Saturday, April 18, 2009

ജന്തുലോകം അത്ഭുതകരമായ കൌതുകങ്ങള്‍ നിറഞ്ഞതാണ്. മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിവില്ലെങ്കിലും പരസ്പരം ആശയവിനിമയം നടത്താന്‍ ഇവയ്ക്ക് സാധിക്കുന്നുണ്ട്.

ജന്തുലോകം അത്ഭുതകരമായ കൌതുകങ്ങള്‍ നിറഞ്ഞതാണ്.

ജന്തുലോകം അത്ഭുതകരമായ കൌതുകങ്ങള്‍ നിറഞ്ഞതാണ്. മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിവില്ലെങ്കിലും പരസ്പരം ആശയവിനിമയം നടത്താന്‍ ഇവയ്ക്ക് സാധിക്കുന്നുണ്ട്. ഇരതേടാനും ശത്രുക്കളില്‍നിന്നു രക്ഷപ്പെടാനും ഇണചേരുന്നതിനുമൊക്കെ ജന്തുജാലങ്ങള്‍ക്ക് വ്യത്യസ്തരീതികളുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ ജീവികള്‍ ഉപയോഗിക്കുന്ന 'കോഡുഭാഷ' മനസ്സിലാക്കാന്‍ നമുക്കു കഴിയുമോ? ഒന്നു ശ്രമിച്ചുനോക്കാം.
കുരങ്ങന്റെ സന്ദേശക്കൈമാറ്റം
കുരങ്ങുകള്‍ ഇളിച്ചുകാണിക്കുന്നതു കണ്ടിട്ടില്ലേ? അതിനു പിറകിലുള്ള വികാരം ആഹ്ളാദമോ സന്തോഷമോ അല്ല; പേടിയോ തോല്‍വിയോ ആണ്. അതുപോലെ കുരങ്ങന്മാര്‍ കോട്ടുവായിടുന്നത് ശത്രുവിനെ ഭീഷണിപ്പെടുത്താനുള്ള ഒരു വിദ്യയാണത്രെ!
കുരങ്ങന്മാര്‍ പേന്‍നോക്കുന്നതു കണ്ടിട്ടില്ലേ? ഇതു വാസ്തവത്തില്‍ പേന്‍നോക്കുന്നതൊന്നുമല്ല; അവ തമ്മില്‍ ഉള്ള സ്നേഹബന്ധത്തിനു കൂടുതല്‍ കെട്ടുറപ്പു വരുത്തുകയാണ്. മനുഷ്യക്കുരങ്ങുകളിലെ ഭീമനായ ഗോറില്ലകള്‍ തങ്ങളുടെ വാസസ്ഥലത്ത് ആരെങ്കിലും അതിക്രമിച്ചുകയറിയാല്‍ ഒരു പ്രത്യേകതരം 'മുരള്‍ച്ച'യിലൂടെ മറ്റു ഗോറില്ലകളെ അറിയിക്കുന്നു.
ഡോള്‍ഫിന്റെ ചിരി
'ചിരിക്കുന്ന മീന്‍' എന്നറിയപ്പെടുന്ന ഡോള്‍ഫിനുകള്‍ മത്സ്യങ്ങളല്ല. സസ്തനികളാണ്. ഡോള്‍ഫിനുകളുടെ ബുദ്ധി എടുത്തുപറയേണ്ടതാണ്. കപ്പലുകള്‍ക്കു പിന്നാലെ പായുകയും കടലില്‍ പലതരം കുസൃതികള്‍ കാണിക്കുകയും ചെയ്യുന്നവയാണ് ഡോള്‍ഫിനുകള്‍. കടലിലെ അപകടങ്ങളെക്കുറിച്ച് ഇവ മുന്‍കൂട്ടി സന്ദേശം അറിയിക്കുന്നു. ഈ സന്ദേശം കപ്പല്‍യാത്രക്കാര്‍ക്കും മീന്‍പിടിത്തക്കാര്‍ക്കും സഹായകമാണ്!
തവളകളുടെ സംഗീതക്കച്ചേരി
മഴക്കാലത്ത് തവളകളുടെ സംഗീതക്കച്ചേരി കേട്ടിട്ടില്ലേ? മഴക്കാലം ആരംഭിക്കുന്നതോടെ ആണ്‍തവളകള്‍ ഇണയെ ആകര്‍ഷിക്കുന്നതിനായി ഗംഭീര 'സംഗീതമത്സരം' നടത്തുക പതിവാണ്. പലജാതി തവളകള്‍ക്കും പലതരത്തിലുള്ള ശബ്ദമാണ്. ഇതു തിരിച്ചറിയാന്‍ അവയുടെ ഇണകള്‍ക്കു കഴിയും. സാധാരണയായി ഏറ്റവും ഉയര്‍ന്ന ശബ്ദത്തില്‍ ഏറ്റവും കൂടുതല്‍നേരം പാട്ടുപാടുന്ന ആണ്‍തവളകളുടെ അടുത്തായിരിക്കുമത്രെ ഇണകള്‍ ആദ്യം ചാടിയെ ത്തുക.
പക്ഷികളുടെ പാട്ട്
പക്ഷികള്‍ പാട്ടുപാടുന്നതെന്തിനെന്നറിയാമോ? ഇണകളെ ആകര്‍ഷിക്കാനും സ്വന്തം സാന്നിധ്യം മറ്റുള്ളവരെ അറിയിക്കാനുമാണ്. ഇണചേരുന്ന കാലത്താണ് ഈ പാട്ട് കൂടുതല്‍ ഇമ്പമുള്ളതായി മാറുന്നത്. ആഹാരം തേടുമ്പോഴുള്ള ശബ്ദവും അപകടസൂചന നല്‍കുന്നതിനുവേണ്ടി നല്‍കുന്ന ശബ്ദവും കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന സന്ദേശങ്ങളുമെല്ലാം വ്യത്യസ്തമാണ്. കുയില്‍, മൈന, വാനമ്പാടി തുടങ്ങിയ മികച്ച ഗായകരെ ഒന്നു ശ്രദ്ധിച്ചുനോക്കൂ.
വവ്വാല്‍ സന്ദേശം
പറക്കുമ്പോള്‍ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നവരാണ് വവ്വാലുകള്‍. നമുക്കു കേള്‍ക്കാനാവാത്ത ഈ ശബ്ദതരംഗങ്ങള്‍ സമീപത്തുള്ള വസ്തുക്കളില്‍തട്ടി പ്രതിഫലിച്ച് വവ്വാലിന്റെ ചെവികളിലെത്തുന്നു. ശബ്ദതരംഗങ്ങളുടെ സഹായത്താല്‍ തന്റെ സഞ്ചാരമാര്‍ഗം തിരിച്ചറിയാനുള്ള വവ്വാലിന്റെ ഈ കഴിവിനെ 'എക്കോലൊക്കേഷന്‍' എന്നാണു പറയുക. ശബ്ദതരംഗങ്ങളുടെ സഹായത്താല്‍ ഇരതേടാനും ഇവയ്ക്കു കഴിയുന്നു. കൈയ്യടിക്കുന്നതുപോലെ ചിറകടിശബ്ദമുണ്ടാക്കുന്ന പഴംതീനി വവ്വാലായ 'ഡോണ്‍', ശബ്ദതരംഗങ്ങളുടെ സഹായത്താല്‍ വെള്ളത്തിലെ ചെറുമീനുകളുടെ സ്ഥാനം നിര്‍ണയിക്കുന്ന 'ബുള്‍ഡോഗ്ബാറ്റ്', അതിസൂക്ഷ്മമായ ശബ്ദവും ഗന്ധവും ചലനവും തിരിച്ചറിയാന്‍ കഴിവുള്ള 'ഇലമൂക്കന്‍ വവ്വാലുകള്‍' തുടങ്ങിയവരെല്ലാം വവ്വാലുകളുടെ ലോകത്തുണ്ട് കെട്ടോ!
മരംകൊത്തി വിദ്യ
മരംകൊത്തികള്‍ മരങ്ങളില്‍ അള്ളിപ്പിടിച്ചിരുന്ന് വലിയ ശബ്ദത്തില്‍ കൊത്തുന്നതു കണ്ടിട്ടില്ലേ? മരത്തിലുള്ള പ്രാണികളെ അകത്താക്കുന്നതോടൊപ്പം താളത്തിലുള്ള ഈ ചെണ്ടകൊട്ടലിന് വേറെയും ഉദ്ദേശ്യങ്ങളുണ്ട്. തുരുതുരെ ചെണ്ടയില്‍കൊട്ടുന്നതുപോലുള്ള ഈ ശബ്ദം ഇവ പ്രജനനകാലത്താണ് പുറപ്പെടുവിക്കാറ്. ഇണകളെ പല സന്ദേശങ്ങളും അറിയിക്കുന്നത് ഈ ചെണ്ടകൊട്ടുവിദ്യയിലൂടെയാണ്!
പല്ലിയും ഓന്തും 'മാജിക്കുകാര്‍'
വാല്‍ മുറിച്ചിട്ടശേഷം ഓടിരക്ഷപ്പെടുന്ന പല്ലിയും സ്വന്തം ശരീരത്തിന്റെ നിറംമാറ്റുന്ന ഓന്തും നല്‍കുന്ന സന്ദേശം എന്താണ്? പല്ലി ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ചര്‍മത്തിലെ വര്‍ണങ്ങള്‍ ഇടകലര്‍ത്താനുള്ള കഴിവുമൂലമാണ് ഓന്തിനു നിറംമാറാന്‍ കഴിയുന്നത്. നിറംമാറ്റത്തിന്റെ കാര്യത്തില്‍ 'കമലിയോണി'നെ വെല്ലാന്‍ കഴിവുള്ളവ കശേരുകളുടെ കൂട്ടത്തിലില്ല. ഇവ ആഫ്രിക്കയിലെ മഡഗാസ്കറിലാണ് കാണപ്പെടുന്നത്.
'സാലമാണ്ടര്‍' വിഭാഗത്തില്‍പ്പെട്ട ചില ജീവികള്‍ തങ്ങളുടെ വിവിധ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത് എന്തോ അപകടസൂചനയായി മറ്റു ജീവികള്‍ കരുതുന്നു.
ചീവീടും പുല്‍ച്ചാടിയും സിക്കാഡയും
രാത്രിയില്‍ ഗാനമേള നടത്തുന്ന ഇവരെ അറിയുമോ? ആണ്‍ചീവീട് ശബ്ദമുണ്ടാക്കുമ്പോള്‍ പെണ്‍ചീവീടുകള്‍ തന്റെ കൂട്ടുകാരന്റെ അടുത്തെത്തുന്നു. നെറ്റിയില്‍ നീണ്ട കൊമ്പുള്ള പച്ചക്കുപ്പായക്കാരനില്ലേ, അവനാണ് 'കേറ്റിഡിഡ്'. രണ്ടു ചിറകിലെയും അരംപോലുള്ള വസ്തുക്കള്‍ ഉരസിയാണ് ഇവ ശബ്ദമുണ്ടാക്കുന്നത്. ഇണകളെ ആകര്‍ഷിക്കുന്നതിനുള്ള ഈ ഗാനമേള നല്ല രസമാണ് അല്ലേ? 'സിക്കാഡോ' ഒരു ചെറിയ ജീവിയാണ്. ഇവന്‍ ഒന്നാന്തരമൊരു ചെണ്ടക്കാരനാണ് കെട്ടോ!
മിന്നാമിനുങ്ങിന്റെ പ്രകാശം
ഇണകളെ ആകര്‍ഷിക്കാനാണ് മിന്നാമിനുങ്ങുകള്‍ ടോര്‍ച്ചും മിന്നിച്ചുകൊണ്ട് പറന്നുനടക്കുന്നത്. ഇവ പകല്‍സമയം ഒതുങ്ങിയിരുന്ന് വിശ്രമിച്ചശേഷം രാത്രിയാണ് ഇരതേടാനിറങ്ങുക. 'ലൂസിഫെറിന്‍' പ്രോട്ടീന്‍ ലൂസിഫേറെസ് എന്നൊരു രാസത്വരകത്തിന്റെ സാന്നിധ്യത്തില്‍ ഓക്സീകരിക്കപ്പെടുന്നതിന്റെ ഫലമായാണത്രെ മിന്നാമിനുങ്ങുകള്‍ പ്രകാശം പുറപ്പെടുവിക്കുന്നത്.
രാസപ്രവര്‍ത്തനം മൂലം വെളിച്ചം പുറപ്പെടുവിക്കാനുള്ള ജീവികളുടെ കഴിവിനെ 'ജൈവദീപ്തി' എന്നാണുപറയുക.
ഉറുമ്പു സന്ദേശം
ഉറുമ്പുകള്‍ 'ഫെറോമോണ്‍' എന്ന ഒരുതരം രാസവസ്തു പുറപ്പെടുവിക്കാറുണ്ട്. ഉറുമ്പുകളുടെ വയറിന്റെ പിന്‍ഭാഗത്തുള്ള ഒരു ഗ്രന്ഥിയാണ് ഇത് ഉല്‍പാദിപ്പിക്കുന്നത്. ഒരേ കൂട്ടിലെ അംഗങ്ങള്‍ പരസ്പരം തിരിച്ചറിയുന്നത് ഇങ്ങനെയാണ്. ഈ രാസവസ്തുക്കള്‍ തേച്ച് വരച്ചിട്ട രേഖയിലൂടെ മാത്രം നീങ്ങുന്നതുകൊണ്ടാണ് ഉറുമ്പുകള്‍ വരിവരിയായി പോകുന്നത്.
ചിത്രശലഭങ്ങള്‍, തേനീച്ചകള്‍ എന്നിവയും രാസവസ്തുക്കള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്താറുണ്ട്.
നായ്ക്കളുടെ സന്ദേശക്കൈമാറ്റം ഇങ്ങനെ.....
യാത്രക്കിടയില്‍ നായ്ക്കള്‍ ഒരുപ്രത്യേകരീതിയില്‍ പിന്‍കാല്‍ പൊക്കിപ്പിടിച്ച് മൂത്രമൊഴിക്കുന്നതു കണ്ടിട്ടില്ലേ? നടന്നുപോകുമ്പോള്‍ ഇടയ്ക്കിടെ ഇവ സ്പ്രേ വിദ്യ പ്രയോഗിക്കുന്നു. ആശയവിനിമയത്തിനുള്ള ഒരു മാര്‍ഗമാണ് ഇത്. വസ്തുക്കള്‍ മണത്തുനോക്കി കാര്യം മനസ്സിലാക്കുന്നതില്‍ നായ്ക്കള്‍ക്ക് പ്രത്യേകകഴിവുണ്ട്. വഴി മനസ്സിലാക്കുവാനും മറ്റു നായ്ക്കള്‍ക്ക് വിവരങ്ങള്‍ കൈമാറാനും ഇതു സഹായകമാണ്. ചില സന്ദര്‍ഭങ്ങളില്‍ പ്രത്യേകരീതിയില്‍ കുരച്ചും മോങ്ങിയും ഓരിയിട്ടുമൊക്കെ ഇവ സന്ദേശക്കൈമാറ്റം നടത്താറുണ്ട്.
കുറുക്കന്മാരുടെ നീണ്ട ഓരിയിടല്‍ കൂട്ടുകാര്‍ കേട്ടിട്ടില്ലേ? ഇതും സന്ദേശക്കൈമാറ്റത്തിന്റെ രീതിതന്നെ.
ആഴക്കടല്‍മത്സ്യങ്ങളുടെ സന്ദേശക്കൈമാറ്റം
സന്ദേശം കൈമാറാന്‍ ആഴക്കടല്‍ മത്സ്യങ്ങളില്‍ ചിലതിന് വളരെ വിശേഷമായ പലരീതികളുമുണ്ട്. 'വൈപ്പര്‍ ഫിഷ്' തന്റെ ശരീരഭാഗത്തുള്ള പ്രകാശം പുറപ്പെടുവിച്ചുകൊണ്ടാണ് ആശയവിനിമയം നടത്തുന്നത്. കടലില്‍ പ്രകാശം പുറപ്പെടുവിക്കുന്ന വേറെയും മത്സ്യങ്ങളുണ്ട്. അവയെക്കൂടി പരിചയപ്പെടുക.
കൂട്ടുകാരേ, നമുക്കു ചുറ്റുമുള്ള ജീവികളുടെ ആശയവിനിമയ രീതികള്‍ നിരീക്ഷിക്കൂ.... വേറെ ഏതെല്ലാംരീതിയില്‍ ജീവികള്‍ ആശയവിനിമയം ചെയ്യുന്നു എന്നു കണ്ടെത്തൂ..
പി വി മോഹനന്‍ മണ്ണഴി

No comments:

Post a Comment