Thursday, April 30, 2009

വികസന-ക്ഷേമരംഗങ്ങളിലെ അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നലാം വര്‍ഷത്തിലേക്ക്.

വികസന-ക്ഷേമരംഗങ്ങളിലെ അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നലാം വര്‍ഷത്തിലേക്ക്.

ഇടതു പക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് അധികാരമേറ്റിട്ട് മെയ് 17ന് മൂന്ന് വര്‍ഷം തികയുകയാണ്. വികസന-ക്ഷേമരംഗങ്ങളിലെ അഭൂതപൂര്‍വമായ നേട്ടങ്ങളോടെ, തികഞ്ഞ അഭിമാനത്തോടെയാണ് നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്. മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വികസന-ക്ഷേമരംഗങ്ങളില്‍ പുതിയ നിരവധി പദ്ധതികള്‍ നടപ്പാക്കുകയാണ്. കഴിഞ്ഞ മാസം അംഗീകരിച്ച ബജറ്റില്‍ അതിന്റെ രൂപരേഖയുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാവപ്പെട്ടവര്‍ക്ക് റേഷനരിയും ഗോതമ്പും കിലോയ്ക്ക് രണ്ടു രൂപ തോതില്‍ ലഭ്യമാക്കുക എന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി രേഖാമൂലം നേടിയശേഷം, ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അതിന് തീരുമാനമെടുത്തിരിക്കുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് റേഷനരി കിലോയ്ക്ക്് മൂന്നു രൂപയ്ക്ക് വിതരണം ചെയ്തുകൊണ്ട് കഴിഞ്ഞ മൂന്നു വര്‍ഷവും രാജ്യത്തിനാകെ മാതൃക കാട്ടാന്‍ കേരളത്തിന് കഴിഞ്ഞു. ആവശ്യമായ അരിയുടെ അഞ്ചില്‍ നാലു ഭാഗത്തിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ദുര്‍ഭിക്ഷ സംസ്ഥാനമാണ് കേരളം. എന്നിട്ടും പ്രതിമാസം പത്തു കോടി രൂപ സബ്സിഡി ലഭ്യമാക്കിക്കൊണ്ട് മൂന്നു രൂപയ്ക്ക് അരി നല്‍കാന്‍ കഴിഞ്ഞു. ഇപ്പോഴിതാ പാവപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടു രൂപയ്ക്ക് അരി ലഭ്യമാക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന മെയ് 18ന് അതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. പിറ്റേന്ന് മറ്റെല്ലാ ജില്ലയിലും മന്ത്രിമാര്‍ പങ്കെടുത്തുകൊണ്ട് ഉദ്ഘാടനച്ചടങ്ങ് നടക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമല്ല ഇങ്ങനെ ഈ അരിയും ഗോതമ്പും തുച്ഛവിലയ്ക്ക് നല്‍കുന്നത്. നിലവില്‍ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍, ആശ്രയ പദ്ധതിയില്‍പ്പെട്ട കുടുംബങ്ങള്‍ എന്നിവരെയെല്ലാം പുതുതായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്രഗവമെന്റിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ പതിനഞ്ചു ലക്ഷത്തില്‍ താഴെയാണ്. എന്നാല്‍, മറ്റൊരു അഞ്ച്് ലക്ഷത്തില്‍പ്പരം ദരിദ്രകുടുംബങ്ങള്‍കൂടി സംസ്ഥാനത്തെ ദാരിദ്യ്രരേഖാ പരിധിയില്‍ വരുന്നു. അങ്ങനെ ഇരുപത് ലക്ഷത്തില്‍പ്പരം ബിപിഎല്‍ കുടുംബങ്ങള്‍, നിലവില്‍ അതില്‍ ഉള്‍പ്പെടാത്തതും എപിഎല്‍ കാര്‍ഡുള്ളവരുമായ എസ്സി, എസ്ടി മത്സ്യത്തൊഴിലാളി തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട അഞ്ച് ലക്ഷത്തില്‍പ്പരം കുടുംബങ്ങളെയുംകൂടി ഉള്‍പ്പെടുത്തിയാണ് രണ്ട് രുപ നിരക്കില്‍ അരി നല്‍കുന്നത്. എപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 25 കിലോ അരിയാണ് രണ്ടു രൂപ നിരക്കില്‍ നല്‍കുക. മൂന്നു രൂപാ നിരക്കില്‍ അരിയും ഗോതമ്പും നല്‍കുന്നതിന് പ്രതിവര്‍ഷം 120 കോടി രൂപയാണ് സംസ്ഥാന ഗവമെന്റ് സബ്സിഡിയായി നല്‍കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ നിരക്ക് രണ്ടു രൂപയായി കുറയ്ക്കുകയും പുതുതായി ആറ് ലക്ഷത്തോളം കുടുംബങ്ങളെകൂടി ഉള്‍പ്പെടുത്തുകയും ചെയ്യുമ്പോള്‍ നൂറ്റിപ്പത്ത് കോടി രൂപ കൂടി സബ്സിഡി ഇനത്തില്‍ ആവശ്യമായി വരും. അതായത് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് 230 കോടി രൂപ ഈ വര്‍ഷം സബ്സിഡിയായി നല്‍കുകയാണ്. അതിനു പുറമെയാണ് സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ ആയിരത്തഞ്ഞൂറില്‍പ്പരം വില്‍പ്പനശാലകള്‍ വഴിയും കസ്യൂമര്‍ ഫെഡിന്റെ നൂറുകണക്കിന് വില്‍പ്പനശാലകള്‍ വഴിയും കിലോയ്ക്ക് 14 രൂപ തോതില്‍ പുഴുക്കലരിയും 13.50ന് പച്ചരിയും നല്‍കുന്നത്. കോടിക്കണക്കിനു രൂപ ആയിനത്തിലും സബ്സിഡിയായി നല്‍കുന്നു. മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വിപണി ഇടപെടലും അഭൂതപൂര്‍വവും മാതൃകാപരവുമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇതോടൊപ്പംതന്നെ പെന്‍ഷന്‍ തീയതി ഏകീകരണവും എല്‍ഡിഎഫ് ഗവമെന്റിന്റെ മൂന്നാം വാര്‍ഷികവേളയില്‍ നടപ്പായിരിക്കുന്നു. അധ്യാപകരുടെ പെന്‍ഷന്‍ തീയതി ഏകീകരണം മൂന്ന് പതിറ്റാണ്ടോളമായി നിലവിലുള്ളതാണ്. വിദ്യാഭ്യാസ വര്‍ഷത്തിന്റെ അവസാന ദിവസമാണ് അധ്യാപകര്‍ വിരമിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസവുമാണത്. ആ രീതിയില്‍ എന്നാല്‍, ജീവനക്കാര്‍ക്കും ഗവമെന്റിനും കൂടുതല്‍ പ്രയോജനകരമായ രീതിയില്‍ പെന്‍ഷന്‍ ദിനം ഏകീകരിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ആരുടെയും പ്രൊമോഷനെയോ സാമ്പത്തികാനുകൂല്യത്തെയോ ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ ഈ ഏകീകരണം നടപ്പാക്കുകയാണ്. ഏതിനെയും വിമര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചിലര്‍ അതിലും കുറ്റം കണ്ടുപിടിക്കാന്‍ വ്യഗ്രത കാട്ടുന്നുണ്ട്. എന്നാല്‍, ആശങ്കകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന് സര്‍ക്കാര്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുള്ളതാണ്. പെന്‍ഷന്‍ദിവസം ഏകീകരിക്കുന്നതിന്റെ ഭാഗമായി നിയമനനിരോധനം ഉണ്ടാകില്ല. നിലവില്‍ റിട്ടയര്‍മെന്റ് വരുന്ന തീയതി അടിസ്ഥാനമാക്കി എന്‍ട്രി കേഡറില്‍ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തും. ഈ സാമ്പത്തികവര്‍ഷംതന്നെ അങ്ങനെ പതിമൂവായിരത്തോളം തസ്തിക സൃഷ്ടിക്കപ്പെടും. തീയതി ഏകീകരണത്തിന്റെ ഭാഗമായി അധികമായി ലഭിക്കുന്ന സര്‍വീസ്, പെന്‍ഷനും ഗ്രേഡിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമെല്ലാം കണക്കിലെടുക്കുകയും ചെയ്യും. ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമാവും ഇത്. ജീവനക്കാരികളുടെ പ്രസവാവധി നാലര മാസത്തില്‍നിന്ന് ആറ് മാസമായി വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനവും സര്‍ക്കാര്‍ മൂന്നുവര്‍ഷം തികയ്ക്കുന്ന ഘട്ടത്തില്‍ത്തന്നെ നടപ്പായിരിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ആയിരക്കണക്കിനു പ്രവാസി മലയാളികളാണ് തിരിച്ചുവന്നുകൊണ്ടിരിക്കുന്നത്. തിരിച്ചുവരുന്ന പ്രവാസി മലയാളികളെ സഹായിക്കുന്നതിന് കഴിയാവുന്നതെല്ലാം ചെയ്യാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ്് പ്രതിജ്ഞാബദ്ധമാണ്. തിരിച്ചു വരുന്നവര്‍ പേര് രജിസ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. നോര്‍ക്ക അതിനായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷമെങ്കിലും തികയാതെ തിരിച്ചുവരുന്നവര്‍ക്ക് സഹായം നല്‍കുന്നതിന് പ്രവാസി ക്ഷേമനിധിയിലേക്ക് പത്ത് കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. തിരിച്ചുവരുന്നവരുടെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം ലഭ്യമാക്കേണ്ട പ്രശ്നമുണ്ട്. അതിന് പരിഹാരം കാണാന്‍ സത്വരനടപടി ആരംഭിച്ചിരിക്കുന്നു. പ്രവാസി മലയാളി പുനരധിവാസത്തിനായി കെഎഫ്സി മുഖേന ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചിട്ടുമുണ്ട്. മുപ്പത് ലക്ഷത്തിലേറെപേര്‍ അംഗങ്ങളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഏറ്റവും വലിയ ക്ഷേമനിധി പ്രസ്ഥാനം - പ്രവാസി ക്ഷേമനിധിയുടെ പ്രവര്‍ത്തനവും ആരംഭിക്കാന്‍ കഴിഞ്ഞിരിക്കുന്നു. നാലാം വര്‍ഷത്തില്‍ അത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവുകയും വിവിധങ്ങളായ ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങാന്‍ കഴിയുകയും ചെയ്യും. മെയ് 18ന് ആരംഭിക്കുന്ന വാര്‍ഷിക പരിപാടികളും അതോടനുബന്ധിച്ച് തുടക്കം കുറിക്കപ്പെടുന്ന വികസന-ക്ഷേമപ്രവര്‍ത്തനങ്ങളും വന്‍ വിജയമാക്കാന്‍ എല്ലാവരുടെയും സഹകരണമുണ്ടാകണം.

Tuesday, April 28, 2009

കണ്ണൂര്‍ കത്തിക്കാന്‍ ശ്രമിച്ചവര്‍

കണ്ണൂര്‍ കത്തിക്കാന്‍ ശ്രമിച്ചവര്‍ .
പി ശശി..

യുഡിഎഫ് രാഷ്ട്രീയമായല്ല പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഷ്ട്രീയത്തിന്റെ എല്ലാ ഗുണവശവും ചോര്‍ത്തിക്കളയുന്ന; ജനാധിപത്യ സങ്കല്‍പ്പത്തെ തൂത്തെറിയുന്ന കുതന്ത്രങ്ങളുടെയും കുപ്രചാരണങ്ങളുടെയും വഴിയിലൂടെ സഞ്ചരിക്കുന്ന യുഡിഎഫിനെയാണ് തെരഞ്ഞെടുപ്പുപ്രചാരണവേളയില്‍ കേരളം കണ്ടത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മുമ്പൊരുകാലത്തും ഇല്ലാത്തവിധം കെട്ടുകഥകളും നെറികെട്ട പ്രചാരണങ്ങളും അച്ചടി-ദൃശ്യമാധ്യമങ്ങള്‍ യുഡിഎഫിനുവേണ്ടി അഴിച്ചുവിട്ടു. രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എന്‍ഡിഎഫ് പോലുള്ള തീവ്രവാദ സംഘടനകളെ ഒപ്പം അണിനിരത്തുന്ന നിലപാട് കോഗ്രസും മുസ്ളിംലീഗും മടികൂടാതെ സ്വീകരിച്ചു. ഇതുകൊണ്ടാന്നും പിടിച്ചുനില്‍ക്കാനാവാഞ്ഞപ്പോഴാണ് തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിക്കാനും അക്രമത്തിനും ഒരുക്കമാണെന്ന് തെളിയിച്ചത്. ഇതിന് അവര്‍ തെരഞ്ഞെടുത്തത് കണ്ണൂര്‍ ജില്ലയെ ആണ്. വോട്ടെടുപ്പുദിവസം അതിരാവിലെ യുഡിഎഫ് വോട്ടുകളെല്ലാം ചെയ്യിക്കുക, അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക്, വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുംവിധം ഒരു രാഷ്ട്രീയ കൊലപാതകം നടത്തുക എന്നതായിരുന്നു യുഡിഎഫിന്റെ ഉന്നതനേതൃത്വം ആസൂത്രണംചെയ്ത പദ്ധതി. അങ്ങനെ കൊലപാതകം നടന്നാല്‍, 'സ്വാഭാവിക' പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലുടനീളം കലാപം അഴിച്ചുവിടാനും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഉച്ചയോടെ കലക്ടറേറ്റിന് മുന്നില്‍ ഉപരോധം സംഘടിപ്പിക്കാനും തയ്യാറെടുപ്പു നടന്നു. ഇങ്ങനെ കൃത്രിമമായി സൃഷ്ടിക്കുന്ന അവസ്ഥ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ കേരളത്തിലാകെ അലയടിപ്പിച്ച് വോട്ടെടുപ്പില്‍ വന്‍ചലനമുണ്ടാക്കാനുള്ള പദ്ധതിക്കാണ് യുഡിഎഫ് രൂപംനല്‍കിയത്. വളരെ ആസൂത്രിതമായി ഇതിനുള്ള തറയൊരുക്കല്‍ നടത്തി. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് സുരക്ഷിതമല്ലെന്നും ഇവിടെ പട്ടാളത്തെ ഇറക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചത് അതിന്റെ ഭാഗമാണ്. ആസൂത്രണം ചെയ്ത ലഹളകളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെമേല്‍സ്ഥാപിക്കാനുള്ള ആദ്യനീക്കമായിരുന്നു അത്. തുടര്‍ന്ന് തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും സംഘര്‍ഷം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് യുഡിഎഫ് ശ്രമിച്ചു. ഒടുവിലത്തെ ഉദാഹരണമായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സമാപനം. ജില്ലാ ഭരണാധികാരികളുടെ തീരുമാനം അനുസരിച്ച് എല്‍ഡിഎഫ്് സ്റ്റേഡിയം കോര്‍ണറിലും യുഡിഎഫ് തെക്കിബസാറിലുമാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. ഈ തീരുമാനം ലംഘിച്ച് എല്‍ഡിഎഫിന്റെ സമാപനകേന്ദ്രം യുഡിഎഫ് കൈയടക്കി സംഘര്‍ഷത്തിന് പരമാവധി പ്രകോപനമുണ്ടാക്കി. എന്നാല്‍, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കാണിച്ച തികഞ്ഞ ഉത്തരവാദിത്ത ബോധത്തിന്റെയും സംയമനത്തിന്റെയും ഫലമായി കുഴപ്പമുണ്ടാക്കാനുള്ള ശ്രമം നടക്കാതെ പോയി. വോട്ടെടുപ്പ് ദിവസം ഒരു തെരഞ്ഞെടുപ്പിലും കാണാത്തവിധം യുഡിഎഫ് വോട്ടര്‍മാര്‍ അതിരാവിലെ ബൂത്തുകളില്‍ അണിനിരന്നു. നിറഞ്ഞ കൌതുകത്തോടെയാണ് പൊതുജനങ്ങളും വാര്‍ത്താ മാധ്യമങ്ങളും ഈ കാഴ്ച കണ്ടത്. ഇതൊരു സ്വാഭാവിക സംഭവമല്ലെന്നും ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും പിന്നീട് വ്യക്തമായി. വാടകക്കൊലയാളി സംഘങ്ങള്‍ തെരഞ്ഞെടുപ്പു ദിവസം സര്‍വസന്നാഹങ്ങളോടും കണ്ണൂര്‍ പട്ടണത്തില്‍ അണിനിരന്നു. എറണാകുളം, ചാലക്കുടി എന്നിവിടങ്ങളിലെ കുപ്രസിദ്ധ 'ക്വട്ടേഷന്‍' സംഘങ്ങളായ വാടകഗുണ്ടകളെയാണ് നിയോഗിച്ചത്. കൊലപാതകം, ആനക്കൊമ്പ് മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ മധുര ജോഷി, ചാര്‍ളി, കെ ജെ തോമസ് എന്ന കാക്ക തൊമ്മന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊലയാളി സംഘങ്ങള്‍ അണിനിരന്നത്. ഇവരുടെ നീക്കം തിരിച്ചറിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ നിലകൊണ്ടു. പൊലീസ് രംഗത്ത് വന്നതോടെ അഭിലാഷ് ടൂറിസ്റ്റ് ഹോം പരിസരത്തു നിന്ന് ഇവരുടെ താവളം സുരക്ഷിതമായി ഡിസിസി ഓഫീസിലേക്ക് മാറ്റി. ഇരിങ്ങാലക്കുടയിലെ കെ ആര്‍ പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 8 എസ് 2421 നമ്പര്‍ നീല ക്വാളിസ് വണ്ടിയും പെരുമ്പാവൂരിലെ കെ വി തമ്പിയുടെ കെഎല്‍ 17 2410 വെള്ള ക്വാളിസ് വണ്ടിയും കെഎല്‍ 10 ഡബ്ള്യു 1772 ചുവപ്പ് ടവേര വണ്ടിയും 21 അഗ കൊലയാളി സംഘത്തിന്റെ യാത്രയ്ക്കുവേണ്ടി ഉപയോഗിക്കുകയും ഡിസിസി ഓഫീസില്‍ ക്യാമ്പ് ചെയ്യുകയുമായിരുന്നു. ഓപ്പറേഷന് നിര്‍ദേശം കിട്ടിയാല്‍ ഉടനെ അത് നിര്‍വഹിക്കാന്‍ കഴിയുംവിധം ഓരോ വണ്ടിയിലും പ്രാദേശിക കോഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തി. അതിരാവിലെ പുതുപ്പള്ളിയില്‍ വോട്ടുചെയ്ത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി 8.30ന് നെടുമ്പാശേരിയിലേക്കും അവിടെനിന്ന് വിമാനമാര്‍ഗം കോഴിക്കോട്ടേക്കും കാര്‍മാര്‍ഗം ഉച്ചകഴിയുന്നതോടെ കണ്ണൂരിലേക്കും എത്തി. ഉമ്മന്‍ചാണ്ടി ഡിസിസി ഓഫീസില്‍ എത്തുമ്പോള്‍ 21 അംഗ കൊലയാളി സംഘവും രണ്ടു വാഹനവും യുഡിഎഫ് സ്ഥാനാര്‍ഥി സുധാകരനും ഡിസിസി പ്രസിഡന്റും ലീഗ് ജില്ലാ പ്രസിഡന്റും മുന്‍ മന്ത്രി എം വി രാഘവന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതൃത്വവും ഡിസിസി ഓഫീസില്‍ കാത്തിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പു ദിവസം എല്ലാ സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ഏജന്റുമാരും ബൂത്തുകള്‍ സന്ദര്‍ശിക്കുക പതിവാണ്. ഇതിന് യുഡിഎഫ്, എല്‍ഡിഎഫ് ഭേദമില്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വലിയ കൃത്രിമം കാണിക്കുന്നുവെന്ന പ്രസ്താവന നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സുധാകരനും തെരഞ്ഞെടുപ്പ് ഏജന്റ് സണ്ണി ജോസഫും ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ മെനക്കെട്ടില്ല. രാവിലെ മുതല്‍ രണ്ടുപേരും ഡിസിസിയില്‍ തമ്പടിച്ചു. ഇത് അസ്വാഭാവിക അനുഭവമാണ്. പത്തു മണിയോടെ ആസൂത്രിത പദ്ധതി നടപ്പാക്കുന്നതിനു വേണ്ട പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് ബൂത്തുസന്ദര്‍ശനം പോലും ഒഴിവാക്കി സ്ഥാനാര്‍ഥിയും ഏജന്റും കൊലയാളി സംഘങ്ങള്‍ തമ്പടിച്ച ഡിസിസിയില്‍ എത്തിയത്. ഗൂഢപദ്ധതി അപ്രതീക്ഷിതമായി തകിടം മറിഞ്ഞുപോയി. ഇരയാക്കാന്‍ കണക്കാക്കിയ വ്യക്തിക്കുനേരെ ആക്രമണം നടത്തുന്നതിനുമുമ്പ് കെഎല്‍ 17 2410 വണ്ടിയില്‍ വഴികാട്ടിയായി കോഗ്രസ് നേതൃത്വം നിയോഗിച്ച പ്രജിത്തിനോടൊപ്പം എറണാകുളത്തെ ക്വട്ടേഷന്‍ ടീമിന്റെ നേതാവായ കെ ജെ തോമസ് എന്ന കാക്ക തൊമ്മന്‍ പൊലീസിന്റെ പിടിയില്‍പ്പെട്ടു. ഡിസിസിയില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് കൊലയാളി സംഘത്തെ നേരത്തെ നിരീക്ഷിച്ചിരുന്ന പൊലീസ് ഇവരെ വലയിലാക്കുന്നത്. ഇതോടെ കൊലയാളി സംഘം കണ്ണൂരില്‍ വന്നെന്നും യുഡിഎഫ് ഗൂഢപദ്ധതി തയ്യാറാക്കിയിരുന്നെന്നും ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്ത വന്നു. കാക്ക തൊമ്മന്‍ കസ്റ്റഡിയിലായതോടെ തങ്ങളുടെ പേരുകളെല്ലാം പൊലീസിന് കിട്ടുമെന്നും എല്ലാവരും പിടിയിലാകുമെന്നും ക്വട്ടേഷന്‍ സംഘം ഭയപ്പെട്ടു. അറസ്റ്റിലായവരെ വിടുവിച്ചില്ലെങ്കില്‍ തങ്ങളും അപകടത്തിലാണെന്ന് സംഘം ഡിസിസി നേതൃത്വത്തെ അറിയിച്ചു. തോമസിനെ വിട്ടുകിട്ടിയില്ലെങ്കില്‍ നേരത്തെ ഉറപ്പിച്ച പരിപാടി നടത്താന്‍ സാധ്യമല്ലെന്നും തങ്ങള്‍ തന്നെ കടുത്ത ഭീഷണിയിലാണെന്നും പറഞ്ഞ് വാടകക്കൊലയാളികള്‍ ബഹളം വച്ചു. ഇതോടെ കോഗ്രസ്, യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ വലിയ തോതില്‍ തര്‍ക്കമുണ്ടായി. ഒരു ഘട്ടത്തില്‍ ഡിസിസി പ്രസിഡന്റ് രാമകൃഷ്ണനും സുധാകരനും പരസ്യമായ വാക്കേറ്റമുണ്ടായി. കൊലയാളി സംഘങ്ങളെ താമസിപ്പിക്കേണ്ട സ്ഥലമല്ല ഡിസിസി ഓഫീസ് എന്നുവരെ രാമകൃഷ്ണന്‍ കയര്‍ത്തു സംസാരിച്ചു. നാട്ടിലാകെ ജനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത് രാഷ്ട്രീയ സമരത്തിന്റെ വീറും വാശിയും പ്രകടിപ്പിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് ഏജന്റും ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളും വാടകക്കൊലയാളികളുടെ മുന്നില്‍ വാക്കേറ്റവും തര്‍ക്കങ്ങളുമായി കഴിയുകയായിരുന്നു. ഇതിനിടയിലാണ്് ഉമ്മന്‍ചാണ്ടി ഡിസിസിയിലെത്തുന്നത്. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതോടെ സ്വന്തം മണ്ഡലത്തിലും വാസസ്ഥലത്തും കഴിയേണ്ട നേതാക്കളിലൊരാളാണ് ഉമ്മന്‍ചാണ്ടി. ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂരിലേക്ക് പറന്ന അദ്ദേഹത്തിന് എത്തിയ ഉടനെ ഒരുപ്രധാനകാര്യം നിര്‍വഹിക്കാനുണ്ടായിരുന്നു. കൊലയാളി സംഘങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി മധ്യസ്ഥനായി ഇടപെടുകയായിരുന്നു അത്. ഇതോടെയാണ് കാക്ക തൊമ്മനെ കോഗ്രസിന്റെയും യുഡിഎഫിന്റെയും നേതാവായി ചിത്രീകരിച്ച് കണ്ണൂര്‍ ടൌ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം ആരംഭിക്കാന്‍ തീരുമാനമായത്. യുഡിഎഫ് സ്ഥാനാര്‍ഥി സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ കൈയേറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അറസ്റ്റുചെയ്തവരെ ബലമായി കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ കണ്ടു. 15 മണിക്കൂറിലേറെ പൊലീസ് സ്റ്റേഷന്‍ കീഴടക്കിയാണ് സമരം തുടര്‍ന്നത്. നിരവധി പിടിച്ചുപറിക്കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുന്ന വാടകക്കൊലയാളിയെ മോചിപ്പിക്കാന്‍, അറസ്റ്റിലായത് യുഡിഎഫ് പ്രവര്‍ത്തകരാണെന്നു നുണപറഞ്ഞ് ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് നിരവധി കോഗ്രസ് പ്രവര്‍ത്തകര്‍ സമരത്തില്‍ അണിനിരന്നു. ഒരു വാടകക്കൊലയാളിക്ക് വേണ്ടിയായിരുന്നു ഈ വേഷം കെട്ടിയതെന്ന് വ്യക്തമാകുമ്പോള്‍ കോഗ്രസ് നേതൃത്വത്തിന്റെ വിശ്വാസ്യതയാകെ തകര്‍ന്നുവീഴുകയാണ്. ജനമധ്യത്തില്‍ നഗ്നരായി തുറന്നുകാട്ടപ്പെട്ട കോഗസ് നേതൃത്വം മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം സത്യസന്ധമായി ജനങ്ങളുടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്. എന്തിനായിരുന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ വന്നത്? അദ്ദേഹം ഡിസിസിയില്‍ എത്തിയപ്പോള്‍ ആരൊക്കെയായിരുന്നു ഉണ്ടായിരുന്നത്. അതില്‍ മധുര ജോഷിയും ചാര്‍ളിയും ഉള്‍പ്പെടെയുള്ള 21 അംഗ ക്വട്ടേഷന്‍ സംഘം കോഗ്രസ് പ്രവര്‍ത്തകരായിരുന്നോ? ഈ സംഘത്തിന് കോഗ്രസ് നേതൃത്വം ക്വട്ടേഷന്‍ കൊടുത്തത് ആരെ വധിക്കാനാണ്? കാക്ക തൊമ്മനെ കോഗ്രസ് നേതാവായി ചിത്രീകരിച്ച്് എന്തിനാണ് സ്റ്റേഷന്‍ കൈയേറി സമരം നടത്തിയത്? എന്തുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി സുധാകരന്‍ അസ്വാഭാവികമായി ഇത്തവണ പോളിങ് സ്റ്റേഷനില്‍ പോകാതെ ഡിസിസി ഓഫീസില്‍ ക്യാമ്പ് ചെയ്തത്? ഏജന്റ് സണ്ണിജോസഫും സ്ഥാനാര്‍ഥിയോടൊപ്പം കഴിഞ്ഞത് എന്തുകൊണ്ട? ഈ ചോദ്യങ്ങള്‍ ജനങ്ങളില്‍നിന്ന് കോഗ്രസ് നേതൃത്വത്തിനുനേരെ ഉയരുകയാണ്. ഉത്തരം പറയാതെ സാധ്യമല്ല. നാടിനെ ഞെട്ടിച്ച കലാപത്തിനാണ് ഇവര്‍ പദ്ധതിയിട്ടത്. ഇടതുജനാധിപത്യ പ്രസ്ഥാനത്തിന്റെയും സര്‍ക്കാരിന്റെയും ജാഗ്രത കൊണ്ടുമാത്രമാണ് നാട് രക്ഷപ്പെട്ടത്. മുഖംരക്ഷിക്കാന്‍ കണ്ണൂരിലാകെ ബൂത്തുപിടിത്തവും കള്ള വോട്ടുമാണെന്ന് സ്ഥിരം പാടുന്ന പല്ലവി ചാണ്ടിയും കൂട്ടരും തുടര്‍ന്നു. എന്നാല്‍, അത്തരമൊരു പരാതിയും സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് ഏജന്റിന്റേതായോ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടില്ല. കണ്ണൂരില്‍ ആകെ അക്രമമാണെന്ന് പ്രചരിപ്പിച്ചവര്‍ സംസ്ഥാനത്ത് ഏറ്റവും ശാന്തമായി ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത് കണ്ണൂരിലായിരുന്നു എന്ന് അറിയുമ്പോള്‍ ജാള്യമുണ്ടാകുക സ്വാഭാവികമാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍- 80 ശതമാനത്തിലേറെ ബൂത്തിലെത്തി. ജില്ലയിലെ ഭൂരിപക്ഷം വോട്ടര്‍മാരും വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോഴും തികഞ്ഞ രാഷ്ട്രീയ സഹിഷ്ണുതയോടെ ജനാധിപത്യപ്രക്രിയക്ക് മാതൃകയായ നാടാണ് കണ്ണൂര്‍ ജില്ല. എന്നാല്‍, ഈ നന്മ കാണാതെ കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച ഉമ്മന്‍ചാണ്ടിയും കൂട്ടരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സ്വാധീനമുള്ള കണ്ണൂരിനെ ശത്രുരാജ്യംപോലെ നോക്കിക്കാണുകയാണ്. രാഷ്ട്രീയ അതിരുകള്‍ക്കപ്പുറം എല്ലാ വിഭാഗം ആളുകളും കോഗ്രസ് നേതൃത്വത്തിന്റെ കലാപശ്രമങ്ങളെ, കള്ളപ്രചാരവേലകളെ തിരിച്ചറിയാനും പ്രതികരിക്കാനും കഴിയേണ്ടതുണ്ട്. ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി ഇതിനെ അപലപിക്കാനും രംഗത്തുവരാനും തയ്യാറാകണം.

Sunday, April 26, 2009

മുല്ലത്തീവില്‍ കനത്ത ബോംബ് വര്‍‍ഷം .വമ്പിച്ച നാശനഷ്ടം.

മുല്ലത്തീവില്‍ കനത്ത ബോംബ് വര്‍‍ഷം .വമ്പിച്ച നാശനഷ്ടം.


കൊളംബോ: എല്‍ടിടിഇയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പരിഹസിച്ചുതള്ളിയ ശ്രീലങ്കന്‍സേന വടക്കുകിഴക്കന്‍ മുനമ്പില്‍ വ്യോമാക്രമണം ശക്തമാക്കി. നിരന്തരമായ വ്യോമാക്രമണത്തില്‍ മുല്ലത്തീവ് വിറകൊള്ളുകയാണ്. വിവേചനരഹിതമായ ആക്രമണം നിരപരാധികള്‍ക്കും കനത്ത നാശമാണ് വിതയ്ക്കുന്നത്. ഞായറാഴ്ച വൈകുന്നതിനുമുമ്പ് മാത്രം നാല്‍പ്പതോളം തവണ ബോംബ്വര്‍ഷിച്ചതായി 'തമിള്‍നെറ്റ്' റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ കെട്ടിടങ്ങളെല്ലാം തകര്‍ന്നു. ഇതിനിടെ, വംശീയപ്രശ്നത്തിനുള്ള ശാശ്വതപരിഹാരം തമിഴ്ഈഴം മാത്രമാണെന്ന എഐഎഡിഎംകെ നേതാവ് ജയലളിതയുടെ പ്രസ്താവനയോട് ശ്രീലങ്കന്‍സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചു. 'തമിഴ് ഈഴത്തിന് മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തണ'മെന്ന് ലങ്കന്‍ പ്രതിരോധ സെക്രട്ടറിയും പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ സഹോദരനുമായ ഗൌതഭായ രജപക്സെ പറഞ്ഞു. വാവുനിയയില്‍ തമിഴ്അഭയാര്‍ഥികളെ സര്‍ക്കാര്‍ മോശമായാണ് കൈകാര്യംചെയ്യുന്നതെന്ന ജയലളിതയുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു. ലങ്ക സന്ദര്‍ശിച്ച ശ്രീശ്രീ രവിശങ്കര്‍ നല്‍കിയ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജയലളിത ഈ ആരോപണം ഉന്നയിച്ചത്. രാജ്യാന്തരസമൂഹത്തിന്റെ അഭ്യര്‍ഥന മാനിച്ചും കൂട്ടക്കുരുതി ഒഴിവാക്കാനുമായി വെടിനിര്‍ത്തുകയാണെന്ന് എല്‍ടിടിഇയുടെ രാഷ്ട്രീയആസ്ഥാനം ഞായറാഴ്ച രാവിലെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്. എന്നാല്‍, എല്‍ടിടിഇ വെടിനിര്‍ത്തുകയല്ല, കീഴടങ്ങുകയാണ് വേണ്ടതെന്ന് ഗൌതഭായ പ്രതികരിച്ചു. എല്‍ടിടിഇയുടെ പ്രഖ്യാപനം തമാശയാണെന്നും അവര്‍ ഇപ്പോള്‍ പൊരുതുകയല്ല, പിന്തിരിഞ്ഞോടുകയാണെന്നും ഗൌതഭായ പുച്ഛിച്ചു. ലങ്കന്‍തീരത്ത് 1,65,000ല്‍പ്പരംആളുകള്‍ സേനയുടെ നിഷ്ഠുരമായ ആക്രമണത്തിന് വിധേയരാകുകയാണെന്ന് എല്‍ടിടിഇ ആരോപിച്ചു. ലങ്കയുടെ നാവിക, വ്യോമ, കര സേനകള്‍ തുടര്‍ച്ചയായി ഇവരെ ആക്രമിക്കുന്നു. ജനങ്ങള്‍ക്ക് മാസങ്ങളായി മരുന്നും ഭക്ഷണവും നിഷേധിച്ചിരിക്കുന്നു. പട്ടിണിമരണം ആസന്നമാണ്. യുദ്ധമേഖലയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ സൈന്യം പിടിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുന്നതായും എല്‍ടിടിഇ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ ആരോപിച്ചു. അതേസമയം, കടുത്ത പ്രമേഹരോഗിയായ പ്രഭാകരന് അന്തര്‍വാഹിനിയില്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ പഴയ വിശ്വസ്തനായ കേണല്‍ കരുണയെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം 'ദി സഡെ ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു. ഇത്രയും നാശത്തിനു കാരണക്കാരനായ പ്രഭാകരനെ ഉന്മൂലനം ചെയ്യണമെന്ന് ഇപ്പോള്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കരുണ പറഞ്ഞു. എല്‍ടിടിഇയില്‍ രണ്ടാമനായിരുന്ന കേണല്‍ കരുണ 2006ലാണ് ഏതാനും സഹപ്രവര്‍ത്തകര്‍ക്കൊപ്പം സര്‍ക്കാര്‍ പക്ഷത്തേക്ക് കൂറുമാറിയത്. മുല്ലത്തീവില്‍ എല്‍ടിടിഇ നിയന്ത്രണത്തിലായിരുന്ന വളയാര്‍മഠം തീരഗ്രാമവും സൈന്യത്തിന്റെ 58-ാം ഡിവിഷന്‍ പിടിച്ചെടുത്തതായി സൈനികവക്താവ് ബ്രിഗേഡിയര്‍ ഉദയനനയക്കാര അറിയിച്ചു. എല്‍ടിടിഇയുടെ അവസാനകേന്ദ്രമായ വെള്ളാംമുള്ളിവൈക്കലില്‍നിന്ന് ആറുകിലോമീറ്റര്‍ മാത്രം അകലെയാണ് വളയാര്‍മഠം. കൊളംബോയിലെത്തിയ യുഎന്‍ ദുരിതാശ്വാസവിഭാഗം അണ്ടര്‍ സെക്രട്ടറി ജനറല്‍ ജോ ഹോംസ് യുദ്ധമേഖലയില്‍ സഹായം എത്തിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. എന്നാല്‍, എല്‍ടിടിഇയെ ഭീകരസംഘടനയായി തള്ളിപ്പറഞ്ഞ യുഎന്‍ വംശീയഹത്യക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ലങ്കയിലെ തമിഴ്അനുകൂല മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. വന്നിയില്‍നിന്നുള്ള ആയിരക്കണക്കിന് തമിഴ്കുടുംബങ്ങള്‍ കിള്ളിനോച്ചിയില്‍ കുടുങ്ങി. ഇവരെ എങ്ങോട്ട് അയക്കണമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. വാവുനിയയില്‍ അഭയാര്‍ഥികളെ കൈകാര്യംചെയ്യുന്ന രീതിയും പരാതിക്ക് ഇടനല്‍കിയിട്ടുണ്ട്. പ്രായംചെന്നവരെ മാത്രമാണ് സുരക്ഷിതമേഖലയിലേക്ക് കടത്തിവിടുന്നതെന്നും ചെറുപ്പക്കാരെ സംശയദൃഷ്ടിയോടെയാണ് സൈന്യം കൈകാര്യംചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Saturday, April 25, 2009

ശ്രിലങ്കയിലെ കൂട്ടക്കുരുതി ഉടന്‍ അവസാനിപ്പിക്കണം.

ശ്രിലങ്കയിലെ കൂട്ടക്കുരുതി ഉടന്‍ അവസാനിപ്പിക്കണം.



മുഴുവന്‍ തമിഴവംശരെയും കൊന്നൊടുക്കി ശ്രിലങ്കയില്‍ ‍ശാശ്വത സമാധാനം സ്ഥാപിക്കാമെന്ന് കരുതുന്നത് തികഞ്ഞ വങ്കത്തരം.

ഇന്ത്യയുടെ കണ്ണുനീരെന്ന് അറിയപ്പെടുന്ന ശ്രിലങ്കയില്‍ നടക്കുന്ന സംഘര്‍ഷങളും കൂട്ടക്കുരുതികളും മനുഷ്യവകാശ ലംഘനങളും കണ്ട് ലോകമാകെയിന്ന് കണ്ണുനീര്‍ പൊഴിക്കുകയാണ്.൧൯൪൮ ല്‍ ബ്രിട്ടിഷ് കോളനിവാഴ്ചയില്‍ നിന്ന് മോചനം നേടിയതിന്ന് ശേഷമാണ് ഈ വംശിയകലാപങള്‍ തലപൊക്കിയത്.ബുദ്ധമത വിശ്വാസികളായ ഭൂരിപക്ഷ സിംഹളരും ഹിന്ദുമത വിശ്വാസികളായ ന്യൂനപക്ഷ തമിഴരും തമ്മില്‍ ചില്ലറ കലഹങള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ സ്വാതന്ത്രത്തിന്നു ശേഷം സര്‍ക്കാറില്‍ സിംഹളര്‍ക്ക് കിട്ടിയ മുന്തിയ പരിഗണന തതിഴ് വംശിയരെ ഏറെ പ്രകോപിതരാക്കി.

൧൯൫൬ല്‍ നിലവില്‍ വന്ന സിംഹള നിയമം തമിഴ്- സിംഹള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കി.സിംഹള ഭാഷ ശ്രിലങ്കയുടെ ഏക ഔദ്യോഗിക ഭാഷയാക്കി ,എല്ല രംഗങളിളിലും സിംഹള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കി.‍പ്രധാന സര്‍ക്കാര്‍ തസ്തികകളും തൊഴിലവസരങളും ഉന്നത വിദ്യാഭ്യാസ അവസരങളും സര്‍ക്കാറിന്റെ ഒത്താശയോടെ സിംഹളര്‍ കയ്യടക്കിയപ്പോള്‍ തമിഴ് വംശര്‍ക്ക് യാതൊരു രക്ഷയുമില്ലാത്ത അവസ്ഥയായി.തങളുടെ എല്ലാ അവകാശങളും നിഷേധിച്ച സര്‍ക്കാറിന്നെതിരെ തമിഴ് ജനതയുടെ പ്രതിഷേധം ആളിക്കത്തി.
സിലോണിലെ സിംഹള ഭൂരിപക്ഷത്തിന്റെ അടിച്ചമര്‍ത്തലില്‍ മനം നൊന്ത തമിഴ് യുവാക്കള്‍ ക്രമേണ തിവ്രവാദത്തിന്റെ പാതയിലേക്ക് നീങാന്‍ തുടങി.ഈ അവസരത്തില്‍ രൂപികൃതമായ ലിബ്രേഷന്‍ ടൈഗര്‍ ഓഫ് ‍ തമിഴ് ഈഴം എന്ന തീവ്രവാദസംഘടനയിലേക്ക് കൂടുതല്‍ യുവാക്കള്‍ ആകര്‍ഷിക്കപ്പെട്ടു.൧൯൮൩ല്‍ ജാഫ്‌നയിലെ ശ്രിലങ്കന്‍ സൈനികകേമ്പ് ആക്രമിക്കപ്പെട്ട് മൂന്ന് സൈനികരെ വധിച്ചു.ഈ സംഭവത്തില്‍ രോഷം പൂണ്ട സിംഹളര്‍ തമിഴ് ജനതക്കെതിരെ അഴിച്ച്‌വിട്ട കലാപത്തില്‍ ഏറ്റവും ചുരുങിയത് രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ,സിംഹള ഭൂരിപക്ഷപ്രദേശങളില്‍ നിന്ന് തമിഴരെ കൂട്ടത്തോടെ ആട്ടിയോടിക്കപ്പെടുകയും ചെയ്തു. കറുത്ത ജൂലൈ എന്ന പേരില്‍ അറിയപ്പെടുന്ന ഈ കലാപമാണ് ശ്രിലങ്കയിലെ വംശിയകലാപം ആളിക്കത്തിച്ചതും പരസ്പരം തിരാത്ത വിദ്വോഷത്തിലേക്കും പകയിലേക്കും ആഭ്യന്തര കലാപത്തിലേക്കും നയിച്ചത്.
പിന്നിടങോട്ട് കൊണ്ടും കൊടുത്തുംആ കൊച്ചു ദ്വീപരാഷ്ട്രം അശാന്തിയുടെയും അസ്ഥിരതയുടെയും പിടിയില്‍പെട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. രാഷ്ട്രീയമായ എല്ലാ പരിഹാരശ്രമങ്ങളും ഉപേക്ഷിച്ച് ആക്രമണത്തിന്റെ വഴിയിലൂടെ തമിഴ് പ്രശ്നം പരിഹരിക്കാനാകുമെന്ന തെറ്റായ നിലപാടുമായി മുന്നോട്ടുപോകുന്ന ശ്രീലങ്കന്‍സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന യുദ്ധം തമിഴ്പുലികളോടുമാത്രമല്ല, തമിഴ് വംശജരോടാകെയാണ് .എല്‍ടിടിഇ അധീനപ്പെടുത്തിയ പ്രദേശങ്ങള്‍ ഒന്നൊന്നായി തിരിച്ചുപിടിച്ചും പുലിത്താവളങ്ങള്‍ തകര്‍ത്തും രൂക്ഷമായ യുദ്ധം നടത്തി മുന്നേറിയ സൈന്യം അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തോടടുക്കുകയാണ്. എന്നാല്‍, ആയുധബലംകൊണ്ട് തങ്ങളെ തോല്‍പ്പിച്ചാലും പോരാട്ടം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുന്നറിയിപ്പാണ്, ഇരുപത്തിനാലു മണിക്കൂറിനകം കീഴടങ്ങാനുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്ത്യശാസനം തള്ളിയതിലൂടെ പുലികള്‍ നല്‍കിയത്. പത്ത് ചതുരശ്ര കിലോമീറ്ററോളം വരുന്ന വനമേഖലയില്‍ മാത്രമാണ് പുലികള്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. അവസാനത്തെ എല്‍ടിടിഇക്കാരനെയും കൊല്ലാനുള്ള ആവേശത്തോടെ പട്ടാളവും ചാവേര്‍ പോരാട്ടത്തിന്റെ എല്ലാ നശീകരണ വാസനകളും ആവാഹിച്ച് എല്‍ടിടിഇക്കാരും നടത്തുന്നത് സര്‍വം നശിപ്പിക്കുന്ന യുദ്ധമാണ്.
കഴിഞ്ഞ ദിവസങളിലായി പ്രതികാര ദാഹത്തോടെ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമങളില്‍ ആയിരക്കണക്കിന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടുവെന്നും പതിനായിരക്കണക്കിന്ന് ആളുകള്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്ത.തമിഴ് ഭൂരിപക്ഷ പ്രദേശങളില്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന നിഷ്ഠുരമായ കൂട്ടക്കുരുതിയില്‍ ആ പ്രദേശമാകെ ചിന്നിചിതറിക്കിടക്കുന്ന ശവശരീരങളും ചികിത്സാസഹായം കിട്ടാത്ത പരിക്കെറ്റവരെക്കൊണ്ടും നിറഞ്ഞിരിക്കുകയാണ്. തമിഴ് വംശജരാകെ അരക്ഷിതാവസ്ഥയിലാണ്. ദിനേന പതിനായിരങ്ങള്‍ വീടുവിട്ട് എങ്ങോട്ടെന്നില്ലാതെ പലായനംചെയ്യുന്നു. യുദ്ധമേഖലയില്‍നിന്ന് പലായനംചെയ്തവരുടെ എണ്ണം അരക്കോടി കവിഞ്ഞുവെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍തന്നെ പറയുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും രോഗികളുമെല്ലാം ദുരിതത്തിന്റെ ആഴക്കയത്തിലേക്കാണ് എടുത്തെറിയപ്പെടുന്നത്. അവരില്‍ മഹാഭൂരിപക്ഷത്തിനും എല്‍ടിടിഇയുമായി ബന്ധമില്ല. തമിഴ് പുലികളെയും തമിഴ് വംശജരായ സാധാരണ ജനങ്ങളെയും രണ്ടായി കാണാന്‍ സൈന്യം തയ്യാറാകുന്നില്ല.
സൈന്യത്തിനും പുലികള്‍ക്കുമിടയില്‍പെട്ട തമിഴ്ജനതയുടെ ജീവിതം അനിശ്ചിത്വത്തിന്റെ പിടിയിലാണ്. കടുത്ത മനുഷ്യാവകാശലംഘനമാണ് അവിടെ നടക്കുന്നത്. പരിക്കേറ്റവര്‍ക്ക് ചികിത്സ കിട്ടുന്നില്ല. മരുന്ന്, ഭക്ഷണം, കുടിവെള്ളം-എല്ലാറ്റിനും ക്ഷാമം നേരിടുകയാണെന്ന മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. താല്‍ക്കാലിക കൂടാരങ്ങളില്‍കിടന്ന് സഹായത്തിന്നുവേണ്ടി അലറി വിളിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കാഴ്ച ഹൃദയഭേദകമാണ് . താല്‍ക്കാലികമായി ആരംഭിച്ചിരിക്കുന്ന ആശുപത്രികള്‍ അംഗഭംഗം നഷ്ടപ്പെട്ടവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ജനങ്ങളെ കവചമാക്കിയാണ് സൈന്യംഎല്‍ടിടിഇ ക്കെതിരെ യുദ്ധം നടത്തുന്നതെന്നാണ് പറയപ്പെടുന്നത്. പുലിത്തലവന്‍ പ്രഭാകരനെക്കുറിച്ച് എല്ലാ വിവരങളും സൈന്യത്തിന് ലഭിച്ചുവെന്നും ഉടനെ പിടികൂടുമെന്നും ശ്രിലങ്കന്‍ സൈന്യംപ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രശ്നം ഗുരുതരമാംവണ്ണം വഷളായിട്ടും രാഷ്ട്രീയപരിഹാരത്തിന്റെയോ സമാധാനത്തിന്റെയോ മാര്‍ഗത്തില്‍ സര്‍ക്കാരും പുലികളും വരുന്നില്ലെന്നതാണ് ദുഃഖകരമായ യാഥാര്‍ഥ്യം. പുലികള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ സൈന്യമോ സര്‍ക്കാറൊ ഇത് കേട്ട ഭാവം പോലും നടിക്കുന്നില്ല .ആയുധശക്തികൊണ്ട് പുലികളെ കീഴടക്കാമെന്നും അതുവഴി ശ്രിലങ്കയില്‍ ശ്വാശ്വത സമാധാനം കൊണ്ടുവരാമെന്നും സൈന്യവും സര്‍ക്കാറും സിംഹളരും കരുതുന്നു.എന്നാല്‍ പുലികള്‍ സായുധ സമരത്തില്‍ നിന്ന് പിന്മാറാനോ സമാധാനത്തിന്റെ മാര്‍ഗ്ഗം സ്വികരിക്കനോ തയ്യാറുമല്ല. ആയതുകൊണ്ടുതന്നെ അന്തരാഷ്ട്ര സമൂഹത്തിന്നോ ഒന്നും തന്നെ ചെയ്യാനും കഴിയുന്നില്ല. ഇതുമൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് പതിനായിരക്കണക്കായ തമിഴ്ജനതയാണ്; അവരില്‍ വലിയൊരു വിഭാഗം അഭയാര്‍ഥികളായി അലയുകയാണിന്ന്. സമ്പൂര്‍ണമായ യുദ്ധംതന്നെയാണ് നടക്കുന്നത്. ഈ അവസ്ഥ സൃഷ്ടിക്കുന്നതില്‍ പുലികള്‍ക്കെന്നപോലെ ശ്രിലങ്ക ഭരണകൂടത്തിനും ഉത്തരവാദിത്തമുണ്ട്. സ്വയംഭരണത്തെയും അധികാരവികേന്ദ്രീകരണത്തെയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹാരത്തിന് അനുകൂലമായ ഒരു നടപടിയും ശ്രിലങ്കയില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ കൈക്കൊണ്ടില്ല. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കുന്ന വ്യവസ്ഥയിലൂടെമാത്രമേ ശ്രീലങ്കയുടെ ഐക്യം കാത്തുസൂക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും കഴിയൂ എന്ന ധാരണയില്‍ പ്രധാന സിംഹള പാര്‍ടികള്‍ എത്തിച്ചേരണം. അധികാരത്തിന്റെ അഹങ്കാരംകൊണ്ടോ ആയുധ ശക്തികൊണ്ടോ ശ്രിലങ്കയിലെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല.

Wednesday, April 22, 2009

കേരളം കലാപഭൂമിയാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കരുതിയിരിക്കുക.

കേരളം കലാപഭൂമിയാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കരുതിയിരിക്കുക.

മേലൂട്ട് മഠപ്പുരയിലേക്കുള്ള കലശഘോഷയാത്രയ്ക്കുനേരെ ചെരിപ്പെറിഞ്ഞ്, അത് മുസ്ളിങ്ങളുടെ ഏറാണെന്ന് പ്രചരിപ്പിച്ചാണ് ആര്‍എസ്എസ് തലശേരി കലാപത്തിന് വഴിയൊരുക്കിയത്. അത്തരം 'ചെരിപ്പേറു'കളുടെ കഥ ഇന്ത്യന്‍ രാഷ്ട്രീയചരിത്രം തപ്പിയാല്‍ പലേടത്തും കാണാം. നാഷണല്‍ ഹൈവേയുടെ വികസനം സ്വന്തം ഭൂമിയില്‍ കയറാതിരിക്കാന്‍ വിഗ്രഹങ്ങളും കുരിശടിയും കബറിടവും പ്രത്യക്ഷപ്പെടുന്ന അനുഭവം നമ്മുടെ നാട്ടില്‍ ഒട്ടേറെയുണ്ട്. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വ്യാജമായതിനെ സൃഷ്ടിക്കുക എന്ന കൌശലം പഴകിയതെങ്കിലും കണ്ണൂരില്‍ വീണ്ടും പരീക്ഷിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന്, യുഡിഎഫിന്റെ ചെറുഘടകകക്ഷിയുടെ പ്രമുഖനേതാവ് സംസ്ഥാനത്തെ ഒരു ഉന്നതവ്യക്തിയോട് പറഞ്ഞത്, കേരളത്തില്‍ ആകെ ഒരു സീറ്റേ ഏതെങ്കിലും മുന്നണിക്ക് കിട്ടുമെന്ന് ഉറപ്പിക്കാന്‍ പറ്റുകയുള്ളൂ-അത് കാസര്‍കോടാണ് എന്നാണ്. അവിടെ സിപിഐ എമ്മിലെ പി കരുണാകരന്‍ ജയിക്കും. മറ്റു പത്തൊന്‍പതുസീറ്റിലും(മലപ്പുറം ഉള്‍പ്പെടെ) പ്രവചിക്കാന്‍ പറ്റാത്ത മത്സരം നടക്കുന്നു. യുഡിഎഫിന് അനുകൂല സാഹചര്യമുണ്ടാകണമെങ്കില്‍ ഇനി എന്തെങ്കിലും അത്ഭുതം സംഭവിക്കണം എന്നായിരുന്നു ആ നേതാവിന്റെ വിലയിരുത്തല്‍. വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ്, 'മാതൃഭൂമി'യിലെ ഒരു പത്ര പ്രവര്‍ത്തകന്‍ തിരുവനന്തപുരത്തുവച്ച് സുഹൃത്തായ ഓലൈന്‍ ജേര്‍ണലിസ്റ്റിനോട് തറപ്പിച്ചു പറഞ്ഞു: വോട്ടെടുപ്പുദിവസം സിപിഐ എം കേരളത്തില്‍ പരക്കെ ആക്രമണങ്ങള്‍ നടത്തും; കൊലപാതകങ്ങള്‍വരെ ഉണ്ടാകും എന്ന്. ഏപ്രില്‍ ഒന്നിന് വീക്ഷണം എഴുതി: "പരാജയഭീതിയില്‍ സമനിലതെറ്റി കണ്ണൂരിലെ സിപിഎം നേതൃത്വം''. "നീന്തി കരപറ്റാന്‍ സിപിഎം ഇനി പുറത്തെടുക്കാന്‍പോകുന്ന വൃത്തികെട്ട അടവ് ഏതെന്ന് കാത്തിരുന്നുകാണാം'' എന്നാണ് തൊട്ടടുത്ത ദിവസം കോഗ്രസ് പത്രം പ്രവചനപരമായി എഴുതിയത്. അന്നത്തെ അവരുടെ പ്രധാന വാര്‍ത്ത 'കൃത്രിമത്തിന് സിപിഎം ഗൂഢാലോചന' എന്നായിരുന്നു. യുഡിഎഫ് സ്വാധീനമുള്ള ബൂത്തുകള്‍ പ്രശ്നബൂത്തുകളാക്കി മാറ്റാന്‍ സിപിഐ എം ശ്രമിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ ചെന്ന് അന്ന് ആരോപിക്കുന്നു. "സിപിഎമ്മിന്റെ ഹീനമായ ശ്രമങ്ങളെ വെല്ലുവിളിയായി യുഡിഎഫ് ഏറ്റെടുക്കു''മെന്നും ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം. അടുത്ത ദിവസത്തെ വീക്ഷണത്തിന്റെ പ്രധാന തലക്കെട്ടുകളിലൊന്ന് "കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം'' എന്ന്. അന്ന് അതേ പത്രം മുഖപ്രസംഗമെഴുതുന്നു: "കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഇപ്പോള്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് മാര്‍ക്സിസ്റ്റ് നേതൃത്വം കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു. എല്ലാ സീറ്റിലും തോറ്റ് തുന്നംപാടുമെന്ന് വ്യക്തമായതിന്റെ ലക്ഷണമാണ് അവരുടെ അണികള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ അക്രമം കൂടുതല്‍ വ്യാപിപ്പിച്ച് പോളിങ് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ മുന്നറിയിപ്പായി യുഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ക്സിസ്റ്റുകാരുടെ ഭ്രാന്തന്‍ പെരുമാറ്റത്തെ കാണണം.'' ഏപ്രില്‍ നാലിന് എം എം ഹസ്സന്‍ ലേഖനമെഴുതി. തലക്കെട്ട്- "മാര്‍ക്സിസ്റ്റ് അക്രമത്തെ ചെറുക്കും.'' വളരെ ആസൂത്രിതമായ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളാണ് കണ്ണൂരില്‍ അരങ്ങേറുന്നത്. അതോടൊപ്പംതന്നെ കേരളമൊട്ടാകെ ബംഗാള്‍ മോഡല്‍ ഓര്‍ഗനൈസ്ഡ് റിഗ്ഗിങ്ങിനും സിപിഐ എം വട്ടംകൂട്ടുന്നു. അതിനു മുന്നോടിയായി യുഡിഎഫ് അനുകൂല ബൂത്തുകളെയാകെ പ്രശ്നബാധിതബൂത്തുകളാക്കി മാറ്റാനാണ് നീക്കം-ഹസ്സന്‍ വാദിച്ചു. ഏപ്രില്‍ ആറിന് കെ സുധാകരന്‍, സിപിഐ എം ഉയര്‍ത്തുന്ന അക്രമഭീഷണിയിലാണ് കണ്ണൂരില്‍ തെരഞ്ഞെടുപ്പുകള്‍ നടത്താറുള്ളതെന്ന് പറഞ്ഞും കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തുന്നു. വോട്ടെടുപ്പിന്റെ തലേന്ന് വീക്ഷണം ഇറങ്ങിയത്, "പരാജയഭീതിപൂണ്ട മാര്‍ക്സിസ്റ്റ് അണികള്‍ അക്രമത്തിലൂടെ ജനങ്ങളില്‍ ഭയമുണര്‍ത്തി പോളിങ് ശതമാനം പരമാവധി കുറപ്പിക്കാനുള്ള തന്ത്രം'' പയറ്റുകയാണെന്ന മുഖപ്രസംഗത്തോടെയാണ്. അതിന്റെ തലക്കെട്ട് "പോളിങ് കലക്കാന്‍ അനുവദിക്കരുത്'' എന്ന്. സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെയും ആഭ്യന്തരമന്ത്രിയുടെയും നാടുകളിലാണ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടക്കാന്‍ സാധ്യതയെന്ന കണ്ടെത്തലും നടത്തുന്നുണ്ട് അന്നത്തെ മുഖപ്രസംഗം. കണ്ണൂരിലെ വോട്ടെടുപ്പു ദിവസം വന്‍തോതില്‍ കുഴപ്പം നടക്കുമെന്ന് പടിപടിയായ പ്രചാരണത്തിലൂടെ കോഗ്രസ് നേതൃത്വവും മുഖപത്രവും സ്ഥാപിച്ചതിന്റെ നാള്‍വഴിയാണിത്. അതുകൊണ്ടും തീരുന്നില്ല. എ പി അബ്ദുള്ളക്കുട്ടി എംപിക്കുനേരെ ആക്രമണ നാടകം നടത്തി വാര്‍ത്തയാക്കുകയും അദ്ദേഹത്തിന് വധഭീഷണിയുണ്ടെന്ന് പ്രചരിപ്പിക്കുകയുംചെയ്തു. ഏപ്രില്‍ പത്തിന്റെ വാര്‍ത്ത ഇതാണ്:"കണ്ണൂര്‍: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ എ പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലേറ്. ചാലാട് ബാങ്കിന്് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്. കല്ലേറുകൊണ്ട് ഡ്രൈവറുടെ സീറ്റിന്റെ വശത്തെ ചില്ല് തകര്‍ന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചാലാട് യുഡിഎഫ് പ്രചാരണയോഗത്തില്‍ പ്രസംഗിച്ചു കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കകമാണ് കല്ലേറുണ്ടായത്.'' ഇതൊരു വ്യാജ ആക്രമണമായിരുന്നു. യുഡിഎഫിന്റെ കേന്ദ്രമായ ചാലാട്ടുവച്ച് നടത്തിയ നാടകം. തൊട്ടുത്ത ദിവസം മറ്റൊരു വാര്‍ത്ത അവതരിച്ചു: "കണ്ണൂര്‍: സിപിഎം വിട്ട് യുഡിഎഫില്‍ പ്രവര്‍ത്തിക്കുന്ന എ പി അബ്ദുള്ളക്കുട്ടിക്ക് വധഭീഷണി. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഫോണിലൂടെ ഭീഷണി വന്നത്. എറണാകുളത്ത് യുഡിഎഫ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുêഅദ്ദേഹം. മട്ടന്നൂരില്‍ പ്രസംഗിക്കാന്‍ വന്നാല്‍ തലയെടുക്കുമെന്നും 24 മണിക്കൂര്‍മാത്രമേ ആയുസ്സുള്ളുവെന്നുമാണത്രേ ഫോ ചെയ്തയാള്‍ പറഞ്ഞത്. ഇതിനെത്തുടര്‍ന്ന് അബ്ദുള്ളക്കുട്ടി കണ്ണൂര്‍ ടൌ പോലീസ് സ്റേഷനില്‍ വിളിച്ച് പരാതി നല്‍കി.'' രണ്ട് കാര്യമാണ് വോട്ടെടുപ്പിനുമുമ്പ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഒന്ന്-വോട്ടെടുപ്പുനാളില്‍ സിപിഐ എം വ്യാപകമായി അക്രമം നടത്തും. രണ്ട്: അബ്ദുള്ളക്കുട്ടിയുടെ ജീവന് സിപിഐ എമ്മില്‍നിന്ന് ഭീഷണിയുണ്ട്. 'അവസാന നിമിഷം' നടക്കുന്ന അട്ടിമറിയില്‍ യുഡിഎഫ് കണ്ണുവച്ചിരുന്നു. സാധാരണ നിലയില്‍ വ്യാജനോട്ടീസ് വിതരണം, നുണകള്‍ പ്രചരിപ്പിക്കല്‍, സ്വന്തം വോട്ടുകള്‍ അതിവേഗം ചെയ്തുതീര്‍ത്ത് സംഘര്‍ഷമുണ്ടാക്കല്‍-തുടങ്ങിയ ചില പരിപാടികള്‍ യുഡിഎഫ് നടത്താറുണ്ട്. അത് പതിവാണെന്നുള്ളതുകൊണ്ട്, അതിനേക്കാള്‍ വലിയതെന്തോ പ്ളാന്‍ ചെയ്തിട്ടുണ്ടെന്ന സന്ദേശമാണ്, നടേപറഞ്ഞ യുഡിഎഫ് നേതാവിന്റെ വാക്കുകളില്‍ തെളിഞ്ഞത്. വോട്ടെടുപ്പു തുടങ്ങുന്നതിനുമുമ്പുതന്നെ തൃശൂര്‍-എറണാകുളം ജില്ലകളില്‍നിന്നുള്ള 'ക്വട്ടേഷന്‍' സംഘം കണ്ണൂരിലെത്തിയിരുന്നു. അവര്‍ വന്ന വണ്ടികള്‍, തങ്ങിയ ലോഡ്ജ്, സംഘനേതാക്കളുടെ വിവരം എന്നിവയെല്ലാം പൊലീസിന് ലഭിച്ചു. ഉണര്‍ന്നു പ്രവര്‍ത്തിക്കാനുണ്ടായ നേരിയ സമയവിളംബം, നീക്കങ്ങള്‍ ചോര്‍ന്നുപോകാനുള്ള സാധ്യത-ഇതു രണ്ടുമാണ് സംഘം അപ്പാടെ പിടിയിലാകുന്നതിന് തടസ്സമായത്. മധുര ജോഷി, ചാര്‍ലി തുടങ്ങിയവര്‍ സാധാരണ മനുഷ്യരുടെ ഗണത്തില്‍പെട്ടവരല്ല. പണമുണ്ടാക്കാന്‍ കാശുവാങ്ങി എന്തും ചെയ്യുന്ന മനുഷ്യമൃഗങ്ങളാണ്. കാശ് പറഞ്ഞുറപ്പിക്കുക; ഇരയെ ചൂണ്ടിക്കാണിക്കുക-ഇത്രയുമേ വേണ്ടൂ അവര്‍ക്ക് ആരെയും കൊല്ലാന്‍. അവരാണ് കെ സുധാകരന്റെ ബിസിനസ് പങ്കാളികളായി കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വോട്ടെടുപ്പുനാള്‍ പോയത്. അവര്‍ അകത്തിരിക്കുമ്പോള്‍ അവിടെ എത്തിയവരില്‍ സുധാകരന്‍ മാത്രമല്ല, മുന്‍ മുഖ്യമന്ത്രികൂടിയായ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുണ്ട്, എം വി രാഘവനുണ്ട്. മധുര ജോഷിയും മദ്രാസ് ദാദയുമായി 'ബിസിനസ് ചര്‍ച്ച'യ്ക്കെത്തിയവര്‍! സംഘത്തിലെ രണ്ടുപേരും കണ്ണൂരുകാരന്‍ പ്രജിത്തും പിടിയിലായതാണ് സംഭവങ്ങള്‍ക്ക് വഴിത്തിരിവായത്. കോഗ്രസുമായോ ആ പാര്‍ടിയുടെ ഏതെങ്കിലും നേതാക്കളുമായോ എന്തെങ്കിലും ബന്ധം ഒരുതരത്തിലും ഇല്ലാത്തവരാണ് പിടിക്കപ്പെട്ട തോമസ്, ടെന്‍സ എന്നിവര്‍. പ്രജിത്താകട്ടെ, കെ സുധാകരന്റെ ഗുണ്ടാസംഘത്തില്‍പ്പെട്ട, സുധാകരനുവേണ്ടി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ആറുമാസം തടവിനു ശിക്ഷിക്കപ്പെട്ടയാള്‍. ഇവരെ മൂന്നുപേരെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയും കാണാനില്ല-സുധാകരനല്ലാതെ. വോട്ടെടുപ്പുകഴിഞ്ഞ് സുധാകരന്‍ അനുയായികളോടൊപ്പം പുറപ്പെട്ടത് കണ്ണൂര്‍ സിഐ ഓഫീസിലേക്കാണ്. പൊലീസ് 'അന്യായമായി' പിടികൂടിയ മൂന്നു യുഡിഎഫ് പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പുസമരം; ബഹളം; മുദ്രാവാക്യം വിളി; വീരസ്യപ്രകടനം. അക്ഷരാര്‍ഥത്തില്‍ സുധാകരസംഘം സിഐ ഓഫീസ് കൈയേറി. തുടര്‍ച്ചയായ സമരമാണ്-പതിനഞ്ചുമണിക്കൂര്‍. അതിനിടയില്‍ പിടിയിലായവരെ ചോദ്യംചെയ്യുന്നത് ഒഴിവാക്കുക എന്ന ഒറ്റ നിര്‍ബന്ധം. അത് സുധാകരന്‍ സാധിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീക്ഷണം പത്രത്തിന്റെ ഒന്നാംപുറത്ത് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ ഉമ്മന്‍ചാണ്ടിയും എം വി രാഘവനും എ പി അബ്ദുള്ളക്കുട്ടിയോടൊപ്പം ഇരിക്കുന്ന ചിത്രമാണ് പ്രസിദ്ധീകരിച്ചത്. അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍വിനിയോഗംചെയ്ത് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ണൂര്‍, കാസര്‍കോട്, വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സിപിഐ എം അട്ടിമറിച്ചുവെന്നാണ്. എന്നാല്‍, ആ ദിവസത്തെ വീക്ഷണത്തില്‍ കണ്ണൂരില്‍ എവിടെയെങ്കിലും അക്രമം നടന്നതായോ കള്ളവോട്ട് നടന്നതായോ വാര്‍ത്തയില്ല. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നത് അന്ന് കണ്ണൂരില്‍ സിപിഐ എം അക്രമത്തിനിരയായവരെ കാണാനാണ് താന്‍ തിടുക്കപ്പെട്ട് ചെന്നത് എന്നാണ്. അത്തരമൊരു പരിക്കിന്റെയോ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിന്റെയോ വാര്‍ത്ത വീക്ഷണംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നുമാത്രമല്ല, കണ്ണൂരില്‍ എവിടെയെങ്കിലും അങ്ങനെയൊരു അക്രമമുണ്ടായതായി പൊലീസിന് വിവരമില്ല. പരാതികളുമില്ല. വീക്ഷണത്തിന്റെ വാര്‍ത്ത:"ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴുമെന്ന് കണ്ടപ്പോള്‍ സിപിഎം ഒരിക്കല്‍ക്കൂടി നെറികെട്ട അവരുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പുറത്തെടുത്തു. ഉച്ചവരെ വളരെ സമാധാനപരമായാണ് കാര്യങ്ങള്‍ നടന്നത് എന്നുവരുത്തിയശേഷം ഉച്ചകഴിഞ്ഞ് വ്യാപകമായി അക്രമവും കള്ളവോട്ടുകളും നടത്തി വടക്കന്‍ ജില്ലകളിലെ മണ്ഡലങ്ങളില്‍ സിപിഎം മുന്‍കൂട്ടി നിശ്ചയിച്ച അവരുടെ പദ്ധതി വളരെ സമര്‍ഥമായി നടപ്പാക്കുകയായിരുന്നു''. എവിടെ, എങ്ങനെ - ഉത്തരം വീക്ഷണത്തിനുമില്ല ഉമ്മന്‍ചാണ്ടിക്കുമില്ല. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയും കെ സുധാകരനും ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ടാകുന്നത്. 1. പൊലീസ് പിടിച്ചവരെ വിടുവിക്കാന്‍ എല്ലാ തിരക്കും മാറ്റിവച്ച് പതിനഞ്ചുമണിക്കൂര്‍ കുത്തിയിരുന്നതെന്തിന്? 2. പിടിയിലായവര്‍ യുഡിഎഫുകാരാണോ? എങ്കില്‍ അവര്‍ കണ്ണൂരില്‍ എന്തിനു വന്നു? 3. പിടിയിലായവര്‍ സുധാകരന്‍ പറഞ്ഞപ്രകാരം ബിസിനസ് പങ്കാളികളാണെങ്കില്‍ എന്തു ബിസിനസ്? 4. ഉമ്മന്‍ചാണ്ടി തിടുക്കപ്പെട്ട് (ആകാശമാര്‍ ഗം) കണ്ണൂരിലെത്തിയതെന്തിന്? 5. അബ്ദുള്ളക്കുട്ടി ചിത്രത്തിലില്ലാതിരിക്കെ അദ്ദേഹത്തെ കൊല്ലാന്‍ താന്‍ പദ്ധതിയിട്ടില്ലെന്ന് സുധാകരന്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞത് എന്തിന്? 6. കണ്ണൂരില്‍ കള്ളവോട്ട്, അക്രമം എന്നെല്ലാം ആരോപിക്കുന്നതല്ലാതെ, എവിടെ എപ്പോള്‍ നടന്നു എന്നും എന്തുകൊണ്ട് പരാതി കൊടുത്തില്ല എന്നും പറയാന്‍ കഴിയാത്തതെന്തുകൊണ്ട്? മാധ്യമങ്ങള്‍ ഒളിച്ചുവച്ചും തമസ്കരിച്ചും ഗൌരവം ചോര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തെ കത്തിക്കുമായിരുന്ന ഒരു രാഷ്ട്രീയ ക്രിമിനല്‍ ഗൂഢാലോചനയുടെ ചരടുകളാണ് ഈ ചോദ്യങ്ങള്‍. വരുംനാളുകളില്‍ യുഡിഎഫിനെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന ചോദ്യങ്ങളുമാണിവ
പി എം മനോജ്.ദേശാഭിമാനി.

മാധ്യമങ്ങള്‍ അപകടകാരികളായ സാമൂഹികദ്രോഹികളായി മാറി: സക്കറിയ

മാധ്യമങ്ങള്‍ അപകടകാരികളായ സാമൂഹികദ്രോഹികളായി മാറി: സക്കറിയ

മനാമ: നിഷ്കരുണമായ സാമൂഹികദ്രോഹം ചെയ്യുന്ന തലത്തിലേക്ക് മാധ്യമങ്ങള്‍ അധഃപ്പതിച്ചതായി പ്രമുഖ എഴുത്തുകാരന്‍ സക്കറിയ. ഏറ്റവും താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വായനക്കാരോട് ഉത്തരവാദിത്തമില്ല. അതുകൊണ്ട് രാഷ്ട്രീയക്കാരേക്കാള്‍ അപകടകാരികളായ സാമൂഹിക ദ്രോഹികളായി മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. 'ഗള്‍ഫ് മാധ്യമം' ഓഫീസില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സക്കറിയ.
കേരളത്തിലെ ദൃശ്യ^ അച്ചടി മാധ്യമരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ പരിണാമങ്ങളെക്കുറിച്ച് സക്കറിയ വിശദമായി സംസാരിച്ചു. താളത്തിന് തുള്ളുന്ന സാധനങ്ങളായി ദൃശ്യമാധ്യമങ്ങള്‍ മാറിയിരിക്കുന്നു. അതിജീവന പ്രശ്നങ്ങളുടെ ഭാഗമായി ഏതു തരത്തിലുമുള്ള വാര്‍ത്തയും വില്‍ക്കാവുന്ന സ്ഥിതിയാണ്. ആരാണ് ഈ മല്‍സരം തുടങ്ങിവച്ചത്, എന്താണ് അതിന്റെ പ്രത്യാഘാതം എന്ന് മാധ്യമങ്ങള്‍ക്ക് അകത്തും പുറത്തും ഉള്ളവര്‍ ചിന്തിക്കുന്നില്ല.'ഏഷ്യാനെറ്റ്' തുടങ്ങിയ അവസരത്തില്‍ ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം നടത്തിയതെന്ന് ചാനലിന്റെ തുടക്കക്കാരില്‍ ഒരാളായ സക്കറിയ പറഞ്ഞു. ആശയ^ പ്രത്യയശാസ്ത്ര തലത്തിലും വ്യക്തിപരമായും ചില ഗുണങ്ങളുള്ള വ്യക്തികളാണ് അന്ന് അതിലുണ്ടായിരുന്നത്. അവരില്‍ ചിലര്‍ ഇന്നും ഉള്ളതുകൊണ്ട് അതിന്റെ ചില ഗുണങ്ങള്‍ വാര്‍ത്തകളിലും മറ്റും കാണാം.
പത്രപ്രവര്‍ത്തകര്‍ തന്നെ പത്രപ്രവര്‍ത്തകരെ പരിശീലിപ്പിച്ചുവിടുന്ന പ്രസ് ക്ലബ് പഠനം അധഃപ്പതനത്തിന് ഒരു കാരണമാണ്. കേരള ചരിത്രവും സാമൂഹിക ജീവിതവും മലയാളി പാരമ്പര്യവും ജനങ്ങളുടെ താല്‍പര്യങ്ങളും അറിയാത്ത, ചില ജാതി^ മതപ്പേരുകളും രാഷ്ട്രീയക്കാരുടെ പേരും മാത്രം കൈമുതലാക്കി പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമങ്ങളിലേക്ക് വരുന്നത്. കുറുക്കുവഴികള്‍ മാത്രമാണ് അവര്‍ അഭ്യസിക്കുന്നത്. മല്‍സരത്തില്‍ എങ്ങനെ വിജയിയാകാം എന്ന അവബോധമാണ് ഇത്തരം പത്രപ്രവര്‍ത്തകരുടെ കൈമുതല്‍. മല്‍സരത്തിന്റെ ഭാഗമായി ഈ പ്രവണത തിരുത്താന്‍ ആരും തയാറല്ല. മല്‍സരത്തില്‍ മാധ്യമ ഉടമകള്‍ വളരുന്നതല്ലാതെ പത്രപ്രവര്‍ത്തനത്തിന് അത് ഗുണം ചെയ്തിട്ടുമില്ല.ദൃശ്യമാധ്യമ ഉടമകളില്‍ നിന്ന് ഭിന്നമായി അച്ചടി മാധ്യമങ്ങള്‍ക്ക് മൂല്യബോധമുള്ള ഉടമകളാണുണ്ടായിരുന്നതെന്ന് സംഭാഷണത്തില്‍ പങ്കെടുത്ത കേരളീയ സമാജം സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമിന്‍ പറഞ്ഞു. നഷ്ടം സഹിച്ചും പത്രം നടത്താന്‍ തയാറുള്ള മൂല്യബോധമുള്ള ഉടമകളുടെ അഭാവമല്ലേ അധഃപതനത്തിന് കാരണം എന്ന് അദ്ദേഹം ചോദിച്ചു. ഈ അഭിപ്രായത്തോട് സക്കറിയ വിയോജിച്ചു. അഭിപ്രായസ്വാതന്ത്യ്രം പൌരന് നല്‍കുന്ന സ്വാതന്ത്യ്രത്തിന്റെ വകഭേദമാണ് പത്രസ്വാതന്ത്യ്രം. ഇത് സ്വന്തം താല്‍പര്യത്തിന് ദുരുപയോഗം ചെയ്യുകയാണ് പത്രമുടമകള്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്ത മനുഷ്യനെപ്പറ്റിയാണ്, പൌരനെപ്പറ്റിയാണ് എന്ന് തിരുത്തിയാല്‍ സര്‍ക്കുലേഷന്‍ കുറയും എന്നതിനാല്‍ വാര്‍ത്ത രാഷ്ട്രീയത്തെപ്പറ്റിയാണ് എന്ന തെറ്റിധാരണ തിരുത്താന്‍ ആര്‍ക്കും ധൈര്യമില്ല. താന്‍ സ്വയം ഒരു ബലിയാടാവുകയാണെന്ന് വായനക്കാരന്‍ അറിയുന്നില്ല. അച്ചടിച്ചതിനുപുറകിലെ സത്യം ഒരിക്കലും അയാള്‍ക്ക് അറിയാന്‍ കഴിയില്ല.
ആള്‍ദൈവങ്ങളും ക്ഷേത്രാചാരങ്ങളും മറ്റും സാമൂഹിക പ്രസ്ഥാനങ്ങളായത് മാധ്യമ ഇടപെടല്‍ വഴിയാണ്. വര്‍ഗീയതയെ ഹൃദയവികാരമില്ലാതെ അവര്‍ വിറ്റുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ലാത്ത നിലയാണിന്ന്. സ്ഥാപനവത്കരണവും അതിന്റെ ആവശ്യങ്ങളും ഒരു വശത്തും ലാഭം മറുവശത്തുമായി നില്‍ക്കുമ്പോള്‍ വായനക്കാരനുവേണ്ടി തങ്ങള്‍ എന്തുചെയ്യുന്നു, മലയാളിയെ മുന്‍നിര്‍ത്തിയാണോ വാര്‍ത്ത എന്നീ ചോദ്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.പത്രങ്ങള്‍ നല്‍കുന്നതിനപ്പുറത്തേക്ക് യാഥാര്‍ഥ്യങ്ങളെ നേരിട്ടുകാണാന്‍ വഴിയൊരുക്കി എന്നതാണ് ദൃശ്യമാധ്യമങ്ങള്‍ കൊണ്ടുണ്ടായ ഗുണം. രാഷ്ട്രീയത്തിന്റെയും മറ്റും മുഖംമൂടികള്‍ മാറ്റിയെടുക്കാന്‍ ഇത് സഹായിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.കേരളീയ സമാജം സാഹിത്യവിഭാഗം ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് സക്കറിയ ബഹ്റൈനിലെത്തിയത്. സമാജം അസി. സെക്രട്ടറി എം.കെ. സിറാജുദ്ദീന്‍, അനില്‍ വെങ്കോട്, സയീദ് റമ്ദാന്‍ എന്നിവരും സന്നിഹിതരായിരുന്നു.
കെ. കണ്ണന്‍ കടപ്പാട് .മാധ്യമം

Monday, April 20, 2009

കേരളത്തെ കത്തിക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു

കേരളത്തെ കത്തിക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു.

ആക്ഷന്‍ ചലച്ചിത്രങ്ങളില്‍ കാണുന്നതുപോലുള്ള, കേരളത്തിന് അങ്ങനെമാത്രം അറിവുള്ള ഒരു ക്രിമിനല്‍-രാഷ്ട്രീയ ഗൂഢാലോചനയുടെ വിവരങ്ങളാണ് വോട്ടെടുപ്പുദിവസം കണ്ണൂരില്‍നിന്നുവന്നത്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി രാഷ്ട്രീയ കൊലപാതകം ആസൂത്രണംചെയ്യുക, അതുനടന്നാല്‍ ഉത്തരവാദിത്തം എതിര്‍കക്ഷിയുടെ തലയില്‍വച്ചുകെട്ടാനുള്ള തയ്യാറെടുപ്പു നടത്തുക, വരാനിരിക്കുന്ന കുഴപ്പങ്ങള്‍ക്കും നാടകത്തിനും നേതൃത്വം നല്‍കാന്‍ മുന്‍ മുഖ്യമന്ത്രിയായ സമുന്നതന്‍ നേരിട്ട് വിമാനമാര്‍ഗം കുതിച്ചെത്തുക, ക്രിമിനലുകള്‍ പിടിക്കപ്പെട്ടപ്പോള്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ എംഎല്‍എയും സംഘവും പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിക്കുക, അതനുവദിച്ച് പൊലീസ് പ്രതികളെ പെറ്റികേസ് ചുമത്തി വിട്ടുകൊടുക്കുക-നീതിന്യായ വ്യവസ്ഥ പുലരുന്ന ഒരു നാട്ടിലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതൊക്കെയും. കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികൂടിയായ കെ സുധാകരന്‍ എംഎല്‍എയാണ് പതിനഞ്ചുമണിക്കൂര്‍ പൊലീസ് സ്്റ്റേഷനുമുന്നില്‍ സത്യഗ്രഹമിരുന്ന്് മൂന്നുപേരെ മോചിപ്പിച്ചത്. മൂന്നുപേരും ക്രിമിനല്‍ പശ്ചാത്തലത്തിലൊഴികെ സുധാകരനുമായി പ്രത്യക്ഷത്തില്‍ ബന്ധമുള്ളവരല്ല. ഒരാള്‍മാത്രമാണ് കോഗ്രസുകാരന്‍. എന്നിട്ടും വോട്ടെടുപ്പുദിവസം മറ്റെല്ലാം മാറ്റിവച്ച് സുധാകരന്‍ വെപ്രാളപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തുകയും പതിനഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായ ഉപരോധം നടത്തുകയുംചെയ്തത് എന്തിനെന്ന ചോദ്യം ഉത്തരംകിട്ടാതെ അവശേഷിക്കുകയാണ്. പൊലീസ് സേനയിലെ ചില സേവകരെ ഉപയോഗിച്ച് കേസിന് തുമ്പില്ലാതാക്കാനുള്ള ആസൂത്രിതനീക്കം സുധാകരന്‍ നടത്തിയെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. വാടകക്കൊലയാളി സംഘമാണ് എത്തിയതെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാന്‍ സുധാകരന്‍ നടത്തിയ എല്ലാ ശ്രമവും അപഹാസ്യമാംവിധം പരാജയപ്പെടുകയാണ്. കേരളത്തെ കലാപഭൂമിയാക്കാനുള്ള പദ്ധതിയാണ് വാടകക്കൊലയാളികളെ ഉപയോഗപ്പെടുത്തി ആസൂത്രണംചെയ്തത് എന്നതിനുള്ള വസ്തുതാപരവും സാഹചര്യത്തിന്റെ വെളിച്ചത്തിലുള്ളതുമായ അലംഘനീയ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. പിടിയിലായവര്‍ ഏതു സംഘത്തില്‍പെടുന്നു, അവരുടെ പശ്ചാത്തലം എന്താണ്, അവര്‍ക്ക് സുധാകരനുമായി എന്താണ് 'ബിസിനസ്', സ്വന്തം നാട്ടില്‍ വോട്ടുചെയ്യാതെ പോളിങ് ദിവസം കൂട്ടത്തോടെ സുധാകരന്റെ നാട്ടില്‍ 'സൌഹൃദ സന്ദര്‍ശനം' നടത്തിയതിനുപിന്നിലെ ലക്ഷ്യങ്ങളെന്തൊക്കെ, അവരുമായി ബന്ധംപുലര്‍ത്തിയത് ആരൊക്കെ, ഉമ്മന്‍ചാണ്ടി എന്തിന് വോട്ടെടുപ്പുദിവസം കണ്ണൂരില്‍ പറന്നുവന്നു, സുധാകരന്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പുനടത്തിയതിലെ അസ്വാഭാവികത എന്ത്, ക്രിമിനലുകള്‍ പിടിയിലായതിനുപുറകെ പത്രസമ്മേളനം വിളിച്ച് എ പി അബ്ദുള്ളക്കുട്ടിയെ വധിക്കാന്‍ താന്‍ ആളെ വിട്ടിട്ടില്ല എന്ന് സുധാകരന്‍ പറയാനിടവന്നത് എന്തുകൊണ്ട്-ഇങ്ങനെയുള്ള അനേകം ചോദ്യങ്ങള്‍ രാഷ്ട്രീയ കേരളത്തിനുമുന്നില്‍ കത്തിനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിനെ യുഡിഎഫ് വല്ലാതെ ഭയപ്പെട്ടിരുന്നു എന്നും അവസാനനിമിഷം നടക്കാനിരിക്കുന്ന ചില അടിയൊഴുക്കിലാണ് പ്രതീക്ഷയെന്ന് യുഡിഎഫ് നേതാക്കള്‍തന്നെ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍തന്നെ അത്തരത്തിലുണ്ടായി. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട് പാര്‍ലമെന്റ് നിയോജകമണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട്ചെയ്തതായാണ് പ്രതിപക്ഷനേതാവ് എന്ന പദവിക്കുപോലും അപമാനമാംവിധം ഉമ്മന്‍ചാണ്ടി ആരോപണം ഉന്നയിച്ചത്. സ്വന്തം നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയശേഷം അസ്വാഭാവികമായ ആവേശത്തോടെ മലബാറിലേക്ക് അദ്ദേഹം പറന്നെത്തുകയാണുണ്ടായത്. മേല്‍പ്പറഞ്ഞ മൂന്ന് നിയോജകമണ്ഡലത്തില്‍ ക്രമസമാധാനത്തകര്‍ച്ചയുണ്ടാകുമെന്നും കേന്ദ്രസേനയുടെ നിയന്ത്രണത്തില്‍ വോട്ടെടുപ്പ് നടത്തണമെന്നും കോടതിയോട് ആവശ്യപ്പെട്ടവരാണ് യുഡിഎഫ്. അത് കോടതി അംഗീകരിക്കാത്തതില്‍ ജാള്യമുണ്ടെന്നും അത് മറച്ചുപിടിക്കാന്‍ ന്യായമായും പ്രതിപക്ഷനേതാവിന് ബാധ്യതയുണ്ടെന്നതും മറക്കുന്നില്ല.എന്നാല്‍, അത്തരം പ്രതീക്ഷകളെയും പ്രവചനങ്ങളെയും തള്ളി തികച്ചും സമാധാനപരമായി ഇരുപത് നിയോജകമണ്ഡലത്തിലും പോളിങ് നടന്നു. വോട്ടെടുപ്പുസമയത്ത് ഒരിടത്തും അനിഷ്ടസംഭവമൊന്നും ഉണ്ടായില്ല. പോളിങ് ശതമാനം വര്‍ധിക്കുകയുംചെയ്തു. സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് രേഖപ്പെടുത്താനുള്ള അവസരം മുഴുവന്‍ സമ്മതിദായകര്‍ക്കും ലഭിച്ചു എന്നത് വ്യക്തമായിക്കഴിഞ്ഞു. അനാവശ്യമായ ഭീതി പരത്താനാണ് യുഡിഎഫ് ശ്രമിച്ചത്. അത് നടന്നില്ല. കോഗ്രസ് ഉന്നയിച്ച ആക്ഷേപം തികച്ചും അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞുകഴിഞ്ഞു. ഇതാണെങ്കില്‍ പുതിയതല്ലതാനും. കൂത്തുപറമ്പിലും അഴീക്കോട്ടും ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ നടത്തിയ പ്രചാരണം ആരും മറന്നുകാണില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേകമായാണ് നടത്തിയത്. ആവശ്യത്തിലധികം പൊലീസ്സേനയെ നിയോഗിക്കുകയുംചെയ്തു. എന്നിട്ടും എല്‍ഡിഎഫിന് സീറ്റും വോട്ടും വര്‍ധിക്കുകയാണുണ്ടായത്. ഇപ്പോള്‍ കള്ളവോട്ട് നടന്നു എന്നുപറയുന്നതും പഴയതിന്റെ തുടര്‍ച്ച മാത്രമാണ്. അതിനുമപ്പുറം, വാടക ഗുണ്ടകളെയടക്കം ഉപയോഗിച്ച് കുഴപ്പമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന്റെ മുന്നൊരുക്കമായാണ് ഇത്തവണ 'തെരഞ്ഞെടുപ്പക്രമ'ത്തിന്റെയും 'കള്ളവോട്ടി'ന്റെയും കല്‍പ്പിതകഥകള്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ അമിതാവേശത്തോടെ പ്രചരിപ്പിച്ചത് എന്ന സംശയവും ബലപ്പെടുന്നുണ്ട്. കണ്ണൂരിലെ ഗൂഢാലോചന കൃത്യസമയത്ത് വിവരം പൊലീസിന് ലഭിച്ചതുകൊണ്ട് നടക്കാതെ പോയി എന്നതില്‍ ആശ്വസിക്കുന്നതിനൊപ്പം, അത് നടന്നിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു എന്നും ചിന്തിക്കേണ്ടതുണ്ട്. നാടിനെ കത്തിക്കുന്ന പദ്ധതിയാണ് ആസൂത്രണംചെയ്യപ്പെട്ടത്. കേസ് പ്രത്യേക സംഘത്തെവച്ച് അന്വേഷിക്കുമെന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഉചിതമായ ഇടപെടലാണ്. കര്‍ക്കശമായ അന്വേഷണം നടത്തി, കുറ്റക്കാര്‍ എത്ര വമ്പന്മാരായാലും നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇത്തരം ക്രിമിനലുകളുടെ വിഹാരരംഗമായി കേരള രാഷ്ട്രീയം തുടര്‍ന്നുകൂടാ. ഇ പി ജയരാജനെ വെടിവയ്ക്കാന്‍ വാടകക്കൊലയാളികളെ അയക്കുകയും നിരപരാധിയായ ചെറുപ്പക്കാരനെ വഴിവക്കിലിട്ട് വെടിവച്ചു കൊല്ലുകയും ചെയ്തവയുള്‍പ്പെടെ അനേകം ആക്രമണക്കേസുകളുമായി നേരിട്ട് ബന്ധമുള്ള പേരാണ് സുധാകരന്റേത്. അത്തരമൊരു ക്രിമിനല്‍ പശ്ചാത്തലക്കാരന്‍ ഇരിക്കേണ്ടത് ജനപ്രതിനിധിസഭയിലല്ല, സെന്‍ട്രല്‍ ജയിലിലാണ്. അത്തരക്കാര്‍ക്കുവേണ്ടി വക്കാലത്തുമായി രംഗത്തുവരുന്ന മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുക എന്ന ക്രിമിനല്‍ക്കുറ്റമാണെന്ന കാര്യവും ഓര്‍മിപ്പിക്കട്ടെ.

ഇസ്രയേലി ചാര ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചു

ഇസ്രയേലി ചാര ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചു .



ശ്രീഹരിക്കോട്ട: ഇസ്രയേലി ചാര ഉപഗ്രഹമായ റിസാറ്റ്-2 ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. ഉപഗ്രഹം ആര്‍ക്കുവേണ്ടിയാണെന്ന ദുരൂഹത തുടരവെ തിങ്കളാഴ്ച പുലര്‍ച്ചെ 6.45ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി-12 റോക്കറ്റ് ഉപയോഗിച്ച് റിസാറ്റ്-2നൊപ്പം ചെന്നൈ അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച അനുസാറ്റിനെയും 550 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചു. എന്നാല്‍, ഇതില്‍ നേരിയ വ്യതിയാനം ഉണ്ടായത് പരിഹരിക്കാനുള്ള തീവ്രശ്രമം ആരംഭിച്ചിട്ടുണ്ട്. തൊള്ളായിരം കോടി രൂപയുടെ അഴിമതി നടന്ന ഇസ്രയേല്‍ ആയുധ ഇടപാടിന്റെ ഭാഗമായാണ് റിസാറ്റ്-2 വിക്ഷേപണം. വിവാദ ഇടപാടിലെ മുഖ്യപങ്കാളിയായ ആയുധക്കമ്പനി ഇസ്രയേല്‍ സ്പെയ്സ് ഇന്‍ഡസ്ട്രീസിന്റേതാണ് ഉപഗ്രഹം. പൂര്‍ണമായും ഇസ്രയേല്‍ രൂപകല്‍പ്പനചെയ്തു നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഗുണഭോക്താക്കള്‍ ഇന്ത്യയാണോ ഇസ്രയേലാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉപഗ്രഹത്തില്‍നിന്നുള്ള വിവരങ്ങള്‍ ഏതുസമയത്തും ഇസ്രയേലിന് ശേഖരിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഉപഗ്രഹത്തിന് ബൈക്കിന്റെ നമ്പര്‍വരെ നിരീക്ഷിച്ച് വിവരങ്ങള്‍ നല്‍കാനാവും. ഇരുപത്തിനാല് മണിക്കൂറും ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കും. കഴിഞ്ഞവര്‍ഷം ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഇസ്രയേല്‍ ചാരഉപഗ്രഹം ടെക്സാറിനേക്കാള്‍ പ്രവര്‍ത്തനശേഷിയുണ്ടിതിന്. ടെക്സാര്‍ ഉപയോഗിച്ചാണ് പലസ്തീനുനേരെ കടന്നാക്രമണത്തിന് പദ്ധതി തയ്യാറാക്കുന്നത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ദൂരദര്‍ശനടക്കം എല്ലാ ചാനലുകളെയും തത്സമയ സംപ്രേഷണത്തില്‍നിന്ന് ഒഴിവാക്കിയായിരുന്നു വിക്ഷേപണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണവുമുണ്ടായിരുന്നു. മിക്കവരും ശ്രീഹരിക്കോട്ടയിലെ സ്പെയ്സ് സെന്ററിന് ഏറെ ദൂരെനിന്നാണ് വിക്ഷേപണം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. റിസാറ്റ്-2 ചാരഉപഗ്രഹമല്ലെന്നും വേണമെങ്കില്‍ ഇക്കാര്യത്തിന് ഉപയോഗിക്കാമെന്നുമാണ് വിക്ഷേപണത്തിന് ശേഷം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ജി മാധവന്‍നായര്‍ പറഞ്ഞത്. രാജ്യത്തിനുള്ള പുതുവര്‍ഷ സമ്മാനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതിക്ഷോഭത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ റിസാറ്റ്-2 സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആറിന് നിശ്ചയിച്ച റിസാറ്റ്-2 വിക്ഷേപണം വ്യാപക വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് മാറ്റിയതാണ്. എന്നാല്‍, ഇസ്രയേല്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് 20ന് വിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഐഎസ്ആര്‍ഒ സ്വന്തമായി വികസിപ്പിച്ച റിസാറ്റ്-1 വിക്ഷേപണം ഈ വര്‍ഷംതന്നെ നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. റിസാറ്റ്-2 വിക്ഷേപണത്തെതുടര്‍ന്ന് റിസാറ്റ്-1 വൈകാനിടയുണ്ട്. രണ്ടാമത്തെ വിക്ഷേപണത്തറയില്‍ ഉപഗ്രഹം ഉറപ്പിച്ച പിഎസ്എല്‍വി സി-12 റോക്കറ്റിന്റെ മുകള്‍ഭാഗത്തുനിന്ന് അന്തിമ കൌണ്ട്ഡൌണിന് തൊട്ടുമുമ്പ് കണക്ടറുകള്‍ ഊരിവീണത് ആശങ്ക പടര്‍ത്തി.

തെരഞ്ഞെടുപ്പുദിവസം കണ്ണൂരില്‍ കലാപമുണ്ടാക്കാന്‍ കെ സുധാകരന്‍ എംഎല്‍എ എത്തിച്ചത് നൂറ്റമ്പതോളം പ്രൊഫഷണല്‍ ഗുണ്ടകളെ.

തെരഞ്ഞെടുപ്പുദിവസം കണ്ണൂരില്‍ കലാപമുണ്ടാക്കാന്‍ കെ സുധാകരന്‍ എംഎല്‍എ എത്തിച്ചത് നൂറ്റമ്പതോളം പ്രൊഫഷണല്‍ ഗുണ്ടകളെ.


തിരു: തെരഞ്ഞെടുപ്പുദിവസം കണ്ണൂരില്‍ കലാപമുണ്ടാക്കാന്‍ കെ സുധാകരന്‍ എംഎല്‍എ എത്തിച്ചത് നൂറ്റമ്പതോളം പ്രൊഫഷണല്‍ ഗുണ്ടകളെ. ചാലക്കുടി, എറണാകുളം എന്നിവിടങ്ങളില്‍നിന്നുള്ള വാടകക്കൊലയാളികള്‍ക്കു പുറമെ മംഗലാപുരം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ക്വട്ടേഷന്‍സംഘങ്ങളെ കൊണ്ടുവന്നു. കണ്ണൂരില്‍ കൊലപാതകം നടത്തി കുറ്റം സിപിഐ എമ്മിനുമേല്‍ ആരോപിച്ച് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം കലാപം സൃഷ്ടിക്കാനായിരുന്നു പദ്ധതി. വോട്ടെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പുതന്നെ ക്വട്ടേഷന്‍സംഘങ്ങള്‍ കണ്ണൂരില്‍ തമ്പടിച്ചു. തെരഞ്ഞെടുപ്പുദിവസം സിപിഐ എം അക്രമം അഴിച്ചുവിടുമെന്നും ബൂത്ത് പിടിച്ചെടുക്കുമെന്നും അത് തടയാനാണ് ഗുണ്ടാസംഘങ്ങളെ ഒരുക്കിനിര്‍ത്തുന്നതെന്നും സുധാകരന്‍ കോഗ്രസ് നേതാക്കളെ ധരിപ്പിച്ചു. വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം നടത്താനുള്ള ഗൂഢാലോചന കണ്ണൂരിലെ ഒരു വിഭാഗം കോഗ്രസ് നേതാക്കളില്‍നിന്ന് മറച്ചുപിടിച്ചതായും സൂചനയുണ്ട്. ക്രിമിനലുകള്‍ കണ്ണൂര്‍ ഡിസിസി ഓഫീസിലും ക്യാമ്പ് ചെയ്തിരുന്നു. പുതുപ്പള്ളിയില്‍ വോട്ട് ചെയ്ത് കണ്ണൂരില്‍ കുതിച്ചെത്തിയ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഡിസിസി ഓഫീസിലെത്തുമ്പോള്‍ വാടകക്കൊലയാളി സംഘവും വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു. ആയുധസന്നാഹത്തോടെയാണ് പ്രൊഫഷണല്‍ കൊലയാളിസംഘങ്ങള്‍ കണ്ണൂരില്‍ റോന്തുചുറ്റിയത്. അപരിചിതര്‍ സംശയകരമായ സാഹചര്യത്തില്‍ സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങിയതിന് ദൃക്സാക്ഷികളുണ്ട്. മംഗലാപുരത്തുനിന്നെത്തിയത് മുംബൈ അധോലോകബന്ധമുള്ള സംഘമാണെന്നാണ് സൂചന. ഡിസിസി ഓഫീസില്‍ ഗുണ്ടകള്‍ തമ്പടിച്ചിട്ടുണ്ടെന്ന് വോട്ടെടുപ്പുദിവസം ഒരു കോഗ്രസ് നേതാവുതന്നെ കണ്ണൂരിലെ 'പത്രസുഹൃത്തുക്കളെ' അറിയിച്ചിരുന്നു. അതേ നേതാവ് പിന്നീട് സുധാകരന്റെ കുത്തിരിയിരിപ്പുസ്ഥലത്തെത്തുകയും ചെയ്തു. എറണാകുളം ജില്ലയിലെ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത് മധ്യകേരളത്തിലെ ഒരു കോഗ്രസ് സ്ഥാനാര്‍ഥി മുഖേനയാണെന്നും സൂചനയുണ്ട്. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചനയെക്കുറിച്ച് കൃത്യമായ വിവരമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ തെളിയിച്ചു. പൊലീസിനെ അറിയിക്കാതെയാണ് അദ്ദേഹം വോട്ടെടുപ്പ് ദിവസം കണ്ണൂരില്‍ എത്തിയത്. വിഐപികള്‍ വരവുംപോക്കും അറിയിക്കേണ്ട സ്പെഷ്യല്‍ ബ്രാഞ്ചില്‍ പ്രതിപക്ഷനേതാവിന്റെ യാത്രവിവരം ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആരാണ് മതത്തിന്റെ എതിരാളികള്‍?

ആരാണ് മതത്തിന്റെ എതിരാളികള്‍?
സുകുമാര്‍ അഴീക്കോട്...

കേരളത്തില്‍ ബഹുമാന്യരായ കുറച്ച് മെത്രാന്മാരുടെ അപവാദം ഒഴിച്ചാല്‍, ക്രൈസ്തവ സഭകളില്‍ പലതിന്റെയും ഉന്നതാധ്യക്ഷന്മാര്‍ ഇടയലേഖനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും ഇടതുപക്ഷത്തിനെതിരായി തെരഞ്ഞെടുപ്പില്‍ കക്ഷിചേര്‍ന്നതായി തോന്നുന്നു. വിശുദ്ധ ഭൂമിയാം പലസ്തീനിനെ മുസ്ളിങ്ങളില്‍നിന്ന് വിമോചിപ്പിക്കാന്‍ യൂറോപ്പിലെ ക്രൈസ്തവര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുരിശുയുദ്ധങ്ങള്‍ പ്രഖ്യാപിച്ചിരുന്നല്ലോ. ഇപ്പോള്‍ പലസ്തീനെ മുസ്ളിങ്ങളില്‍നിന്ന് മോചിപ്പിക്കുന്ന സമരം ഇസ്രയേല്‍ ഏറ്റെടുത്തിരിക്കയാണ്. ക്രൈസ്തവസഭകള്‍ വിശുദ്ധനഗരത്തെയും മുസ്ളിങ്ങളെയും യഹൂദന്മാര്‍ക്ക് വിട്ടുകൊടുത്തിട്ട് കേരളത്തെ വിമോചിപ്പിക്കാനുള്ള ഗാഢശ്രമത്തില്‍ ഏര്‍പ്പെട്ടിട്ട് കാലം കുറെയായി. കുരിശുയുദ്ധത്തിന്റെ ഓര്‍മയിലാകണം വിമോചനസമരം എന്ന(ഡോ മിളോട്ടിനെ ഓര്‍മിപ്പിക്കുന്ന) ആശയം പ്രബലമായത്. പഴയ കുരിശുയുദ്ധമെന്നപോലെ വിമോചനസമരവും ലക്ഷ്യം കണ്ടില്ല. എങ്കിലും സഭാധ്യക്ഷന്മാര്‍, തങ്ങള്‍ക്ക് കേരളത്തില്‍ വേറൊരു കടമയും നിറവേറ്റാനില്ലെന്ന മട്ടില്‍, കേരളത്തെ കമ്യൂണിസത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ വിശ്വാസികളെ ഇടയ്ക്കിടെ ഇടയലേഖനങ്ങളിലൂടെ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുന്നു. വെളുത്ത വാവില്‍ പല രോഗങ്ങളും പൊട്ടിപ്പുറപ്പെടാറുള്ളതുപോലെ ഈ മോചനപ്രസ്ഥാനം തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഉടലെടുക്കുന്നത്. ഈ അവസരത്തില്‍ സഭാമേലാളന്മാരുടെ ഉള്ളിലിരിക്കുന്ന ആത്മീയതയും സാംസ്കാരിക ലക്ഷ്യവും ക്ഷേമസന്ദേശവുമെല്ലാം കമ്യൂണിസം കേരളീയരെക്കൊണ്ട് തിരസ്കരിപ്പിക്കുന്നതില്‍ ചുരുങ്ങിക്കഴിയുന്നു. കമ്യൂണിസം രംഗത്തെത്തിയിട്ടില്ലാതിരുന്ന ഒരു വിദൂരകാലത്ത് ജീവിച്ച ക്രിസ്തുഭഗവാന്‍ മറ്റെന്തെല്ലാമോ പ്രവര്‍ത്തിക്കുകയും കാര്യങ്ങള്‍ ഉപദേശിക്കുകയും ചെയ്തിരുന്നല്ലോ. ഇന്ന് ആ പ്രവര്‍ത്തനങ്ങള്‍ക്കൊന്നിനും പ്രസക്തിയില്ലേ! അക്രൈസ്തവത്വം എന്നുപറഞ്ഞാല്‍ കമ്യൂണിസം എന്നതില്‍ അതെല്ലാം ഉള്‍പ്പെടുമെന്നുണ്ടോ? മറ്റൊരു വിധത്തില്‍ ചോദിക്കട്ടെ, ക്രിസ്തുദേവന്‍ കമ്യൂണിസത്തെ എതിര്‍ക്കാത്തതുകൊണ്ട് ശരിയായ ക്രൈസ്തവനല്ലെന്നു വരുമോ? ഉള്ളതെല്ലാം വിറ്റ് പാവങ്ങള്‍ക്ക് കൊടുക്കാന്‍ ഉപദേശിച്ച ആദ്യ കമ്യൂണിസ്റ്റല്ലേ ക്രിസ്തുദേവന്‍? ക്രൈസ്തവമത സംഘടനകളില്‍ത്തന്നെ സദാചാരപരവും ലൈംഗികവും അധികാരപരവും സ്വഭാവശുദ്ധിയെ സംബന്ധിക്കുന്നതുമായ ഒരുപാട് വൈകല്യങ്ങള്‍ ഉണ്ടെന്ന് സഭകളുടെ ഉള്ളില്‍നിന്നുതന്നെ പുറത്തുചാടിയ ഒരുപാട് കേസുകളും കഥകളും നിരന്തരം തെളിവ് നല്‍കിക്കൊണ്ടിരിക്കുന്ന കാലമാണിത്. സംപൂജ്യനായ ബെനഡിക്ട് മാര്‍പാപ്പപോലും ഈ വക പ്രശ്നങ്ങള്‍ എല്ലായിടത്തും വ്യാപിച്ചിട്ടുണ്ടെന്നും ഉടനെ ഇവ പരിഹരിക്കേണ്ടതാണെന്നും വത്തിക്കാനില്‍വച്ചും വെളിയില്‍വച്ചും ധാരാളം പ്രസംഗങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സമയത്തെല്ലാം കേരളീയ സഭാനായകന്മാര്‍, ഇവയെപ്പറ്റിയൊന്നും ഒരക്ഷരം താക്കീത് ചെയ്യാതെ തങ്ങളുടെ കഴിവും ചൈതന്യവും മുഴുവന്‍ കമ്യൂണിസത്തിലെ അവിശ്വാസത്തിനെതിരെ ക്രൈസ്തവരെ അണിനിരത്താന്‍ ത്രിവിധകരണങ്ങളെക്കൊണ്ട് പാടുപെടുകയായിരുന്നു. ആന്റി കമ്യൂണിസം പ്രസംഗിച്ചാല്‍ ക്രൈസ്തവ ധര്‍മം മുഴുവനും ആകുമോ? കെസിബിസി (കേരളത്തിലെ പള്ളികളിലെ ബിഷപ്പുമാരുടെ സംഘം) പ്രസിഡന്റും ലത്തീന്‍സഭാ മെത്രാപോലീത്തയുമായ ദാനിയേല്‍ അച്ചാരുപറമ്പില്‍ സീറോ മലബാര്‍ സഭാ മേജര്‍ ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കത്തോലിക്ക ബാവ എന്നിവര്‍ ഇതിനിടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ ലഘുലേഖയില്‍ (ഇടയലേഖനത്തിന് വന്ന രൂപാന്തരം) വിശ്വാസികളായ ക്രൈസ്തവര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനാധിപത്യം, ഭരണഘടന, സമഭാവന, മതന്യൂനപക്ഷങ്ങളുടെ പരിപാലനം, കോടതികളില്‍ വിശ്വാസം, മതേതരത്വം, ദളിത് ക്രൈസ്തവരുടെയും സ്ത്രീകളുടെയും ദരിദ്രരുടെയും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെയും സംരക്ഷണം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികള്‍ക്കാണ് വോട്ട് നല്‍കേണ്ടതെന്ന് ഈ മഹാശയന്മാര്‍ നിര്‍ദേശിച്ചിരിക്കുന്നു. ഈ ഉപദേശം കേട്ടാല്‍ സാധാരണ ക്രൈസ്തവര്‍ ഒരുപക്ഷേ ഇടതുകക്ഷികള്‍ക്കുതന്നെ വോട്ട് ചെയ്താലോ എന്ന സംശയം സാധാരണ ക്രൈസ്തവരുടെ ഉള്ളില്‍ ഉയര്‍ന്നുവന്നത് നമുക്ക് മനസ്സിലാക്കാം. കമ്യൂണിസ്റ്റ് വിഭാഗത്തിന് ഇഷ്ടമല്ലാത്ത ഒരാശയവും ഉന്നതമേലധ്യക്ഷന്മാര്‍ എടുത്തുപറഞ്ഞിട്ടില്ല. ഈ ഇടയലേഖനം ഉയര്‍ത്തിക്കൊണ്ട് കമ്യൂണിസത്തെ ചീത്ത പറയുന്നത് എങ്ങനെ? അതുകൊണ്ട് സാധാരണ പള്ളികളില്‍ ഈ പ്രസ്താവന വിശദീകരണത്തിനെത്തുമ്പോള്‍ സാധാരണ വൈദികര്‍ ഇപ്പറഞ്ഞതെല്ലാം ഒഴിവാക്കി 'അവിശ്വാസികള്‍ക്ക്' വോട്ട് നല്‍കരുതെന്ന അതിലളിതമായ തങ്ങളുടെ അന്തരംഗവിചാരം അജഗണങ്ങളെ ബോധ്യപ്പെടുത്തുന്നു. അവിശ്വാസി എന്ന പദം വരുമ്പോള്‍ കരിനൊച്ചിയിലകൊണ്ട് തല്ലുമ്പോള്‍ ഗന്ധര്‍വപ്രേതാദികള്‍ ഓടിരക്ഷപ്പെടുന്നതുപോലെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റു കക്ഷികളെ പിച്ചതെണ്ടിക്കാമെന്നാണ് കണക്കുകൂട്ടല്‍. അവര്‍ പറയുന്നതുപോലുള്ള ഒരു ഗവമെന്റ് ഇത്ര കാലമായിട്ടും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നു കണ്ട് അമര്‍ഷം നിയന്ത്രിക്കാനാവാതെ സഭാമേധാവികള്‍, തങ്ങളുടെ സ്ഥാനമഹത്വം ഉപയോഗിച്ച്, എതിര്‍ ഗവമെന്റിനെ ഗര്‍ഭത്തില്‍വച്ചുതന്നെ ഛിദ്രിപ്പിച്ചുകളയാന്‍ തീവ്രമായി ശ്രമിച്ചുവരുന്ന കാഴ്ചക്കൂട്ടമാണ് ഇക്കണ്ടതെല്ലാം. കമ്യൂണിസം വിശ്വാസത്തിനെതിര് എന്ന് വാദിക്കുന്നതില്‍ ഒരുപാട് തെറ്റുണ്ട്. വിശ്വാസം എന്നുവച്ചാല്‍ ക്രിസ്തുമത വിശ്വാസം മാത്രമാണോ? അന്തമില്ലാത്ത വിശ്വാസങ്ങളുണ്ട് ഈ ലോകത്തില്‍. ഹൈന്ദവ വിശ്വാസം എന്നത് നിര്‍വചിക്കാന്‍തന്നെ ആവതല്ല. നാനാ ദൈവവിശ്വാസവും ബിംബാരാധനയും തന്ത്രവിദ്യയും എല്ലാം ഹിന്ദുമതത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ മതം എന്ന് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞ അദ്വൈതവേദാന്തത്തില്‍ ഈശ്വരന്‍ ഇല്ല. എന്റെ 'തത്വമസി'യില്‍നിന്ന് ഈശ്വരവിശ്വാസപരമായ ഒരു ഭാഗം ഉചിതമായൊരു ക്ളാസിലെ പാഠത്തില്‍ ചേര്‍ത്താല്‍ അത് വിശ്വാസവിപരീതമാണെന്ന് കുറ്റപ്പെടുത്തി പള്ളി അതിനെ എതിര്‍ക്കുമോ? ബുദ്ധമതത്തിലും ഈശ്വരവിശ്വാസത്തിന് പ്രസക്തിയില്ല. പാശ്ചാത്യ വിജ്ഞാനത്തിന്റെ വലിയൊരുഭാഗം 'എത്തിസം' എന്നു വിളിക്കുന്ന നിരീശ്വരവിചാരം കലര്‍ന്നുള്ളതാണ്. ഡെമോക്രിറ്റസ് തുടങ്ങിയ ഗ്രീക്ക് ചിന്തകന്മാര്‍ തൊട്ട് ദെക്കാര്‍ത്തോ, നീഷേ, ഹ്യൂം, കാന്റ് മുതലായ ചിന്തകരിലും ഡാര്‍വിന്‍, ഫ്രോയിഡ് തുടങ്ങിയ ശാസ്ത്രജ്ഞരിലും നിരീശ്വരചിന്തയുടെ കലര്‍പ്പ് ഒരുപാടുണ്ട്. മാര്‍ക്സിസത്തിലും ഈ കലര്‍പ്പു കാണാം. അതുകൊണ്ട് ഈ ദര്‍ശനങ്ങള്‍ നിരീശ്വരവാദമാണെന്നു പറയാറില്ല. ഭൌതികവാദനിഷ്ഠമായ മാര്‍ക്സിസത്തില്‍ അഭൌതിക വിശ്വാസത്തിന് ഇടമില്ല എന്നുവച്ച് മാര്‍ക്സിസം നിരീശ്വരത്വം ആകുന്നില്ല. പക്ഷേ, മാര്‍ക്സിസവും എല്ലാ തത്വചിന്താ പ്രസ്ഥാനങ്ങളും ഏതെങ്കിലുമൊരു സങ്കല്‍പ്പത്തിലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കും. മാര്‍ക്സിസം ഐഡിയലിസമല്ല. പക്ഷേ, ഐഡിയോളജിയാണ്. ഭൌതികസത്യത്തിലും വര്‍ഗസമരത്തിലും വര്‍ഗരഹിത സമുദായത്തിലും ശാസ്ത്രീയ ചിന്തയിലൂടെ മാര്‍ക്സിസം എത്തിച്ചേര്‍ന്നു. എങ്കിലും ദ്രാവിഡ സമൂഹത്തിന്റെ രൂപം ഇന്നതായിരിക്കണമെന്ന ഒരു നിര്‍ണയം മാര്‍ക്സിസത്തിലുണ്ട്. അത് അത്രത്തോളം അപകടമല്ലാത്ത സങ്കല്‍പ്പ വിശ്വാസരൂപത്തിലുള്ളതാണ്. അറിവുള്ള അച്ചന്മാര്‍ ഇടയലേഖനങ്ങളിലെ ദൈവശാസ്ത്രപരമായ തെറ്റുകള്‍ തിരുത്തണം. അതിനാല്‍ വിശ്വാസികള്‍, അവിശ്വാസികള്‍ എന്ന് മനുഷ്യരെ വിഭജിച്ച്, മതവിശ്വാസികളെയെല്ലാം തങ്ങളുടെ കുടക്കീഴില്‍ കെട്ടിനിര്‍ത്തി, ബാക്കിയെല്ലാം അവിശ്വാസമാണെന്ന് മുദ്രകുത്തുന്ന 'ഇടയ'രീതി തികച്ചും അസംബന്ധമാണ്. എല്ലാ വിശ്വാസവും ക്രൈസ്തവ വിശ്വാസത്തിന് തുല്യമല്ല. പള്ളിയുടെ മാനദണ്ഡം വച്ച് അളന്നാല്‍ ലോകസംസ്കാരത്തിന്റെ വിജ്ഞാന സമുച്ചയത്തില്‍ വലിയൊരു ഭാഗം തള്ളേണ്ടിവരും. ബാക്കി വരുന്നത് ഒരു അന്ധകാരയുഗത്തിന്റെ ചിന്താഭ്രമങ്ങള്‍ മാത്രമായിരിക്കും. കമ്യൂണിസത്തെ എതിര്‍ക്കുന്നുവെന്ന് പ്ളക്കാര്‍ഡ് ഉയര്‍ത്തിയാല്‍ പല ചിന്താശൂന്യരെയും കൂടെ കിട്ടിയെന്നു വരും. അവരുടെ ഒച്ചയും ബഹളവും ഉപയോഗിച്ചുകൊണ്ട് പള്ളി സ്വന്തം അള്‍ത്താര ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ പുറപ്പാട് ആപല്‍ക്കരമാണ്. അത് നടക്കില്ല. നവോത്ഥാനത്തിന്റെ പടി കടന്ന് മുന്നോട്ടുപോകുന്ന ഒരു ലോകത്തെ കുരിശുയുദ്ധത്തിന്റെയും ഗ്രന്ഥനിരോധനത്തിന്റെയും മറ്റും ഭീകരതകളുടെ ശവപ്പറമ്പിലേക്ക് കൊണ്ടുപോകാനാണോ ഈ പ്രക്ഷോഭങ്ങള്‍ എന്ന് തോന്നുന്നവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. പാഠപുസ്തക രചനയില്‍ ചില തെറ്റുകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അതറിയാന്‍ ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മതി. അവ കമ്യൂണിസത്തിന്റെ കണക്കില്‍പ്പെടുത്തരുത്. തെറ്റാണെങ്കില്‍ ഏത് ഗവമെന്റും തിരുത്തും. ഒരിടത്ത് അല്‍പ്പം 'ചുകപ്പ്' കാണുമ്പോഴേക്കും 'കമ്യൂണിസം വന്നേ' എന്ന് ആര്‍പ്പുവിളി കൂട്ടുന്നത്, ക്രിസ്തുമതത്തിന്റെ പേരിലാകുമ്പോള്‍, വലിയ തെറ്റാണ്. കമ്യൂണിസം വാളും തോക്കുംകൊണ്ട് സമത്വം വരുത്താന്‍ നോക്കുന്നു എന്ന് ക്രിസ്തുമതവിശ്വാസി ആക്ഷേപിക്കുമ്പോള്‍ അത് സ്വന്തം മതത്തെ തള്ളിപ്പറയലാകും. "ഞാന്‍ ശാന്തി തരാനല്ല വന്നത്, വാള്‍ തരാനാണ്'' (മത്തായി 10-34). ഇതുപോലുള്ള മറ്റു വചനങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിക്കണമോ? കമ്യൂണിസത്തിലുള്ളതും ഈ 'വാള്‍'തന്നെ. എത്രയോ കാലം നീതിയെന്ന് പറഞ്ഞ് മറച്ചുപിടിച്ച കട്ടപിടിച്ച അനീതിയെ വെല്ലാന്‍ 'വാള്‍' വേണ്ടിവരും എന്ന് ക്രിസ്തു മനസ്സിലാക്കി. സഭാധ്യക്ഷന്മാരോ? ക്രിസ്തുമതവും കമ്യൂണിസവും വേര്‍തിരിച്ചറിയാന്‍ പഠിക്കണം, മര്‍ക്കടമുഷ്ടി പോരാ. ഇന്ത്യയില്‍ ജീവിക്കുന്ന വോട്ടര്‍മാരായ പൌരന്മാര്‍ക്കു വേണ്ട മതവും രാഷ്ട്രീയവും സദാചാരവും എല്ലാം ഇന്ത്യന്‍ ഭരണഘടനയിലുണ്ട്-സമത്വവും നീതിയും സാഹോദര്യവും മതതുല്യതയും എല്ലാം. അതിന് വിശദീകരണമായി ഇടയലേഖനം വരുമ്പോള്‍ വോട്ടറുടെ ഒരേയൊരു കര്‍ത്തവ്യം കമ്യൂണിസത്തെ തോല്‍പ്പിക്കലായിത്തീരുന്നു. അങ്ങനെ യൊരുദ്ദേശ്യം നമ്മുടെ ഭരണഘടനയിലില്ല. ബൈബിളില്‍ "നിനക്ക് ഞാനല്ലാതൊരു ദൈവം ഉണ്ടാകരുത്'' (പുറപ്പാട്, 20-3) എന്ന് പറയുമ്പോള്‍ അത് നമ്മുടെ മതസൌഹാര്‍ദപരമായ സെക്കുലറിസത്തിനോട് യോജിച്ചുപോകുമോ? ഇടയലേഖനങ്ങളില്‍ ഇതൊക്കെ വിശദീകരിച്ചു കൊടുക്കാന്‍ വൈദികര്‍ശ്രമിക്കട്ടെ. അതിനു പകരം കമ്യൂണിസ്റ്റ് വിദ്വേഷം പരത്തുമ്പോള്‍ അവര്‍ നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയെ തകിടം മറിക്കുന്നു. ഭരണഘടനാ ലംഘനം എന്ന കുറ്റത്തിന്റെ വളരെ അടുത്തുകൂടിയാണ് ഇടയന്മാരും അവരുടെ ലേഖനങ്ങളും സഞ്ചരിക്കുന്നതെന്ന് ഇവര്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. മതം പറഞ്ഞു നടക്കുന്നവര്‍ തന്നെയാണ് മതത്തിന്റെ എതിരാളികള്‍. മതത്തിന് വെളിയിലുള്ളവരെ മതസ്ഥര്‍ കല്ലെടുത്തെറിയരുത്!! കമ്യൂണിസ്റ്റുകാരോടെല്ലാം 'ഇടയുന്ന ലേഖനങ്ങള്‍' ഇടയലേഖനങ്ങള്‍ എന്നു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ബഹുമാനപ്പെട്ട വൈദികശ്രേഷ്ഠരോട് വിനീതമായി അഭ്യര്‍ഥിക്കുന്നു.

Saturday, April 18, 2009

ജന്തുലോകം അത്ഭുതകരമായ കൌതുകങ്ങള്‍ നിറഞ്ഞതാണ്. മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിവില്ലെങ്കിലും പരസ്പരം ആശയവിനിമയം നടത്താന്‍ ഇവയ്ക്ക് സാധിക്കുന്നുണ്ട്.

ജന്തുലോകം അത്ഭുതകരമായ കൌതുകങ്ങള്‍ നിറഞ്ഞതാണ്.

ജന്തുലോകം അത്ഭുതകരമായ കൌതുകങ്ങള്‍ നിറഞ്ഞതാണ്. മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിവില്ലെങ്കിലും പരസ്പരം ആശയവിനിമയം നടത്താന്‍ ഇവയ്ക്ക് സാധിക്കുന്നുണ്ട്. ഇരതേടാനും ശത്രുക്കളില്‍നിന്നു രക്ഷപ്പെടാനും ഇണചേരുന്നതിനുമൊക്കെ ജന്തുജാലങ്ങള്‍ക്ക് വ്യത്യസ്തരീതികളുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ ജീവികള്‍ ഉപയോഗിക്കുന്ന 'കോഡുഭാഷ' മനസ്സിലാക്കാന്‍ നമുക്കു കഴിയുമോ? ഒന്നു ശ്രമിച്ചുനോക്കാം.
കുരങ്ങന്റെ സന്ദേശക്കൈമാറ്റം
കുരങ്ങുകള്‍ ഇളിച്ചുകാണിക്കുന്നതു കണ്ടിട്ടില്ലേ? അതിനു പിറകിലുള്ള വികാരം ആഹ്ളാദമോ സന്തോഷമോ അല്ല; പേടിയോ തോല്‍വിയോ ആണ്. അതുപോലെ കുരങ്ങന്മാര്‍ കോട്ടുവായിടുന്നത് ശത്രുവിനെ ഭീഷണിപ്പെടുത്താനുള്ള ഒരു വിദ്യയാണത്രെ!
കുരങ്ങന്മാര്‍ പേന്‍നോക്കുന്നതു കണ്ടിട്ടില്ലേ? ഇതു വാസ്തവത്തില്‍ പേന്‍നോക്കുന്നതൊന്നുമല്ല; അവ തമ്മില്‍ ഉള്ള സ്നേഹബന്ധത്തിനു കൂടുതല്‍ കെട്ടുറപ്പു വരുത്തുകയാണ്. മനുഷ്യക്കുരങ്ങുകളിലെ ഭീമനായ ഗോറില്ലകള്‍ തങ്ങളുടെ വാസസ്ഥലത്ത് ആരെങ്കിലും അതിക്രമിച്ചുകയറിയാല്‍ ഒരു പ്രത്യേകതരം 'മുരള്‍ച്ച'യിലൂടെ മറ്റു ഗോറില്ലകളെ അറിയിക്കുന്നു.
ഡോള്‍ഫിന്റെ ചിരി
'ചിരിക്കുന്ന മീന്‍' എന്നറിയപ്പെടുന്ന ഡോള്‍ഫിനുകള്‍ മത്സ്യങ്ങളല്ല. സസ്തനികളാണ്. ഡോള്‍ഫിനുകളുടെ ബുദ്ധി എടുത്തുപറയേണ്ടതാണ്. കപ്പലുകള്‍ക്കു പിന്നാലെ പായുകയും കടലില്‍ പലതരം കുസൃതികള്‍ കാണിക്കുകയും ചെയ്യുന്നവയാണ് ഡോള്‍ഫിനുകള്‍. കടലിലെ അപകടങ്ങളെക്കുറിച്ച് ഇവ മുന്‍കൂട്ടി സന്ദേശം അറിയിക്കുന്നു. ഈ സന്ദേശം കപ്പല്‍യാത്രക്കാര്‍ക്കും മീന്‍പിടിത്തക്കാര്‍ക്കും സഹായകമാണ്!
തവളകളുടെ സംഗീതക്കച്ചേരി
മഴക്കാലത്ത് തവളകളുടെ സംഗീതക്കച്ചേരി കേട്ടിട്ടില്ലേ? മഴക്കാലം ആരംഭിക്കുന്നതോടെ ആണ്‍തവളകള്‍ ഇണയെ ആകര്‍ഷിക്കുന്നതിനായി ഗംഭീര 'സംഗീതമത്സരം' നടത്തുക പതിവാണ്. പലജാതി തവളകള്‍ക്കും പലതരത്തിലുള്ള ശബ്ദമാണ്. ഇതു തിരിച്ചറിയാന്‍ അവയുടെ ഇണകള്‍ക്കു കഴിയും. സാധാരണയായി ഏറ്റവും ഉയര്‍ന്ന ശബ്ദത്തില്‍ ഏറ്റവും കൂടുതല്‍നേരം പാട്ടുപാടുന്ന ആണ്‍തവളകളുടെ അടുത്തായിരിക്കുമത്രെ ഇണകള്‍ ആദ്യം ചാടിയെ ത്തുക.
പക്ഷികളുടെ പാട്ട്
പക്ഷികള്‍ പാട്ടുപാടുന്നതെന്തിനെന്നറിയാമോ? ഇണകളെ ആകര്‍ഷിക്കാനും സ്വന്തം സാന്നിധ്യം മറ്റുള്ളവരെ അറിയിക്കാനുമാണ്. ഇണചേരുന്ന കാലത്താണ് ഈ പാട്ട് കൂടുതല്‍ ഇമ്പമുള്ളതായി മാറുന്നത്. ആഹാരം തേടുമ്പോഴുള്ള ശബ്ദവും അപകടസൂചന നല്‍കുന്നതിനുവേണ്ടി നല്‍കുന്ന ശബ്ദവും കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന സന്ദേശങ്ങളുമെല്ലാം വ്യത്യസ്തമാണ്. കുയില്‍, മൈന, വാനമ്പാടി തുടങ്ങിയ മികച്ച ഗായകരെ ഒന്നു ശ്രദ്ധിച്ചുനോക്കൂ.
വവ്വാല്‍ സന്ദേശം
പറക്കുമ്പോള്‍ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നവരാണ് വവ്വാലുകള്‍. നമുക്കു കേള്‍ക്കാനാവാത്ത ഈ ശബ്ദതരംഗങ്ങള്‍ സമീപത്തുള്ള വസ്തുക്കളില്‍തട്ടി പ്രതിഫലിച്ച് വവ്വാലിന്റെ ചെവികളിലെത്തുന്നു. ശബ്ദതരംഗങ്ങളുടെ സഹായത്താല്‍ തന്റെ സഞ്ചാരമാര്‍ഗം തിരിച്ചറിയാനുള്ള വവ്വാലിന്റെ ഈ കഴിവിനെ 'എക്കോലൊക്കേഷന്‍' എന്നാണു പറയുക. ശബ്ദതരംഗങ്ങളുടെ സഹായത്താല്‍ ഇരതേടാനും ഇവയ്ക്കു കഴിയുന്നു. കൈയ്യടിക്കുന്നതുപോലെ ചിറകടിശബ്ദമുണ്ടാക്കുന്ന പഴംതീനി വവ്വാലായ 'ഡോണ്‍', ശബ്ദതരംഗങ്ങളുടെ സഹായത്താല്‍ വെള്ളത്തിലെ ചെറുമീനുകളുടെ സ്ഥാനം നിര്‍ണയിക്കുന്ന 'ബുള്‍ഡോഗ്ബാറ്റ്', അതിസൂക്ഷ്മമായ ശബ്ദവും ഗന്ധവും ചലനവും തിരിച്ചറിയാന്‍ കഴിവുള്ള 'ഇലമൂക്കന്‍ വവ്വാലുകള്‍' തുടങ്ങിയവരെല്ലാം വവ്വാലുകളുടെ ലോകത്തുണ്ട് കെട്ടോ!
മരംകൊത്തി വിദ്യ
മരംകൊത്തികള്‍ മരങ്ങളില്‍ അള്ളിപ്പിടിച്ചിരുന്ന് വലിയ ശബ്ദത്തില്‍ കൊത്തുന്നതു കണ്ടിട്ടില്ലേ? മരത്തിലുള്ള പ്രാണികളെ അകത്താക്കുന്നതോടൊപ്പം താളത്തിലുള്ള ഈ ചെണ്ടകൊട്ടലിന് വേറെയും ഉദ്ദേശ്യങ്ങളുണ്ട്. തുരുതുരെ ചെണ്ടയില്‍കൊട്ടുന്നതുപോലുള്ള ഈ ശബ്ദം ഇവ പ്രജനനകാലത്താണ് പുറപ്പെടുവിക്കാറ്. ഇണകളെ പല സന്ദേശങ്ങളും അറിയിക്കുന്നത് ഈ ചെണ്ടകൊട്ടുവിദ്യയിലൂടെയാണ്!
പല്ലിയും ഓന്തും 'മാജിക്കുകാര്‍'
വാല്‍ മുറിച്ചിട്ടശേഷം ഓടിരക്ഷപ്പെടുന്ന പല്ലിയും സ്വന്തം ശരീരത്തിന്റെ നിറംമാറ്റുന്ന ഓന്തും നല്‍കുന്ന സന്ദേശം എന്താണ്? പല്ലി ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ചര്‍മത്തിലെ വര്‍ണങ്ങള്‍ ഇടകലര്‍ത്താനുള്ള കഴിവുമൂലമാണ് ഓന്തിനു നിറംമാറാന്‍ കഴിയുന്നത്. നിറംമാറ്റത്തിന്റെ കാര്യത്തില്‍ 'കമലിയോണി'നെ വെല്ലാന്‍ കഴിവുള്ളവ കശേരുകളുടെ കൂട്ടത്തിലില്ല. ഇവ ആഫ്രിക്കയിലെ മഡഗാസ്കറിലാണ് കാണപ്പെടുന്നത്.
'സാലമാണ്ടര്‍' വിഭാഗത്തില്‍പ്പെട്ട ചില ജീവികള്‍ തങ്ങളുടെ വിവിധ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത് എന്തോ അപകടസൂചനയായി മറ്റു ജീവികള്‍ കരുതുന്നു.
ചീവീടും പുല്‍ച്ചാടിയും സിക്കാഡയും
രാത്രിയില്‍ ഗാനമേള നടത്തുന്ന ഇവരെ അറിയുമോ? ആണ്‍ചീവീട് ശബ്ദമുണ്ടാക്കുമ്പോള്‍ പെണ്‍ചീവീടുകള്‍ തന്റെ കൂട്ടുകാരന്റെ അടുത്തെത്തുന്നു. നെറ്റിയില്‍ നീണ്ട കൊമ്പുള്ള പച്ചക്കുപ്പായക്കാരനില്ലേ, അവനാണ് 'കേറ്റിഡിഡ്'. രണ്ടു ചിറകിലെയും അരംപോലുള്ള വസ്തുക്കള്‍ ഉരസിയാണ് ഇവ ശബ്ദമുണ്ടാക്കുന്നത്. ഇണകളെ ആകര്‍ഷിക്കുന്നതിനുള്ള ഈ ഗാനമേള നല്ല രസമാണ് അല്ലേ? 'സിക്കാഡോ' ഒരു ചെറിയ ജീവിയാണ്. ഇവന്‍ ഒന്നാന്തരമൊരു ചെണ്ടക്കാരനാണ് കെട്ടോ!
മിന്നാമിനുങ്ങിന്റെ പ്രകാശം
ഇണകളെ ആകര്‍ഷിക്കാനാണ് മിന്നാമിനുങ്ങുകള്‍ ടോര്‍ച്ചും മിന്നിച്ചുകൊണ്ട് പറന്നുനടക്കുന്നത്. ഇവ പകല്‍സമയം ഒതുങ്ങിയിരുന്ന് വിശ്രമിച്ചശേഷം രാത്രിയാണ് ഇരതേടാനിറങ്ങുക. 'ലൂസിഫെറിന്‍' പ്രോട്ടീന്‍ ലൂസിഫേറെസ് എന്നൊരു രാസത്വരകത്തിന്റെ സാന്നിധ്യത്തില്‍ ഓക്സീകരിക്കപ്പെടുന്നതിന്റെ ഫലമായാണത്രെ മിന്നാമിനുങ്ങുകള്‍ പ്രകാശം പുറപ്പെടുവിക്കുന്നത്.
രാസപ്രവര്‍ത്തനം മൂലം വെളിച്ചം പുറപ്പെടുവിക്കാനുള്ള ജീവികളുടെ കഴിവിനെ 'ജൈവദീപ്തി' എന്നാണുപറയുക.
ഉറുമ്പു സന്ദേശം
ഉറുമ്പുകള്‍ 'ഫെറോമോണ്‍' എന്ന ഒരുതരം രാസവസ്തു പുറപ്പെടുവിക്കാറുണ്ട്. ഉറുമ്പുകളുടെ വയറിന്റെ പിന്‍ഭാഗത്തുള്ള ഒരു ഗ്രന്ഥിയാണ് ഇത് ഉല്‍പാദിപ്പിക്കുന്നത്. ഒരേ കൂട്ടിലെ അംഗങ്ങള്‍ പരസ്പരം തിരിച്ചറിയുന്നത് ഇങ്ങനെയാണ്. ഈ രാസവസ്തുക്കള്‍ തേച്ച് വരച്ചിട്ട രേഖയിലൂടെ മാത്രം നീങ്ങുന്നതുകൊണ്ടാണ് ഉറുമ്പുകള്‍ വരിവരിയായി പോകുന്നത്.
ചിത്രശലഭങ്ങള്‍, തേനീച്ചകള്‍ എന്നിവയും രാസവസ്തുക്കള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്താറുണ്ട്.
നായ്ക്കളുടെ സന്ദേശക്കൈമാറ്റം ഇങ്ങനെ.....
യാത്രക്കിടയില്‍ നായ്ക്കള്‍ ഒരുപ്രത്യേകരീതിയില്‍ പിന്‍കാല്‍ പൊക്കിപ്പിടിച്ച് മൂത്രമൊഴിക്കുന്നതു കണ്ടിട്ടില്ലേ? നടന്നുപോകുമ്പോള്‍ ഇടയ്ക്കിടെ ഇവ സ്പ്രേ വിദ്യ പ്രയോഗിക്കുന്നു. ആശയവിനിമയത്തിനുള്ള ഒരു മാര്‍ഗമാണ് ഇത്. വസ്തുക്കള്‍ മണത്തുനോക്കി കാര്യം മനസ്സിലാക്കുന്നതില്‍ നായ്ക്കള്‍ക്ക് പ്രത്യേകകഴിവുണ്ട്. വഴി മനസ്സിലാക്കുവാനും മറ്റു നായ്ക്കള്‍ക്ക് വിവരങ്ങള്‍ കൈമാറാനും ഇതു സഹായകമാണ്. ചില സന്ദര്‍ഭങ്ങളില്‍ പ്രത്യേകരീതിയില്‍ കുരച്ചും മോങ്ങിയും ഓരിയിട്ടുമൊക്കെ ഇവ സന്ദേശക്കൈമാറ്റം നടത്താറുണ്ട്.
കുറുക്കന്മാരുടെ നീണ്ട ഓരിയിടല്‍ കൂട്ടുകാര്‍ കേട്ടിട്ടില്ലേ? ഇതും സന്ദേശക്കൈമാറ്റത്തിന്റെ രീതിതന്നെ.
ആഴക്കടല്‍മത്സ്യങ്ങളുടെ സന്ദേശക്കൈമാറ്റം
സന്ദേശം കൈമാറാന്‍ ആഴക്കടല്‍ മത്സ്യങ്ങളില്‍ ചിലതിന് വളരെ വിശേഷമായ പലരീതികളുമുണ്ട്. 'വൈപ്പര്‍ ഫിഷ്' തന്റെ ശരീരഭാഗത്തുള്ള പ്രകാശം പുറപ്പെടുവിച്ചുകൊണ്ടാണ് ആശയവിനിമയം നടത്തുന്നത്. കടലില്‍ പ്രകാശം പുറപ്പെടുവിക്കുന്ന വേറെയും മത്സ്യങ്ങളുണ്ട്. അവയെക്കൂടി പരിചയപ്പെടുക.
കൂട്ടുകാരേ, നമുക്കു ചുറ്റുമുള്ള ജീവികളുടെ ആശയവിനിമയ രീതികള്‍ നിരീക്ഷിക്കൂ.... വേറെ ഏതെല്ലാംരീതിയില്‍ ജീവികള്‍ ആശയവിനിമയം ചെയ്യുന്നു എന്നു കണ്ടെത്തൂ..
പി വി മോഹനന്‍ മണ്ണഴി

Friday, April 17, 2009