഭാരം പതിന്മടങ്ങ് കുതിച്ചുയരാന്‍ വഴിവെച്ചിരിക്കുന്നു. ധധകാര്യ പ്രതിസന്ധി തരണം ചെയ്യുന്നതിന് സര്‍ക്കാര്‍ വന്‍തോതില്‍ വിപണി വായ്പകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമീപകാലത്ത് പ്രസിദ്ധീകരിച്ച കണക്കുകള്‍ കാണിക്കുന്നത്, സര്‍ക്കാറിന് ആര്‍.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കിംഗ് സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച വായ്പാ തുക 2008^09ല്‍ 3,95,330 കോടി രൂപയായിരുന്നു എന്നാണ്. തൊട്ടുമുമ്പുള്ള വര്‍ഷത്തില്‍ ഇത് വെറും 45,632 കോടി രൂപയായിരുന്നുവത്രെ! മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയ പ്രഖ്യാപനം 2009^10ലെ ആദ്യപകുതിയില്‍ 2,40,000 കോടി രൂപ വായ്പ വാങ്ങുമെന്നാണ്.
സര്‍ക്കാര്‍ വാങ്ങുന്ന വന്‍തുകക്കുള്ള വായ്പ ആര്‍.ബി.ഐയില്‍ ഏറെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കാരണം മുഖ്യമായും രണ്ടാണ്. ഒന്ന്, സര്‍ക്കാര്‍ വായ്പാതുക വര്‍ധിക്കുന്നതിന്റെ ഫലമായി സ്വകാര്യ വായ്പാസാധ്യതകള്‍ കുറയാന്‍ ഇടവരുന്നു. രണ്ട്, കേന്ദ്രീയബാങ്കിന്റെ പണനയം ഫലപ്രാപ്തിയിലെത്താതെ വരുന്നു. സ്വകാര്യമേഖലയിലെ വായ്പാസാധ്യതകള്‍ക്ക് തടസ്സം നേരിടാതിരിക്കാനാണ് ആര്‍.ബി.ഐയും കേന്ദ്ര ഭരണകൂടവും സര്‍ക്കാറിന്റെ കമ്മിയുടെ വലിയൊരുഭാഗം കറന്‍സി നോട്ട് അച്ചടിച്ച് ഇറക്കുന്നത്. ഹ്രസ്വകാല^ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നു എന്നത് അവഗണിച്ചാണ് ഇത്തരമൊരുനയം നടപ്പാക്കിവരുന്നത്. 2009 മാര്‍ച്ച് 27 വരെ സര്‍ക്കാര്‍ 1,48,526 കോടി രൂപക്ക് തുല്യമായ കറന്‍സിയാണ് ഇതുവഴി സമ്പദ്വ്യവസ്ഥയില്‍ ഒഴുകിയെത്തിയത്.
പരിഷ്കാരങ്ങള്‍ അനിവാര്യംനിലവിലുള്ള സാഹചര്യത്തില്‍, ഇടക്കാലത്ത് നിര്‍ത്തിവെക്കപ്പെട്ട സാമ്പത്തികപരിഷ്കാരങ്ങള്‍ പുനരാരംഭിക്കേണ്ടത് ഒരു അനിവാര്യതയായിരിക്കുന്നു. ധനകാര്യമേഖലാ പരിഷ്കാരങ്ങള്‍ക്കാണ് ഇക്കൂട്ടത്തില്‍ മുന്‍ഗണന നല്‍കേണ്ടത്. ന്യായമായ സമയപരിധിക്കുള്ളില്‍ ധനകാര്യ സംയോജനം പ്രാവര്‍ത്തികമാക്കുകയാണ് പുതുതായി ഭരണത്തില്‍ വരുന്ന കേന്ദ്ര ഭരണകൂടത്തിന് ഏറ്റെടുക്കാനുള്ള ദൌത്യം. റവന്യൂ വരുമാനം തുടര്‍ന്നും താഴോട്ടുപോകാനാണ് സാധ്യത കാണുന്നത്. ഇക്കാരണത്താല്‍ റവന്യൂ ധനകമ്മികള്‍ കര്‍ശനമായ നടപടികളിലൂടെ വെട്ടിച്ചുരുക്കേണ്ടത് അനുപേക്ഷണീയവുമാണ്. സബ്സിഡികള്‍ മൊത്തത്തിലും, അനാവശ്യവും അനര്‍ഹവുമായ സബ്സിഡികള്‍ പ്രത്യേകിച്ചും വെട്ടിക്കുറച്ചേ തീരൂ. സമൂഹത്തിലെ പ്രാന്തവത്കരിക്കപ്പെട്ടവര്‍ക്കും ദരിദ്ര ജനവിഭാഗങ്ങള്‍ക്കുമായി സബ്സിഡി ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുകയാണ് പ്രശ്നത്തിനുള്ള ഏക പരിഹാരം.
ഇതിനുപുറമെ, വിവിധ മേഖലകളില്‍ നടന്നുവരുന്ന പാഴ്ചെലവുകളുടെ കര്‍ശനനിയന്ത്രണവും ഒഴിച്ചുകൂടാനാവാത്തതാണ്. ഉദാഹരണത്തിന് തുടര്‍ച്ചയായി കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നുകില്‍ ലാഭകരമാക്കാന്‍ ശ്രമിക്കുക; അല്ലെങ്കില്‍ അവ വിറ്റഴിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണം. ലാഭം നേടുന്നവയുടെ പ്രവര്‍ത്തനം കൂടുതല്‍ ലാഭകരവും കാര്യക്ഷമവുമാക്കുകയും വേണം. അടിസ്ഥാനസൌകര്യം, ഊര്‍ജം, ഗതാഗതം, നിര്‍മാണം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ ഏറ്റെടുത്ത നിക്ഷേപപദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നതോടൊപ്പം അവയുടെ നിക്ഷേപത്തില്‍ വര്‍ധന ഉറപ്പാക്കണം. ഇക്കൂട്ടത്തില്‍ പലതിനും പ്രവര്‍ത്തനമിച്ചം നേടാനായിട്ടുണ്ട്.
ഇത്തരം ഫണ്ടുകള്‍ കാലതാമസമില്ലാതെ പുനര്‍നിക്ഷേപത്തിന് വിനിയോഗിക്കുകയും നിക്ഷേപകസംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും വേണം. ദൌര്‍ഭാഗ്യകരമെന്നുതന്നെ പറയട്ടെ, അനുമതി നല്‍കി നടപ്പാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാനസൌകര്യ വികസനപദ്ധതികളുടെ പലതിന്റെയും പുരോഗതി, ഭരണപാളിച്ചകളുടെ ഫലമായി, അക്ഷന്തവ്യമായ കാലവിളംബത്തിലാണ്. ഈ പ്രശ്നത്തില്‍ അനിവാര്യമായി ചെയ്യേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഇവയുടെ നടത്തിപ്പിനാവശ്യമായ കൂടുതല്‍ പണം സ്വരൂപിക്കുക. രണ്ട്, പദ്ധതികളുടെ നടത്തിപ്പിന്റെയും പൂര്‍ത്തീകരണത്തിന്റെയും ഗതിവേഗം വര്‍ധിപ്പിക്കുക. ലോകബാങ്ക് അഭിപ്രായപ്പെട്ടതുപോലെ, വികസ്വരരാജ്യ ജനതയുടെ ജീവിതസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദാരിദ്യ്രനിര്‍മാര്‍ജനം യാഥാര്‍ഥ്യമാക്കുന്നതിനും കാതലായ പങ്കുവഹിക്കാന്‍ കഴിയുന്ന ഒരു നിക്ഷേപമേഖലയാണ് അടിസ്ഥാനസൌകര്യ വികസനമേഖല.
സാമ്പത്തികത്തകര്‍ച്ചയും അതിലൂടെ ഉണ്ടായ വന്‍തോതിലുള്ള തൊഴിലവസര നഷ്ടവും ദരിദ്രജനതയെയും പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങളെയും സംരക്ഷിക്കുക എന്നത് അടിയന്തരവിഷയമായി മാറിയിരിക്കുന്നു. ഇതിന് താഴെ കാണുന്ന നടപടികള്‍ പരിഗണിക്കാവുന്നതുമാണ്.ഒന്ന്, നിലവിലുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ (എന്‍.ആര്‍. ഇ.ജി.പി) വ്യാപ്തി വര്‍ധിപ്പിക്കുകയും നഗരമേഖലയിലുള്ള ദരിദ്രജന വിഭാഗങ്ങളെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കിമാറ്റുകയും ചെയ്യുക.രണ്ട്, താണ വരുമാന വിഭാഗങ്ങള്‍ക്ക് പ്രയോജനകരമാകുന്ന വിധത്തില്‍, ചെലവുകുറഞ്ഞ ഭവനനിര്‍മാണ പദ്ധതികള്‍ക്ക് രൂപംനല്‍കുക, ഹൌസിംഗ് മേഖല പൊതുവില്‍ തൊഴിലവസര സൃഷ്ടിക്ക് സാധ്യതകളുള്ളതും ആഭിമുഖ്യമുള്ളതുമായ ഒന്നാണ്. മാത്രമല്ല, നമ്മുടെ രാജ്യത്താകെത്തന്നെ വന്‍നഗരങ്ങളില്‍ വിശേഷിച്ചും ചെലവുകുറഞ്ഞ വീടുകള്‍ക്ക് വന്‍ഡിമാന്റാണ് ഇപ്പോഴുള്ളത്. മൂന്ന്, ചെറുകിട സംരംഭങ്ങള്‍ക്കുള്ള ബാങ്ക് വായ്പ സഹായത്തില്‍ വലിയ തോതില്‍ വര്‍ധന അനുപേക്ഷണീയമാണെന്ന് പറയേണ്ടതില്ലല്ലോ. അവക്ക് വ്യവസ്ഥാപിത സ്ഥാപനങ്ങളിലൂടെ വായ്പാസഹായം ഇപ്പോള്‍ നേരിയതോതില്‍ മാത്രമേ ലഭിക്കുന്നുമുള്ളൂ. ഈ അപാകം പരിഹരിക്കാതെ തരമില്ല. പ്രത്യേകിച്ച്, ധനകാര്യ പ്രതിസന്ധി രൂക്ഷമായി അനുഭവപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍. ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങളാണ് രാജ്യത്തുടനീളം തന്മൂലം പൂട്ടിക്കിടക്കുന്നതെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണവും തന്മൂലം പെരുകിയിട്ടുണ്ട്. നാല്, മൈക്രോ ഫിനാന്‍സ് പ്രസ്ഥാനത്തിന് ആധുനിക കാലഘട്ടത്തില്‍ വമ്പിച്ച സാധ്യതകളാണുള്ളത്. ഈ പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ലക്ഷക്കണക്കിനാളുകളെ ഫലപ്രദമായി സഹായിക്കാനാകും. സാധാരണനിലയില്‍ മൈക്രോ യൂനിറ്റുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും വായ്പാസഹായം അനുവദിക്കാന്‍ മടിച്ചുനില്‍ക്കുന്ന വ്യാപാര ബാങ്കുകളെ സമീപനത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കേണ്ടത് ഈ ഘട്ടത്തില്‍ അവശ്യം വേണ്ടൊരു നടപടിയാണ്. ഇതിനു മുന്‍കൈയെടുക്കാന്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്കും സന്നദ്ധമാവുകയും വേണം.
പ്രൊഫ. കെ. അരവിന്ദാക്ഷന്‍.madhyamam

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാംവര്‍ഷത്തില്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാംവര്‍ഷത്തില്‍ .

ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരം ഏറ്റെടുത്തിട്ട് മെയ് 18ന് മൂന്നുവര്‍ഷം പൂര്‍ത്തിയായി. 2006ല്‍ അധികാരത്തില്‍വരുന്നതിനുമുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ സിംഹഭാഗവും നടപ്പാക്കിയെന്ന സംതൃപ്തിയോടെയാണ് സര്‍ക്കാര്‍ നാലാംവര്‍ഷത്തിലേക്ക് പ്രവേശിച്ചത്. കേരളത്തിന്റെ സമഗ്രവികസനവും സാമൂഹ്യനീതിയും ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ആഗോളവല്‍ക്കരണനയത്തിന് ബദലായ നയം നടപ്പാക്കാനാണ് ശ്രമിച്ചത്. കേന്ദ്ര യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയം തികഞ്ഞ ആത്മാര്‍ഥതയോടെ നടപ്പില്‍വരുത്തുമ്പോള്‍ ഒരു സംസ്ഥാനത്തിനകത്തോ, അതല്ലെങ്കില്‍ രണ്ടോമൂന്നോ സംസ്ഥാനത്തിനകത്തോ ബദല്‍നയം നടപ്പാക്കുകയെന്നത് എളുപ്പമല്ല. എന്നിരുന്നാലും മൂന്നുവര്‍ഷത്തെ അനുഭവം പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ വിജയിച്ചതായി വിലയിരുത്താന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് പുറത്തുനിന്ന് അമേരിക്കന്‍ സാമ്രാജ്യത്വശക്തിയുടെ എതിര്‍പ്പും ഇന്ത്യക്കകത്തുനിന്ന് മാര്‍ക്സിസ്റുവിരുദ്ധ ശക്തികളുടെ കഠിനമായ ശത്രുതയും നേരിട്ടുകൊണ്ട് ഭരിക്കേണ്ടിവന്നത്. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള, സര്‍ക്കാരിനും വിശിഷ്യ സിപിഐ എമ്മിനുമെതിരായ തുടര്‍ച്ചയായ പ്രചാരവേലകളെയും അഭിമുഖീകരിക്കേണ്ടിവന്നു. അമേരിക്കയെ ബാധിച്ച ആഴത്തിലുള്ള സാമ്പത്തികപ്രതിസന്ധിയും അതിന്റെ വ്യാപ്തിയും പ്രത്യാഘാതവും കേരളത്തെയും ബാധിക്കാതിരുന്നിട്ടില്ല. നമ്മുടെ കയറ്റുമതിയെയും പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു. ഇതൊക്കെയായിട്ടും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടംതന്നെയാണ്. ഭരണനേട്ടങ്ങള്‍ ഓരോന്നായി വിശദീകരിക്കേണ്ടതില്ല. 18-ാംതീയതി മാധ്യമങ്ങളില്‍ വന്ന പരസ്യത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. 2006ല്‍ അധികാരം ഏറ്റെടുത്ത ദിവസമാണ് കര്‍ഷകത്തൊഴിലാളികളുടെ, യുഡിഎഫ് ഭരണകാലത്തെ പെന്‍ഷന്‍കുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്നു പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷത്തിനകം തീരുമാനം പൂര്‍ണമായും നടപ്പാക്കി. പരമ്പരാഗതമേഖലയിലെ തൊഴിലാളികളുടെ പെന്‍ഷന്‍ കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍തുക 120 രൂപയില്‍നിന്ന് മൂന്നാംവര്‍ഷം 250 രൂപയായി വര്‍ധിപ്പിച്ചു. യുഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചപ്പോള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ ഒരു രൂപപോലും വര്‍ധിപ്പിച്ചിട്ടില്ല. പൊതുമേഖലാ വ്യവസായങ്ങള്‍ അടച്ചുപൂട്ടാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ വ്യവസായമേഖലയുടെ സമഗ്രമായ പുരോഗതിക്ക് നയം ആവിഷ്കരിക്കുകയും പരിപാടി നടപ്പാക്കുകയുംചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ 42ല്‍ 12 വ്യവസായംമാത്രമായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചത്. മൂന്നുവര്‍ഷത്തിനകം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായങ്ങളുടെ എണ്ണം മുപ്പതായി വര്‍ധിച്ചു. അടച്ചുപൂട്ടിയ പൊതുമേഖലാ വ്യവസായങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്വകാര്യമേഖലയിലും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള പശ്ചാത്തലസൌകര്യം ഒരുക്കാന്‍ വേണ്ടതൊക്കെ ചെയ്തു. ഇന്‍കെല്‍ എന്ന സ്ഥാപനം ഒരുദാഹരണംമാത്രം. കാര്‍ഷികമേഖലയിലും മുതല്‍മുടക്ക് വര്‍ധിപ്പിച്ചു. തരിശായി കിടക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് കൃഷിചെയ്തു. നെല്ലുല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അഞ്ചുവര്‍ഷത്തിനകം കേരളത്തിന് ആവശ്യമുള്ള അരിയുടെ പകുതിയെങ്കിലും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നായനാര്‍ സര്‍ക്കാരിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളിലൊന്നായ ജനകീയാസൂത്രണം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. ജനകീയാസൂത്രണം വീണ്ടും നടപ്പാക്കാന്‍ വി എസ് സര്‍ക്കാര്‍ തീരുമാനിച്ചു. അതുപോലെതന്നെ പ്രധാനമാണ് പൊതുവിതരണസമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കിയത്. ദേശീയനിലവാരത്തില്‍ വിലക്കയറ്റം സൃഷ്ടിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടപ്പാക്കിയ പൊതുവിതരണസമ്പ്രദായം ശ്ളാഘനീയമാണെന്ന് നിഷ്പക്ഷമതിയായ ഏതൊരാളും സമ്മതിക്കും. 26 ലക്ഷം കുടുംബത്തിന് രണ്ടു രൂപ നിരക്കില്‍ അരിയും ഗോതമ്പും വിതരണംചെയ്യാനുള്ള തീരുമാനം നാലാംവര്‍ഷം നടപ്പാക്കിയത് സാധാരണജനങ്ങള്‍ക്ക് വലിയ അനുഗ്രഹംതന്നെയാണ്. സര്‍ക്കാര്‍ സര്‍വീസിലെ നിയമനനിരോധനം എടുത്തുകളഞ്ഞതും തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ആശ്വാസം നല്‍കിയ നടപടിയാണ്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും നടപ്പാക്കിയ ജനോപകാരപ്രദമായ കാര്യങ്ങളോരോന്നും എടുത്തുപറയേണ്ടതുതന്നെയാണ്. പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പൂര്‍ണമായും കൊടുത്തുതീര്‍ത്തു. ഇ എം എസ് ഭവനനിര്‍മാണപദ്ധതി പാര്‍പ്പിടമില്ലാത്ത എല്ലാവര്‍ക്കും കിടപ്പാടം നിര്‍മിച്ചുകൊടുക്കാനുള്ള പദ്ധതിയാണ്. എല്ലാവര്‍ക്കും വീടും വെള്ളവും വെളിച്ചവും നല്‍കുകയെന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുഴുവന്‍ ക്ഷാമബത്തയും കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍കാരുടെ ക്ഷാമബത്തയുടെ കുടിശ്ശിക ഗഡുവായി കൊടുത്തുതീര്‍ക്കുന്ന സമ്പ്രദായം മാറ്റി ഒറ്റത്തവണ നല്‍കുകയെന്ന രീതി നടപ്പാക്കിയത് മൂന്നുലക്ഷത്തിലധികം വരുന്ന സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് അനുഗ്രഹമായി മാറി. തിരുവിതാംകൂറിലും കൊച്ചിയിലും ഗുരുവായൂരിലും കൂടല്‍മാണിക്യം ക്ഷേത്രത്തിലും ദേവസ്വംബോര്‍ഡുണ്ടായിട്ടും മലബാറില്‍ ദേവസ്വംബോര്‍ഡ് രൂപീകരിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും യുഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കുകയും ക്ഷേത്രജീവനക്കാരുടെ വേതനം പരിഷ്കരിക്കുകയും ചെയ്തു. മതാധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തിയത് മദ്രസകള്‍ തകര്‍ക്കാന്‍ പോകുന്നു എന്ന് വിളിച്ചുകൂവിയവര്‍ക്ക് മറുപടിയായി. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മുസ്ളിം പെകുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ഉന്നതവിദ്യാഭ്യാസത്തിന് സഹായധനവും ഹോസ്റലില്‍ ചേര്‍ന്ന് പഠിക്കാനുള്ള ധനസഹായവും നല്‍കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷം നടപ്പാക്കിയ ജനക്ഷേമനടപടികള്‍ ഓരോന്നായി വിശദീകരിക്കാന്‍ ധാരാളം സ്ഥലം വേണ്ടിവരും. ഈ നേട്ടങ്ങളത്രയും ജനങ്ങളിലെത്തിക്കുന്നതിനുപകരം സര്‍ക്കാരിനെതിരെ നുണപ്രചാരണം സംഘടിപ്പിക്കാനാണ് മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെ ശ്രമിച്ചത്. മൂന്നാംവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായി എന്നത് നേരാണ്. അതിനുള്ള കാരണങ്ങള്‍ വിശദമായി വിശകലനംചെയ്ത് കണ്ടെത്താനിരിക്കുന്നതേയുള്ളൂ. എന്നാല്‍, ഒരു കാര്യം ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രത്തില്‍ അധികാരം ഏറ്റെടുക്കാന്‍ പോകുന്ന കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയുമെന്ന ഭീഷണി യുഡിഎഫ് കവീനര്‍ തങ്കച്ചന്‍ മുഴക്കിയതായി കണ്ടു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന പാദുഷമാരുടെ കുടികിടപ്പുകാരല്ലെന്ന് അല്‍പ്പബുദ്ധിയായ തങ്കച്ചന്‍ ഓര്‍ത്താല്‍ മതി. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ ക്ഷേമപദ്ധതികളുമായി മുന്നോട്ടുതന്നെ പോകും. അതിന് ജനങ്ങളുടെ പൂര്‍ണപിന്തുണ ഉണ്ടായിരിക്കുമെന്നതും ഉറപ്പാണ്.